പാലക്കാട്: എസ്.എഫ്.ഐ മാർച്ചിനിടെയുണ്ടായ സംഘർഷത്തിനിടെയാണ് സ്‌പെഷ്യൽ ബ്രാഞ്ച് എസ്.ഐയെ ആളുമാറി പൊലീസുകാർ വാനിൽ കയറ്റാൻ ശ്രമിച്ചത്. പാലക്കാട് നടന്ന എസ്.എഫ്.ഐ മാർച്ചിനിടെയാണ് രസകരമായ സംഭവം. അഗ്നിപഥ് പദ്ധതിയ്ക്കെതിരെ പാലക്കാട് ഹെഡ് പോസ്റ്റോഫീസിലേക്ക് SFI നടത്തിയ മാർച്ചിനിടെയാണ് പൊലീസിന് ആളു മാറിയത്.
എസ് എഫ് ഐ പ്രവർത്തകരെ അറസ്റ്റ് ചെയ്തു നീക്കുന്നതിനിടെ സ്ഥലത്തുണ്ടായിരുന്നു സ്പെഷൽ ബ്രാഞ്ച് എസ് ഐ സത്യനെ മുട്ടിക്കുളങ്ങര KAP ക്യാമ്പിൽ നിന്നെത്തിയ പൊലീസുകാർ കോളറിൽ പിടിച്ച് വാനിൽ കയറ്റാൻ ശ്രമിച്ചത്.
സ്പെഷൽ ബ്രാഞ്ചിലായതിനാൽ മഫ്തിയിലായിരുന്നു എസ്ഐ സത്യൻ. മുട്ടിക്കുളങ്ങര ക്യാമ്പിൽ നിന്നെത്തിയവർ സമരക്കാരനാണെന്ന് കരുതിയാണ് ഇദ്ദേഹത്തെ വാനിൽ കയറ്റാൻ ശ്രമിച്ചത്. ഒടുവിൽ അമളി മനസ്സിലായതോടെ കോളറിൽ പിടിച്ച പൊലീസുകാരൻ ക്ഷമ പറഞ്ഞ് തടിയൂരി.
സ്ഥലത്തുണ്ടായിരുന്ന മുതിർന്ന പൊലീസുദ്യോഗസ്ഥരാണ് സത്യൻ സ്പെഷൽ ബ്രാഞ്ച് എസ് ഐ ആണെന്ന് ക്യാമ്പിൽ നിന്നും വന്നവരോട് പറഞ്ഞത്. സമര സ്ഥലത്ത് പൊലീസ് ആളുമാറി മർദ്ദിക്കുന്ന സംഭവങ്ങൾ മുൻപും ഉണ്ടായിട്ടുണ്ട്. എന്നാൽ പൊലീസ് ഉദ്യോഗസ്ഥനെ ആളുമാറി വാനിൽ തള്ളി കയറ്റാൻ ശ്രമിക്കുന്നത് ആദ്യമാണ്.
പാലക്കാട് നഗരം കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന സ്പെഷൽ ബ്രാഞ്ച് എസ് ഐയാണ് സത്യൻ. നഗരത്തിലെ സമര സ്ഥലത്തെല്ലാം ഇദ്ദേഹം വിവര ശേഖരണത്തിനായി എത്താറുണ്ട്. എന്നിട്ടും ആളുമാറിയത് പൊലീസിന് തന്നെ നാണക്കേടായി.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.
Tags: Kerala police, Palakkad, Sfi