ആലപ്പുഴ: ആ ഗാനം പാടി മുഴുമിപ്പിക്കാനായില്ല, അതിന് മുമ്പ് ഇടവാ ബഷീർ കുഴഞ്ഞുവീണു. അനുഗ്രഹീതനായ കലാകാരന്റെ മരണത്തിലേക്കുള്ള യാത്രയുടെ തുടക്കമായിരുന്നു അത്. ഗാനമേള രംഗത്ത് സംസ്ഥാനത്ത് തന്നെ ഏറെ പ്രശസ്തമായ ആലപ്പുഴ ബ്ലൂ ഡയമണ്ട് ഓർക്കസ്ട്രയുടെ സുവർണ ജൂബിലി ആഘോഷവേദിയിൽ പാടുന്നതിനിടെയാണ് ഇടവാ ബഷീർ കുഴഞ്ഞുവീണത്. ഉടൻ തന്നെ ആശുപത്രിയിൽ എത്തിച്ചെങ്കിലും അദ്ദേഹത്തെ രക്ഷിക്കാനായില്ല. ഗാനാലാപനത്തിനിടെ ഇടവ ബഷീർ കുഴഞ്ഞു വീഴുന്ന ദൃശ്യങ്ങൾ ഇതിനോടകം സമൂഹമാധ്യമങ്ങളിലും മറ്റും നൊമ്പരക്കാഴ്ചയായി മാറിയിരിക്കുകയാണ്.
ഗാനമേള വേദിയിൽ ഇടവ ബഷീർ കുഴഞ്ഞു വീഴുന്ന ദൃശ്യങ്ങൾ ഇതിനോടകം സമൂഹമാധ്യമങ്ങളിലും മറ്റും നൊമ്പരക്കാഴ്ചയായി മാറിയിരിക്കുകയാണ്#EdavaBasheer #Kerala pic.twitter.com/5MgOXrsdBW
78 വയസുകാരനായ ഇടവ ബഷീർ, പ്രായത്തിന്റെ അവശതകളെയും വകവെക്കാതെ അവസാനം വരെയും ഗാനമേള വേദികളിൽ സജീവമായിരുന്നു. 1972ൽ ഗാനഭൂഷണം കോഴ്സ് പാസായതോടെയാണ് ഇടവ ബഷീർ എന്ന ഗായകൻ ഗാനമേളകളിൽ സജീവ സാനിദ്ധ്യമായി മാറുന്നത്. പഠിച്ചുകൊണ്ടിരിക്കുമ്പോൾ തന്നെ ഗാനമേളകളിൽ പാടാൻ പോയിരുന്നു. നടി മല്ലിക സുകുമാരനൊപ്പം ഒട്ടനവധി വേദികളില്‍ ഇടവാ ബഷീർ ഒരുമിച്ച് പാടിയിട്ടുണ്ട്. 'രഘുവംശം' എന്ന സിനിമയില്‍ എ ടി ഉമ്മറിന്റെ സംഗീത സംവിധാനത്തില്‍ എസ് ജാനകിയോടൊത്ത് ഗാനം ആലപിച്ചുകൊണ്ടാണ് സിനിമാ പിന്നണി ഗാനരംഗത്തേക്ക് ഇടവാ ബഷീർ എത്തുന്നത്.
കെ ജെ ജോയിയുടെ സംഗീതത്തില്‍ വാണിജയറാമിനൊപ്പം 'മുക്കുവനെ സ്നേഹിച്ച ഭൂതം' എന്ന സിനിമയില്‍ പാടിയ 'ആഴിത്തിരമാലകള്‍ അഴകിന്റെ മാലകള്‍' എന്ന ഗാനം കലാപ്രേമികൾ ഏറ്റെടുത്തു. ഇതോടെ കൂടുതൽ അവസരങ്ങൾ ഇടവ ബഷീറിനെ തേടിയെത്തി. എന്നാൽ അവയിൽ മിക്കതും സലാം പറഞ്ഞ് മടക്കി അയയ്ക്കുകയായിരുന്നു. സംഗീതപ്രേമികൾക്ക് മുന്നിൽ പാടുന്ന ഗാനമേളകളിൽനിന്ന് വിട്ടുനിൽക്കാൻ സാധിക്കാത്തതിനാലാണ് അദ്ദേഹം ഇത്തരമൊരു കടുത്ത തീരുമാനം എടുത്തത്.
പിന്നീട് ഇടവ ബഷീർ വർക്കലയിൽ ആരംഭിച്ച 'കൊല്ലം സംഗീതാലയ' അക്കാലത്ത് കേരളത്തിൽ എണ്ണം പറഞ്ഞ ഗാനമേള ട്രൂപ്പുകളിൽ ഒന്നായിരുന്നു. കേരളത്തിനകത്തും പുറത്തുമായി നിരവധി വേദികൾ ഈ ട്രൂപ്പിന് ലഭിച്ചു. എസ് ജാനകി, പി സുശീല തുടങ്ങി അന്നതെ മുൻനിര ഗായികമാരൊക്കെ സംഗീതാലയയ്ക്കുവേണ്ടി ഇടവ ബഷീറിനൊപ്പം വേദികളിൽ പാടി. ഇന്നത്തെ പ്രശസ്ത സംഗീത സംവിധായകൻ ഔസേപ്പച്ചൻ സംഗീതാലയയിലെ വയലിനിസ്റ്റായാണ് കരിയർ തുടങ്ങിയത്. സംഗീതാലയ ഗാനമേള ട്രൂപ്പ് ഉദ്ഘാടനം ചെയ്തത് സാക്ഷാൽ കെ ജെ യേശുദാസ് ആയിരുന്നു. 1996ല്‍ കൊല്ലത്ത് സംഗീതം റെക്കോര്‍ഡിങ് സ്റ്റുഡിയോ തുടങ്ങിയപ്പോഴും യേശുദാസ് തന്നെ ആയിരുന്നു ഉദ്ഘാടകന്‍.
ഗാനമേള വേദികളിൽ യേശുദാസിന്റെയും മുഹമ്മദ് റാഫിയുടെയും പാട്ടുകൾ പാടിയാണ് ഇടവാ ബഷീർ സംഗീതപ്രേമികളുടെ മനംകവർന്നത്. അക്കാലത്ത് പിന്നണിഗായകരേക്കാൾ തിരക്കേറിയതായിരുന്നു ഇടവാ ബഷീറിന്റെ ഗാനമേള ജീവിതം. ഒരു ദിവസം തന്നെ നിരവധി വേദികളിൽ അദ്ദേഹം പാടി. വേദികളിൽനിന്ന് വേദികളിലേക്കുള്ള യാത്രയായിരുന്നു അത്. കേരളത്തിൽ മാത്രമായിരുന്നില്ല, അമേരിക, കാനഡ, ഗള്‍ഫ് രാജ്യങ്ങള്‍ എന്നിവിടങ്ങളിലും നിരവധി പരിപാടികൾ സംഗീതാലയയ്ക്കൊപ്പം ഇടവ ബഷീർ അവതരിപ്പിച്ചു.
Also Read-
Edava Basheer| ഗാനമേളയിൽ പാടുന്നതിനിടെ നെഞ്ചുവേദന; ഗായകൻ ഇടവ ബഷീർ അന്തരിച്ചു
ബഷീറിന്റെ പിതാവ് അബ്ദുല്‍ അസീസ് സിംഗപൂരിലായിരുന്നതിനാല് അവിടെ നിന്ന് എത്തിച്ച അത്യാധുനിക സംഗീതോപകരണങ്ങൾ സംഗീതാലയയുടെ ഗാനമേളയെ കൂടുതൽ വ്യത്യസ്തമാക്കിയിരുന്നു. അക്കോർഡിയൻ തുടങ്ങിയ ഉപകരണങ്ങൾ ഗാനമേളകളിൽ അവതരിപ്പിച്ചു. യമഹയുടെ സിന്തസൈസർ, മിക്സർ, എക്കോ, റോളണ്ട് എന്ന കമ്പനിയുടെ സി ആർ 78 കമ്പോസർ, ജുപ്പിറ്റർ 4 എന്നിവയൊക്കെ ആദ്യമായി ഗാനമേള വേദികളിൽ എത്തിച്ചത് ബഷീർ ആയിരുന്നു
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.