തിരുവനന്തപുരം: പ്ലസ് വൺ പരീക്ഷ നടത്തിപ്പിനുള്ള അന്തിമഘട്ട തയ്യാറെടുപ്പുകൾ പൂർത്തിയാക്കിയ സമയത്തായിരുന്നു സുപ്രീംകോടതി പരീക്ഷ സ്റ്റേ ചെയ്തിരുന്നത്. നിലവിൽ പരീക്ഷ നടത്താൻ സുപ്രീംകോടതി അനുമതി നൽകിയതോടെ പരീക്ഷ നടത്തിപ്പിനുള്ള തയ്യാറെടുപ്പുകൾ വീണ്ടും ആരംഭിച്ചിരിക്കുകയാണ് വിദ്യാഭ്യാസ വകുപ്പ്.
സുപ്രീംകോടതി വിധിക്ക് തൊട്ടുപിന്നാലെ വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടിയുടെ നേതൃത്വത്തിൽ ഉന്നതതല യോഗം ചേർന്നു. പ്ലസ് വൺ പരീക്ഷകൾ എത്രയും വേഗത്തിൽ നടത്താൻ ഉന്നതതല യോഗം തീരുമാനമെടുത്തു. നേരത്തെ പ്രസിദ്ധീകരിച്ച ടൈംടേബിൾ സംബന്ധിച്ച് വ്യാപക പരാതി ഉയർന്നിരുന്നു. പരീക്ഷകൾ ക്കിടയിലെ ഇടവേള പര്യാപ്തമല്ലെന്ന് ആയിരുന്നു പരാതി. അതിനാൽ പരാതികൾ കണക്കിലെടുത്ത് പുതുക്കിയ ടൈംടേബിൾ പ്രസിദ്ധീകരിക്കാനാണ് വിദ്യാഭ്യാസ വകുപ്പിന്റെ തീരുമാനം.
പരീക്ഷകൾ നീണ്ട് പോകുന്നതിൽ വിദ്യാർഥികൾക്ക് ആശങ്ക ഉണ്ടായിരുന്നു. പ്ലസ് വൺ പരീക്ഷകൾ പൂർത്തിയായ ശേഷം മാത്രമേ വിദ്യാർഥികൾക്ക് പ്ലസ് ടു പഠനം ആരംഭിക്കാൻ കഴിയൂ എന്നതാണ് ആശങ്കയ്ക്ക് അടിസ്ഥാനം. എന്നാൽ വിദ്യാർഥികൾ ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്നും പ്ലസ് വൺ പരീക്ഷകൾ വേഗത്തിൽ നടത്തുമെന്നും വിദ്യാഭ്യാസ മന്ത്രി വ്യക്തമാക്കി. പരീക്ഷാ തീയതിയും ടൈംടേബിളും ഇന്നല്ലെങ്കിൽ നാളെ പ്രഖ്യാപിക്കും.
Also Read-ഇനി പഠിച്ചിട്ട് ഭരിക്കാം; മന്ത്രിമാർ ഞായറാഴ്ച മുതൽ മൂന്നു നാൾ പരിശീലനത്തിലേക്ക്
പരീക്ഷ ടൈംടേബിൾ പുതുക്കുന്നതിനൊപ്പം സ്കൂളുകളിൽ അണുനശീകരണം, കോവിഡ് പ്രോട്ടോകോൾ പാലിക്കാനുള്ള ക്രമീകരണങ്ങൾ എന്നിവയും വേഗത്തിൽ പൂർത്തിയാക്കാൻ നിർദേശം നൽകിയിട്ടുണ്ട്. തദ്ദേശ സ്ഥാപനങ്ങളുടെയും ജനപ്രതിനിധികളുടെയും സഹകരണത്തോടെ ഇവ വേഗത്തിൽ പൂർത്തിയാക്കാൻ കഴിയുമെന്ന പ്രതീക്ഷയിലാണ് വിദ്യാഭ്യാസ വകുപ്പ്. എല്ലാ ക്രമീകരണങ്ങളും പൂർത്തിയാക്കി രണ്ടാഴ്ചയ്ക്കുള്ളിൽ പരീക്ഷ നടത്താനുള്ള ശ്രമത്തിലാണ് വിദ്യാഭ്യാസവകുപ്പ്.
അതേസമയം പ്ലസ് വൺ പരീക്ഷ നടത്താൻ സുപ്രീം കോടതി അനുമതി നൽകിയത് സംസ്ഥാനത്തെ സ്കൂളുകൾ തുറക്കുന്ന കാര്യത്തിലെ ചർച്ചകളും സജീവം ആക്കിയിട്ടുണ്ട്. ഏതൊക്കെ ക്ലാസ്സുകൾ ആദ്യഘട്ടത്തിൽ തുറക്കണമെന്ന കാര്യത്തിലാണ് മുഖ്യ ചർച്ച. വിവിധവശങ്ങൾ വിദ്യാഭ്യാസവകുപ്പ് മുഖ്യമന്ത്രിക്ക് മുന്നിൽ അവതരിപ്പിച്ചിട്ടുണ്ട്.
അതിനാൽ സ്കൂൾ തുറക്കുന്ന കാര്യത്തിൽ മുഖ്യമന്ത്രിയുടെ നേതൃത്വത്തിലുള്ള ഉന്നതതല സമിതി തീരുമാനമെടുക്കുമെന്നും വിദ്യാഭ്യാസ മന്ത്രി വ്യക്തമാക്കി. കോളേജ് തുറക്കുന്നതിനുള്ള പ്രക്രിയകൾ സ്കൂൾ തുറക്കുന്ന കാര്യത്തിലുമുണ്ട്. ആരോഗ്യം, തദ്ദേശം അടക്കമുള്ള വകുപ്പുകളുടെ സഹകരണത്തോടെ മാത്രമേ സ്കൂളുകൾ തുറക്കാൻ കഴിയൂ. ഇക്കാര്യത്തിൽ സ്വീകരിക്കേണ്ട നടപടികൾ തുടരുകയാണെന്നും വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി വ്യക്തമാക്കി.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.
Tags: Plus one exam