തിരുവനന്തപുരം: സംസ്ഥാനത്തെ വിദ്യാലയങ്ങളിൽ സാമ്പത്തികമായി പിന്നോക്കം നിൽക്കുന്ന വിദ്യാർഥികൾക്ക് സഹായങ്ങളും സേവനങ്ങളും പൊതുപരിപാടികളിൽ വെച്ചോ പരസ്യമായോ വിതരണം ചെയ്യുന്നത് അവസാനിപ്പിക്കണമെന്ന് പൊതുവിദ്യാഭ്യാസ ഡയറക്ടര്‍. സർക്കുലറിലാണ് ഇക്കാര്യം വ്യക്തമാക്കിയിരിക്കുന്നത്.
അത്തരം സഹായങ്ങൾ വിതരണം ചെയ്യുന്നതു കൊണ്ട് കുട്ടികളുടെ സ്വകാര്യതയെയോ ആത്മാഭിമാനത്തെയോ ബാധിക്കുന്നില്ലെന്ന് ഉറപ്പു വരുത്തണമെന്നും സർക്കുലറിൽ വ്യക്തമാക്കുന്നു. ബാലാവകാശ സംരക്ഷണ കമ്മീഷൻറെ ഉത്തരവ് പ്രകാരമാണ് പൊതുവിദ്യാഭ്യാസ ഡയറക്ടര്‍ നിർദേശങ്ങൾ പുറപ്പെടുവിച്ചിരിക്കുന്നത്.
പൊതുവിദ്യാഭ്യാസ ഡയറക്ടറുടെ നിർദേശങ്ങൾ
സാമ്പത്തികമായി പിന്നാക്കം നിൽക്കുന്ന വിദ്യാർഥികളെ നിറഞ്ഞ സദസിൽ പേര് വിളിച്ച് സഹപാഠികളുടെയും അധ്യാപകരുടെയും മുന്നിൽവെച്ച് സഹായം നൽകുന്നത് പൂർണമായി ഒഴിവാക്കണം.
സഹായം നൽകുന്ന കുട്ടികളുടെ പേരും ഫോട്ടോയും വെച്ച് പ്രചരണം നടത്തുന്നതും ഒഴിവാക്കണം.
കുട്ടികളുടെ ക്ഷേമവും പുരോഗതിയും മുൻ നിർത്തി നൽകുന്ന സഹായ വിതരണം അവരുടെ ആത്മാഭിമാനം തകർക്കും വിധമാകാൻ പാടില്ല.
കുട്ടികളുടെ സ്വകാര്യതയ്ക്ക് ഭംഗം വരുത്താത്ത വിധമായിരിക്കണം സഹായവിതരണം നടത്താൻ.
സഹായം സ്വീകരിക്കുന്ന കുട്ടികൾ മറ്റുള്ള കുട്ടികൾക്കിടയിൽ രണ്ടാംതരം പൗരന്മാരായി ചിത്രീകരിക്കപ്പെടുന്ന സാഹചര്യം ഒഴിവാക്കണം
സംസ്ഥാനത്തെ പല സ്കൂളുകളിലും പാവപ്പെട്ട വിദ്യാർഥികൾക്ക് പിടിഎയും മറ്റ് സന്നദ്ധ സംഘടനകളും പരസ്യപ്രചരണം നടത്തിയും പൊതുയോഗങ്ങൾ വിളിച്ചും സഹായം വിതരണം ചെയ്യുന്നത് ശ്രദ്ധയിൽപ്പെട്ടിചട്ടുണ്ടെന്ന് സർക്കുലറിൽ വ്യക്തമാക്കുന്നു. കുട്ടികൾക്ക് സഹായം വിതരണം ചെയ്യുമ്പോൾ പരസ്യ പ്രചരണം നടത്തുന്നില്ലെന്ന് ഉറപ്പു വരുത്താൻ വിദ്യാഭ്യാസ ഉപഡയറക്ടർമാർ, അസിസ്റ്റന്റ് ഡയക്ടർമാർ(വിഎച്ച്എസ് സി) റീജേണൽ ഡെപ്യൂട്ടി ഡയറക്ടർമാർ(ഹയർസെക്കൻഡറി) ഉപജില്ലാ വിദ്യാഭ്യാസ ഓഫീസർമാർ, പ്രിൻസിപ്പൽ, ജില്ലാ വിദ്യാഭ്യാസ ഓഫീസർ, ഹെഡ്മാസ്റ്റർമാർ എന്നിവർക്ക് നിർദേശം നൽകിയിരിക്കുന്നു.
Published by:Gowthamy GG
First published:
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.