തിരുവനന്തപുരം: ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രൻ ജാഗ്രത പാലിക്കണമെന്ന താക്കീതുമായി മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസർ. ക്ഷേമപെൻഷൻ സംബന്ധിച്ച മന്ത്രിയുടെ പ്രസ്താവനയിലാണ് തെരഞ്ഞെടുപ്പ് ഓഫീസർ ടിക്കാറാം മീണ തക്കീത് നൽകിയത്. പ്രസ്താവനകൾ നടത്തുമ്പോൾ ജാഗ്രത പാലിക്കണമെന്ന് ചൂണ്ടിക്കാട്ടി അദ്ദേഹം കടകംപള്ളി സുരേന്ദ്രന് കത്ത് നൽകി.
ക്ഷേമപെൻഷനുകൾ വാങ്ങുന്നവർ വോട്ടു ചെയ്തില്ലെങ്കിൽ ദൈവം ചോദിക്കുമെന്നായിരുന്നു ദേവസ്വം മന്ത്രിയുടെ പ്രസ്താവന. തളിപ്പറമ്പ് കുറ്റ്യേരിയിൽ എൽ.ഡി.എഫ് തെരഞ്ഞെടുപ്പ് റാലി ഉദ്ഘാടനം ചെയ്ത് സംസാരിക്കുമ്പോഴായിരുന്നു പരാമർശം. ചീഫ് സെക്രട്ടറി മുഖേനെയാണ് ടിക്കാറാം മീണ കത്ത് നൽകിയത്. ഇത്തരം സംഭവങ്ങൾ ആവർത്തിക്കരുതെന്നും കത്തിൽ നിർദ്ദേശിച്ചിട്ടുണ്ട്.
ദൈവത്തിന്റെ പേരിൽ ഭയപ്പെടുത്തുന്നത് മാതൃകാ പെരുമാറ്റച്ചട്ടത്തിന്റെ ലംഘനമാണ്. ദൈവനാമത്തിൽ നീതിയുക്തമല്ലാത്ത സ്വാധീനം ചെലുത്തുന്നത് ജനപ്രാതിനിധ്യനിയമം സെക്ഷൻ 123 അനുസരിച്ച് കുറ്റകരമാണെന്നും കത്തിൽ വ്യക്തമാക്കിയിട്ടുണ്ട്. കടകംപള്ളിയുടെ പ്രസ്തവനയിൽ പരാതിയുമായി മറ്റ് പാർട്ടിക്കാർ രംഗത്ത് വന്നിരുന്നു. ഇതേ തുടർന്നാണ് നടപടി. എം ബി രാജേഷിന്റെ പ്രചാരണ റാലിയിൽ വടിവാൾ കണ്ടെന്ന പരാതിയിലും അന്വേഷണം നടത്തി റിപ്പോർട്ട് നൽകാൻ ഡിജിപിക്ക് ടിക്കാറാം മീണടെ നിർദേശം നൽകിയിട്ടുണ്ട്.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.