കൊച്ചി: അവധി പ്രഖ്യാപിക്കാൻ വൈകിയ എറണാകുളം ജില്ലാ കളക്ടര്‍ രേണു രാജിന്റെ നടപടിയ്ക്കെതിരെ രൂക്ഷവിമർശനം ഉയർന്നിരുന്നു. കനത്ത മഴയെ തുടർന്ന് എറണാകുളത്ത് സ്കൂളുകൾക്ക് ഇന്ന് അവധി പ്രഖ്യാപിച്ചത് കുട്ടികൾ സ്കൂളിലെത്തിയ ശേഷമായിരുന്നു. ഇതിനെതിരെ രൂക്ഷ വിമർശനമായിരുന്നു ഉയർന്നത്. വ്യാഴാഴ്ച രാവിലെ പ്രഖ്യാപിച്ചതുപോലെ വൈകിയില്ല. വീണ്ടുമൊരു വിവാദത്തിന് ഇടം നൽകാതെ ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക്, വ്യാഴാഴ്ച വൈകിട്ട് തന്നെ 12 മണിക്കൂർ മുമ്പേ അവധി പ്രഖ്യാപിച്ചിരിക്കുകയാണ് കളക്ടർ.
ജില്ലയിൽ പ്രൊഫഷണൽ കോളേജുകൾ അടക്കം എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും നാളെ അവധിയായിരിക്കുമെന്ന് ജില്ലാ കളക്ടർ രേണു രാജ് അറിയിച്ചിട്ടുണ്ട്. അതേസമയം അവധി നൽകാൻ വൈകിയ സംഭവത്തിൽ കളക്ടർക്കെതിരെ ഹൈക്കോടതിയിൽ ഹർജി നൽകിയിട്ടുണ്ട്. വിഷയത്തിൽ കളക്ടറോട് റിപ്പോർട്ട് തേടണമെന്ന് ഹർജിയില്‍ ആവശ്യപ്പെടുന്നു. എറണാകുളം സ്വദേശി അഡ്വ. എം ആർ ധനിലാണ് ഹർജി നൽകിയിരിക്കുന്നത്.അവധി പ്രഖ്യാപനത്തിന് മാർഗരേഖകളടക്കം വേണമെന്ന് ഹര്‍ജിക്കാരൻ ആവശ്യപ്പെടുന്നു. അവധി പ്രഖ്യാപനത്തിലെ ആശയക്കുഴപ്പം ബുദ്ധിമുട്ടുണ്ടാക്കിയെന്നും ഹർജിക്കാരൻ പറയുന്നു.
രാവിലെ കുട്ടികൾ സ്കൂളിൽ എത്തിയശേഷം അവധി പ്രഖ്യാപിച്ചതിന് എറണാകുളം ജില്ലാ കളക്ടർ ഡോ. രേണുരാജിന്റെ ഔദ്യോഗിക ഫേസ്ബുക്ക് പേജിൽ രക്ഷിതാക്കളുടെ ഉൾപ്പെടെയുള്ളവർ പ്രതിഷേധം ഉയർത്തിയിരുന്നു.
എറണാകുളം ജില്ലയിൽ ഇന്നലെ രാത്രി തുടങ്ങിയതാണ് കനത്ത മഴ. എന്നാൽ സ്കൂളുകൾക്ക് അവധി നൽകി കളക്ടറുടെ ഉത്തരവ് ഇറങ്ങിയത് ഇന്ന് രാവിലെ 8.25ന്. ഇതിനകം ഭൂരിഭാഗം കുട്ടികളും സ്കൂളിൽ എത്തിയിരുന്നു. പരീക്ഷകളും ഉച്ചഭക്ഷണത്തിനുള്ള ഒരുക്കങ്ങളും സ്കൂളുകളിൽ തുടങ്ങി. അതുകൊണ്ടു തന്നെ ഫലത്തിൽ അവധി പ്രഖ്യാപിച്ചതിന്റെ യാതൊരു ഗുണവും വിദ്യാർഥികൾക്കു ലഭിച്ചില്ലെന്നതാണ് രക്ഷിതാക്കളെ പ്രകോപിപ്പിച്ചിരിക്കുന്നത്.
പ്രതിഷേധം കനത്തതോടെ വിശദീകരണവുമായി കളക്ടർ പുതിയ പോസ്റ്റിട്ടിരുന്നു. ''രാത്രിയിൽ ആരംഭിച്ച മഴ ഇപ്പോഴും നിലക്കാതെ തുടരുന്നതിനാലും അപകടങ്ങൾ ഒഴിവാക്കുന്നതിനുമാണ് അവധി പ്രഖ്യാപിച്ചത്. ഇതിനകം പ്രവർത്തനം ആരംഭിച്ച സ്കൂളുകൾ അടക്കേണ്ടതില്ല. സ്കൂളുകളിലെത്തിയ വിദ്യാർത്ഥികളെ തിരിച്ചയക്കേണ്ടതില്ലെന്നും അറിയിക്കുന്നു''- ഇതായിരുന്നു പോസ്റ്റ്
Published by:Jayesh Krishnan
First published:
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.