കണ്ണൂർ: സംസ്ഥാനത്ത് മദ്യം ബവ്ക്യൂ ആപ്പ് വഴി വിൽക്കുന്നത് ഇപ്പോൾ പരിഗണനയിൽ ഇല്ലെന്ന് എക്സൈസ് മന്ത്രി എം.വി ഗോവിന്ദൻ. മദ്യശാലകൾ തുറക്കേണ്ട സമയമായിട്ടില്ലെന്നും മന്ത്രി വ്യക്തമാക്കി. മദ്യശാലകൾ തുറക്കുന്ന കാര്യം കോവിഡ് വ്യാപന സാഹചര്യങ്ങൾ നോക്കി പിന്നീട് തീരുമാനിക്കും. സാമൂഹിക അകലം പാലിച്ച് മദ്യം വിൽക്കാൻ കഴിയുമോയെന്നാണു ചിന്തിക്കുന്നത്. എല്ലാ കടകളും തുറക്കുമ്പോൾ മാത്രമെ മദ്യശാലകളും തുറക്കുകയുള്ളു. മദ്യവർജനം തന്നെയാണ് സർക്കാർ നയമെന്നും മന്ത്രി വ്യക്തമാക്കി.
ഇടത് മുന്നണി പ്രതിനിധികൾ ദൈവനാമത്തിൽ സത്യപ്രതിജ്ഞ ചെയ്തതിൽ തെറ്റില്ല. ദൈവനാമത്തിൽ കൂടുതൽ ആളുകൾ സത്യപ്രതിജ്ഞ ചെയ്തതിൽ ആർക്കും ഉത്കണ്ഠ വേണ്ട. വിശ്വാസികൾക്ക് അവരുടെ രീതിയിലും അല്ലാത്തവർക്ക് അവരുടെ രീതിയിലും പ്രവർത്തിക്കാനുള്ള ഭരണഘടനാപരമായ അവകാശമുണ്ടെന്നും മന്ത്രി പറഞ്ഞു.
കണ്ണൂർ ജില്ലയിൽ യുഡിഎഫ് ഭരണസമിതി ഉള്ള തദ്ദേശസ്ഥാപനങ്ങൾ കോ വിഡ് പ്രതിരോധ പ്രവർത്തനങ്ങൾ അട്ടിമറിക്കുന്നു എന്ന് സിപിഎം ആരോപണത്തെയും മന്ത്രി തള്ളിക്കളഞ്ഞു. ജില്ലയിലെ എല്ലാ തദ്ദേശ സ്ഥാപനങ്ങളും നല്ല രീതിയിലാണ് പ്രതിരോധ പ്രവർത്തനങ്ങൾ നടത്തുന്നത് എന്ന് മന്ത്രി വ്യക്തമാക്കി. കണ്ണൂർ കോർപ്പറേഷൻ ഉൾപ്പെടെയുള്ള യുഡിഎഫ് ഭരിക്കുന്ന തദ്ദേശസ്ഥാപനങ്ങൾ കോവിഡ് പ്രതിരോധ പ്രവർത്തനങ്ങൾ അട്ടിമറിക്കുന്നു എന്ന് ആരോപിച്ച് എൽ ഡി എഫ് കഴിഞ്ഞദിവസം ജനകീയ പ്രതിഷേധം സംഘടിപ്പിച്ചിരുന്നു.
സംസ്ഥാനത്ത് ജൂൺ 9 വരെ ലോക്ക് ഡൗൺ നീട്ടിയേക്കും; മദ്യശാലകള്‍ തുറക്കില്ല
തിരുവനന്തപുരം: കോവിഡ് വ്യാപനത്തെ തുടർന്ന് സംസ്ഥാനത്ത് ഏർപ്പെടുത്തിയിരിക്കുന്ന ലോക്ക് ഡൗൺ നീട്ടിയേക്കും. ജൂൺ 9 വരെ ലോക്ക് ഡൗൺ നീട്ടണമെന്നാണ് വിദഗ്ധ സമിതിയുടെ ശുപാർശ. ഇതു സംബന്ധിച്ച ഔദ്യോഗിക പ്രഖ്യാപനം മുഖ്യമന്ത്രി വൈകിട്ട് നടത്തും. ലോക്ക് ഡൗൺ നീട്ടുമെങ്കിലും അവശ്യ സേവന മേഖലകളിൽ കൂടുതൽ ഇളവുകൾ അനുവദിച്ചേക്കുമെന്നാണ് വിവരം.
സ്വര്‍ണക്കടകള്‍, ടെക്‌സ്‌റ്റൈലുകള്‍, ചെരിപ്പുകടകള്‍, സ്‌കൂള്‍ കുട്ടികള്‍ക്ക് ആവശ്യമായ വസ്തുക്കള്‍ വില്‍ക്കുന്ന കടകള്‍ എന്നിവ തുറന്നു പ്രവര്‍ത്തിക്കാനുള്ള അനുമതി നല്‍കും. ആഴ്ചയില്‍ ഒന്നോ രണ്ടോ ദിവസമായിരിക്കും ഇതിന് അനുമതി നല്‍കുക. വ്യവസായ സ്ഥാപനങ്ങള്‍ക്കും പ്രവര്‍ത്തന അനുമതി നല്‍കും. അന്‍പത് ശതമാനം ജീവനക്കാരെവെച്ച് വ്യവസായ സ്ഥാപനങ്ങള്‍ പ്രവര്‍ത്തിപ്പിക്കാനുള്ള തീരുമാനമാണ് ഇപ്പോള്‍ കൈക്കൊണ്ടിരിക്കുന്നത്. ഈ വ്യവസായ സ്ഥാനപനങ്ങള്‍ക്ക് ആവശ്യമായ അസംസ്‌കൃത വസ്തുക്കള്‍ നല്‍കുന്ന സ്ഥാപനങ്ങള്‍ക്കും പ്രവര്‍ത്തിക്കാവുന്നതാണ്. സ്‌പെയര്‍ പാര്‍ട്ടുകള്‍ വില്‍ക്കുന്ന കടകള്‍ക്കും പ്രവര്‍ത്തിക്കാന്‍ അനുമതി നല്‍കും. കള്ളുഷാപ്പുകള്‍ക്ക് ഭാഗികമായി പ്രവര്‍ത്തിക്കാനുള്ള അനുവാദം നല്‍കാനും തീരുമാനം എടുത്തിട്ടുണ്ട്.
ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് പത്തിൽ താഴെയാകും വരെ കടുത്ത നിയന്ത്രണം വേണമെന്ന നിലപാടാണ് ആരോഗ്യ വകുപ്പും പൊലീസും ഉന്നത തലയോഗത്തിൽ സ്വീകരിച്ചത്. അതേ സമയം മദ്യശാലകൾ ഉടൻ തുറക്കേണ്ടതില്ലെന്നാണ് തീരുമാനം.
കോവിഡ് തീവ്രവ്യാപനത്തെ തുടർന്ന് മെയ് ഒമ്പതിനാണ് സംസ്ഥാനത്ത് ലോക്ക്ഡൗൺ ഏര്‍പ്പെടുത്തിയത്.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.