കോവിഡുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രി പിണറായി വിജയന്റെ ശകാരം കേട്ട ഇടുക്കിയിലെ കോൺഗ്രസ് നേതാവിന്റെ കുറിപ്പ് ശ്രദ്ധേയമാകുന്നു. 2020 മാർച്ച് 27 ലെ മുഖ്യമന്ത്രി പിണറായി വിജയന്റെ വാർത്താ സമ്മേളനത്തിൽ തന്നെക്കുറിച്ച് നടത്തിയ പരാമർശങ്ങൾ മുഖ്യമന്ത്രിയെ തന്നെ ഓർമ്മപ്പെടുത്തിയാണ് ഇടുക്കിയിലെ കോൺഗ്രസ് നേതാവ് എ പി ഉസ്മാൻ ഫേസ്ബുക്കിൽ കുറിപ്പിട്ടിരിക്കുന്നത്. രോഗം, അത് ആർക്കും എപ്പോൾ വേണമെങ്കിലും വരാമെന്ന് ഉസ്മാൻ പറഞ്ഞു. തന്നെക്കുറിച്ച് മുഖ്യമന്ത്രി നടത്തിയ പരാമർശങ്ങൾ വലിയ വേദനയുണ്ടാക്കിയെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. മുഖ്യമന്ത്രി എത്രയും വേഗം രോഗമുക്തനായി പൊതുരംഗത്ത് സജീവമാകട്ടെയെന്നും ഉസ്മാൻ കുറിച്ചു.
2020 മാർച്ച് 26ന് ഇടുക്കിയിലെ പൊതുപ്രവർത്തകനായ എനിക്ക് കോവിഡ് സ്ഥിരീകരിച്ചു. മാർച്ച് 27 ലെ മുഖ്യമന്ത്രിയുടെ പത്രസമ്മേളനത്തിൽ എന്നെക്കുറിച്ച് നടത്തിയ പരാമർശങ്ങൾ എനിക്കും കുടുംബാംഗങ്ങൾക്കും എന്നെ സ്‌നേഹിക്കുന്നവർക്കും വലിയ വേദനയുളവാക്കി. ആ പരാമർശങ്ങൾ എന്നിലുണ്ടാക്കിയ വലിയ ഹൃദയനൊമ്പരങ്ങൾ ആശുപത്രി വിട്ട് ഒരു വർഷവും അഞ്ചുദിവസവും പിന്നിട്ടിട്ടും എന്നോടൊപ്പം നീറി, നീറി നിൽക്കുന്നു. എനിക്കുവേണ്ടി വാക്കുകൾ കൊണ്ടും ഹൃദയം കൊണ്ടും പ്രാർത്ഥന കൊണ്ടും പിന്തുണ നൽകിയ എല്ലാവരെയും നന്ദിപൂർവം സ്മരിക്കുന്നു. 'രോഗം അത് ആർക്കും എപ്പോൾ വേണമെങ്കിലും വരാം' മുഖ്യമന്ത്രി പിണറായി വിജയൻ എത്രയും പെട്ടെന്ന് രോഗമുക്തനായി പൂർണ്ണ ആരോഗ്യത്തോടെ പൊതുരംഗത്ത് സജീവമാവാൻ പ്രാർത്ഥിക്കുന്നു.
കോവിഡിന്റെ ആദ്യഘട്ടത്തിലായിരുന്നു കോൺഗ്രസ് നേതാവിനെ പതിവ് വാർത്താ സമ്മേളനത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ രൂക്ഷമായി വിമർശിച്ചത്. 'തീരെ നിരുത്തരവാദപരമായി പെരുമാറിയ ഇയാൾ വിപുലമായ സമ്പർക്കപ്പട്ടികയാണ് ഉണ്ടാക്കിയിട്ടുള്ളത്' എന്ന് മുഖ്യമന്ത്രി കുറ്റപ്പെടുത്തിയിരുന്നു. 'കഴിഞ്ഞ ദിവസം തൊടുപുഴയിൽ രോഗം സ്ഥിരീകരിച്ച പൊതുപ്രവർത്തകൻ കാസർഗോഡ് മുതൽ തിരുവനന്തപുരം വരേയും മൂന്നാർ മുതൽ ഷോളായാർ വരേയും സഞ്ചരിച്ചിട്ടുണ്ട്. സ്‌കൂളുകൾ, പൊതുസ്ഥാപനങ്ങൾ നിയമസഭാ മന്ദിരം തുടങ്ങി വലിയ വലിയ സ്ഥാപനങ്ങൾ അദ്ദേഹം സന്ദർശിച്ചിട്ടുണ്ട്. അടുത്ത് ഇടപഴകിയവരിൽ ജനപ്രതിനിധികളും ഉന്നത ഉദ്യോഗസ്ഥരും ഉണ്ട്. എല്ലാവരും വളരെ ജാഗ്രത പാലിക്കേണ്ട സന്ദർഭത്തിൽ ഒരു പൊതുപ്രവർത്തകൻ ഇങ്ങനെയാണോ പെരുമാറേണ്ടത്' - എന്നായിരുന്നു മുഖ്യമന്ത്രിയുടെ വാക്കുകൾ.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.