സ്വാതന്ത്ര്യസമര സേനാനികളുടെ പട്ടികയിൽ നിന്നും വാരിയങ്കുന്നത്ത് കുഞ്ഞഹമ്മദ് ഹാജി അടക്കം 387 പേരെ ഒഴിവാക്കിയ നടപടിക്ക് എതിരെ പ്രതിഷേധം ഉയർത്തി വാരിയങ്കുന്നത്തിന്റെ കുടുംബ കൂട്ടായ്മയായ ചക്കിപ്പറമ്പൻ ഫാമിലി അസോസിയേഷൻ. പൂക്കോട്ടൂർ യുദ്ധത്തിൻ്റെ നൂറാം വാർഷിക ദിനത്തിൽ മലപ്പുറം പാസ്പോർട്ട് ഓഫീസിന് മുൻപിലേക്ക് ആയിരുന്നു കുടുംബ കൂട്ടായ്മയുടെ പ്രതിഷേധ മാർച്ച്.
മലപ്പുറം കലക്ട്രേറ്റിന് മുൻപിൽ നിന്നുമായിരുന്നു പ്രതിഷേധ മാർച്ച് ആരംഭിച്ചത്. പാസ്പോർട്ട് ഓഫീസിന് മുൻപിൽ നടന്ന പ്രതിഷേധ യോഗം എംഎൽഎ എ.പി. അനിൽകുമാർ ഉദ്ഘാടനം ചെയ്തു. "ഈ സമരത്തിന് പ്രത്യേക മാനം ഉണ്ട്. ബി.ജെ.പി. ഭരണകൂടത്തിൻ്റെ ഫാസിസ്റ്റ് പ്രവർത്തനങ്ങൾക്ക് എതിരായ പ്രതിഷേധമാണ്. ചരിത്രത്തെ വളച്ചൊടിക്കാനുള്ള ശ്രമങ്ങളാണ് ബിജെപിയുടെത്.
സ്വാതന്ത്ര്യ സമരത്തിൽ ഒരു റോളും ഇല്ലാത്ത ബി.ജെ.പി. ചരിത്രത്തെ വളച്ചൊടിച്ച് മാറ്റുകയാണ്. വാരിയങ്കുന്നത്ത് കുഞ്ഞഹമ്മദ് ഹാജി കോൺഗ്രസ്സിനൊപ്പം ചേർന്നുനിന്ന് പ്രവർത്തിച്ചയാളാണ്. മഞ്ചേരി കോൺഗ്രസ് സമ്മേളനത്തിൽ പങ്കെടുത്തയാളാണ് കുഞ്ഞഹമ്മദ് ഹാജി. സമരത്തെ പറ്റി പത്രങ്ങൾക്ക് എഴുതിയ കത്തിൽ അദ്ദേഹം എഴുതിയത് മഹാത്മാ ഗാന്ധിയെ പറ്റി. ഈ നാടിന് വേണ്ടി അവസാന നിമിഷം വരെ പോരാടി മരിച്ച വ്യക്തി ആയിരുന്നു അദ്ദേഹം. ദേശീയ പ്രസ്ഥാനത്തിൻ്റെ ഭാഗമായിരുന്നു കുഞ്ഞഹമ്മദ് ഹാജി.
അത്തരം കാര്യങ്ങൾ ഒരു വശത്ത് നിൽക്കുമ്പോഴാണ് പ്രക്ഷോഭത്തിന്റെ ഭാഗമായി ചില പ്രശ്നങ്ങൾ ഉണ്ടായിട്ടുണ്ടെങ്കിൽ അതിൻ്റെ പേരിൽ സ്വാതന്ത്ര്യ സമര ചരിത്രത്തിൽ നിന്ന് തന്നെ വാരിയംകുന്നത്തിനെ മാറ്റാൻ ബിജെപി ശ്രമിക്കുന്നത്. ഇത് ബോധപൂർവമാണ്. ബി.ജെ.പി. എത്ര ശ്രമിച്ചാലും ജനങ്ങളുടെ മനസ്സിൽ നിന്ന് അത് വളച്ചൊടിക്കാൻ കഴിയില്ല " എ പി അനിൽകുമാർ പറഞ്ഞു.
ഒരു റോളും ഇല്ലാത്ത സംഘ്പരിവാർ ചരിത്രത്തെ വക്രീകരിച്ച് സ്വന്തമാക്കാൻ ശ്രമിക്കുന്നതിൻ്റെ ഭാഗമാണ് ഐ.സി.എച്ച്.ആറിന്റെ പുതിയ നീക്കമെന്ന് വാരിയങ്കുന്നത്തിന്റെ കുടുംബ കൂട്ടായ്മ ആയ ചക്കിപ്പറമ്പൻ ഫാമിലി അസോസിയേഷൻ ആരോപിച്ചു.
1921ലെ മലബാർ കലാപത്തിന് നേതൃത്വം കൊടുത്ത ഖിലാഫത്ത് നായകന്മാരിൽ ഒരാളാണ് വാരിയങ്കുന്നത്ത് കുഞ്ഞഹമ്മദ് ഹാജി. അദ്ദേഹത്തെ ബ്രിട്ടീഷ് സേന വെടിവെച്ചു കൊല്ലുകയായിരുന്നു. ഇദ്ദേഹവും ആലി മുസ്ലിയാരും അടക്കം 387 പേരെ സ്വാതന്ത്ര്യസമര സേനാനികളുടെ പട്ടികയിൽ നിന്ന് ഒഴിവാക്കിയ ചരിത്ര ഗവേഷണ കൗൺസിലിന്റെ നീക്കമാണ് പ്രതിഷേധങ്ങൾക്ക് വഴി ഒരുക്കിയത്.
ഇവർ നടത്തിയത് ബ്രിട്ടീഷ് വിരുദ്ധ സമരം അല്ല, മതാതിഷ്ഠിത പോരാണ്, വർഗീയ ലഹള ആണ്, ലഹളയുടെ മറവിൽ നിർബന്ധിത മത പരിവർത്തനവും കൂട്ടക്കൊലയും നടന്നുവെന്ന നിരീക്ഷണമാണ് കേന്ദ്രത്തിന്. ദേശീയ താത്പര്യമല്ല, മതാധിഷ്ഠിത താത്പര്യമായിരുന്നു മലബാർ ലഹളക്ക് എന്നാണ് ചരിത്ര ഗവേഷണ കൗൺസിലിൻ്റെ കണ്ടെത്തൽ. ഈ സാഹചര്യത്തിലായിരുന്നു പൂക്കോട്ടൂർ യുദ്ധത്തിൻ്റെ നൂറാം വാർഷിക ദിനത്തിൽ വാരിയങ്കുന്നത്തിന്റെ കുടുംബ കൂട്ടായ്മയായ ചക്കിപ്പറമ്പൻ ഫാമിലി അസോസിയേഷൻ്റെ പ്രതിഷേധ ധർണ.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.