ആലപ്പുഴ: പ്രശസ്ത കാഥികനും ആദ്യകാല സിനിമാ നിർമ്മാതാവുമായിരുന്ന ചേർത്തല ബാലചന്ദ്രൻ (76) അന്തരിച്ചു. ദക്ഷിണേന്ത്യയിലെ പ്രശസ്ത ഹരികഥാ കലാകാരിയും കാഥികയുമായിരുന്ന ചേർത്തല ഭവാനിയമ്മയുടെ മകനാണ് ബാലചന്ദ്രൻ. ചെറുപ്പത്തിലേ ഹരികഥ പറഞ്ഞ് അരങ്ങിലെത്തി. പിന്നീട് കഥാപ്രസംഗത്തിലേക്ക് കടന്നു.
സ്ക്രിപ്റ്റില്ലാതെ ഓർമ്മയിൽ നിന്ന് എത്ര മണിക്കൂറുകൾ വേണമെങ്കിലും കഥ പറയാനുള്ള കഴിവായിരുന്നു ബാലചന്ദ്രനെ ശ്രദ്ധേയനാക്കിയത്. എം ടിയുടെ രണ്ടാമൂഴത്തിന്‍റെ കഥാപ്രസംഗരൂപം ലോകമെമ്പാടും അവതരിപ്പിച്ചു. സത്യത്തിൽ രണ്ടാമൂഴത്തിന്‍റെ കലാകാരനാണ് ചേർത്തല ബാലചന്ദ്രൻ.
ഒരാഴ്ച നീണ്ടു നിൽക്കുന്ന കഥാപ്രസംഗം ചേർത്തല ബാലചന്ദ്രന്‍റെ പ്രത്യേകതയായിരുന്നു. പാലക്കാട്ടെ പല ക്ഷേത്രങ്ങളിലും ഒരാഴ്ച വരെ തുടർച്ചയായി അദ്ദേഹം കഥ പറഞ്ഞിട്ടുണ്ട്. വൈക്കത്തമ്പലത്തിൽ അഷ്ടമി ദിവസം ബാലചന്ദ്രന്‍റെ കഥാപ്രസംഗം ഒഴിച്ചുകൂടാനാകാത്തതായിരുന്നു.
നല്ല സ്വരമാധുരിയോടെ കഥ പറയുന്ന കാഥികരിൽ ഇന്നവശേഷിച്ച ആളാണ് നമ്മൾക്ക് നഷ്ടമായത്. കഥാപ്രസംഗ രംഗത്ത് ഇഷ്ടം പോലെ ശിഷ്യഗണങ്ങളുണ്ട് ചേർത്തല ബാലചന്ദ്രന്. പുരാണങ്ങളെ കുറിച്ചുള്ള ആഴത്തിലുള്ള അറിവ് കഥാപ്രസംഗവേദികളിലും പ്രസംഗവേദികളിലും അദ്ദേഹത്തെ വേറിട്ടുനിർത്തി
മുളക്കുളം ചാലപ്പുറത്ത് ശ്രീദേവി ബാലചന്ദ്രനാണ് ഭാര്യ.
മക്കൾ: ഭരത്ചന്ദ്രൻ (വെഹിക്കിൾ ഇൻസ്പെക്ടർ ) ,ലക്ഷ്മി ബാലചന്ദ്രൻ, ഭഗവദ് ചന്ദ്രൻ
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.
Tags: Alappuzha, Cherthala, Kadhaprasangam, Kerala news