തിരുവനന്തപുരം: ഇന്ധനസെസ് ജനങ്ങള്‍ക്കുവേണ്ടിയെന്നും വ്യക്തിതാല്‍പര്യം അല്ലെന്നും ധനമന്ത്രി കെ എന്‍ ബാലഗോപാല്‍. സെസ് ഏര്‍പെടുത്തിയ സാഹചര്യം എല്ലാവരും നോക്കണമെന്നും 2015ല്‍ യുഡിഎഫ് സർക്കാർ സെസ് ഏര്‍പെടുത്തിയിട്ടുണ്ടെന്നും അത് വിലയിരുത്തണമെന്നും ധനമന്ത്രി പറഞ്ഞു.
വിവിധ വകുപ്പുകൾ നികുതിയിനത്തിലും മറ്റും പിരിച്ചെടുക്കാനുള്ള തുക സർക്കാരിലേക്കെത്താൻ നിയമഭേദഗതി ആവശ്യമാണെന്ന് ധനമന്ത്രി പറഞ്ഞു. വാറ്റിന്റെ സമയത്തുള്ള കുടിശ്ശിക പിരിക്കാൻ നിയമപ്രശ്നങ്ങളുണ്ട്. ജിഎസ്ടിയിലേതുപോലെ പെറ്റീഷൻ കൊടുക്കാനും നിയമപ്രക്രിയയിലൂടെ വലിയ തുകകളുടെ കുടിശ്ശിക തീർക്കാനും ഭേദഗതിയിലൂടെ കഴിയും.
സിഎജി റിപ്പോർട്ട് പബ്ലിക്ക് അക്കൗണ്ട്സ് കമ്മിറ്റി പരിശോധിച്ച് തുടർനടപടി സ്വീകരിക്കും. 50 വർഷത്തെ കുടിശ്ശികയുടെ കാര്യം സിഎജി പറയുന്നുണ്ട്. കെഎസ്ആർടിസിയിൽനിന്ന് കിട്ടാനുള്ളതാണ് കുടിശ്ശികയിൽ കൂടുതലും. കേസിൽ ഉൾപ്പെട്ടതിനാൽ പിരിച്ചെടുക്കാൻ കഴിയാത്തവയുമുണ്ട്. ചിലത് റവന്യൂ റിക്കവറിയുടെ ഘട്ടത്തിലാണ്. കുടിശിക പിരിച്ചെടുക്കാൻ നടപടികൾ സ്വീകരിച്ചിട്ടുണ്ടെന്നും സംസ്ഥാനത്തിനു വേണ്ടി സജീവമായി പ്രവർത്തിക്കുന്നുണ്ടെന്നും മന്ത്രി പറഞ്ഞു.
തനതു നികുതി വരുമാനത്തിൽ വർധനവുണ്ടായിട്ടുണ്ട്. നിപ്പയും പ്രളയും ബാധിച്ച സാഹചര്യത്തിൽനിന്നാണ് ഈ വളർച്ച സാധ്യമായത്. ഇനിയും കൂടുതൽ മുന്നോട്ടു പോകേണ്ടതുണ്ട്. കേരളത്തിന്റെ താൽപര്യത്തിനായി ഏറെ കാര്യങ്ങൾ ചെയ്യുന്നുണ്ട്. തന്റെ വ്യക്തിപരമായ താല്‍പര്യത്തിനായി അല്ല നികുതി വർധിപ്പിച്ചത്. കേന്ദ്രം സംസ്ഥാനത്തെ കൂടുതൽ ഞെരുക്കുന്ന സാഹചര്യത്തിലാണ് നികുതി വർധിപ്പിച്ചത്. 20 രൂപയാണ് ഒരു ലീറ്റർ ഇന്ധനത്തിന് നികുതിയായി കേന്ദ്രം പിരിക്കുന്നത്. 2015–16ൽ ഭവന നിർമാണത്തിനായി യുഡിഎഫ് സർക്കാർ ഒരു രൂപ ഇന്ധന സെസ് ഏർപ്പെടുത്തിയിരുന്നു. പെട്രോളിന് 56 രൂപ ഉണ്ടായിരുന്നപ്പോഴാണ് സെസ് ഏർപ്പെടുത്തിയതെന്നും മന്ത്രി പറഞ്ഞു.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.