മലപ്പുറം: തവനൂരിൽ മത്സരിക്കാനില്ലെന്ന് ജീവ കാരുണ്യ പ്രവർത്തകൻ ഫിറോസ് കുന്നംപറമ്പിൽ. ഫേസ്ബുക് വീഡിയോയിലൂടെയാണ് ഫിറോസ് തീരുമാനം അറിയിച്ചത്. "ആദ്യം തവനൂർ മറ്റാരും ഇല്ലെന്ന് പറഞ്ഞത് കൊണ്ടാണ് ഞാൻ സമ്മതിച്ചത്. പിന്നീടാണ് ആ സീറ്റിന് വേണ്ടി പലരും കടിപിടി കൂടുന്ന സാഹചര്യം, മുദ്രാവാക്യവും പ്രതിഷേധവും ഒക്കെ വന്നത്. ഇതൊക്കെ കാണുമ്പോൾ എനിക്ക് തന്നെ സങ്കടമുണ്ട്. നമ്മൾ വലിഞ്ഞ് കേറിയ ഫീൽ വരും. അതുകൊണ്ടാണ് ഞാൻ ഇല്ലെന്ന് തീരുമാനിച്ചത്. പാർട്ടി പ്രവർത്തകർക്ക് തന്നെ സീറ്റ് നൽകുകയാണ് നല്ലത്. ഞാൻ മാറി നിൽക്കുകയാണ്. നാളെ പ്രഖ്യാപിക്കുമ്പോൾ ഫിറോസിനെ മാറ്റി നിർത്തുക."- വീഡിയോയിൽ ഫിറോസ് പറയുന്നു.
വീഡിയോയിലെ വിശദാംശങ്ങൾ ഇങ്ങനെ;
"ഫിറോസ് കുന്നംപറമ്പിൽ തവനൂർ മണ്ഡലത്തിൽ മത്സരിക്കുന്നു എന്നുള്ള ഒരു വാർത്തകളൊക്കെ നിങ്ങൾ കേട്ടതാണ്. പ്രിയപ്പെട്ട യുഡിഎഫ്, കോൺഗ്രസ് നേതാക്കളൊക്കെ എന്നെ വിളിച്ചിരുന്നു. ചെന്നിത്തല സാറിൻറെ യാത്ര സ്റ്റാർട്ട് ചെയ്യുമ്പോൾ തന്നെ എന്നെ വിളിച്ച് പാലക്കാട് എത്തുമ്പോൾ ഒന്ന് കാണണമെന്ന് ആവശ്യപ്പെട്ടു. അദ്ദേഹത്തെ പോയി കണ്ടു. നേതാക്കളൊക്കെ എന്നെ വിളിച്ച് മത്സരിക്കാൻ ആവശ്യപ്പെട്ടു. ആദ്യം ഞാൻ അതിന് സമ്മതിച്ചില്ല. എനിക്ക് എൻറെ ജീവകാരുണ്യ പ്രവർത്തനം നല്ല രീതിയിൽ കൊണ്ടുപോണം. എല്ലാവരെയും ചേർത്ത് പിടിച്ചു കൊണ്ടു പോണം എന്നൊക്കെ ആയിരുന്നു അതിന് കാരണം. ഇങ്ങനെ പോട്ടെ, എന്നെ എങ്ങനെയെങ്കിലും ഒഴിവാക്കണം ഞാനില്ല. ബന്ധപ്പെട്ട ആളുകളെ വിളിച്ചു പറഞ്ഞു മാറി നിൽക്കാനാണ് ഞാൻ ശ്രമിച്ചത്. പക്ഷേ അങ്ങനെ ഒരു പ്രശ്നങ്ങളില്ല, എവിടെയും ഒരു പ്രശ്നവുമില്ല, മണ്ഡലത്തിൽ എല്ലാവരും ഇഷ്ടപ്പെടുന്നുണ്ട്. അവിടെ പ്രശ്നങ്ങൾ ഉണ്ടാവില്ല, ഫിറോസ് ധൈര്യമായിട്ട് വരൂ, എന്നൊക്കെ പറഞ്ഞപ്പോൾ ഞാൻ അര മനസോടുകൂടി ആയിക്കോട്ടെ എന്ന് ഞാൻ തീരുമാനിച്ചു. ഇത് കെപിസിസി തീരുമാനം ആണെന്നു വരെ അറിയിച്ചത് കൊണ്ടാണ് പത്രക്കാർ വന്നപ്പോൾ ഇങ്ങനെ നേതാക്കൾ വിളിച്ചിരുന്നു മത്സരിക്കാൻ തയാറാണെന്ന് അറിയിച്ചിട്ടുണ്ടെന്ന് പറഞ്ഞത്. യുഡിഎഫ് സ്ഥാനാർഥി പട്ടിക പുറത്തു വരുമ്പോൾ അതിനകത്ത് പേരുണ്ടാവും എന്നാണ് ഞാൻ കരുതിയത്. പക്ഷേ എൻറെ പേര് അതിൽ വന്നില്ലെന്ന് മാത്രമല്ല അല്ല കേരളത്തിലെ വിവാദങ്ങളും പ്രശ്നങ്ങളും നിൽക്കുന്ന ആറ് മണ്ഡലങ്ങളിൽ ഒന്നായിട്ട് മണ്ഡലത്തെ മാറ്റിവെക്കുകയും ചെയ്തു. എന്താണെങ്കിലും ഒരു സീറ്റിനുവേണ്ടി രണ്ടും മൂന്നും ആളുകൾ കാത്തിരിക്കുന്നു. പാർട്ടിക്കാർക്ക് വേണമെന്ന് പറഞ്ഞ് ഒരു വിഭാഗം ആളുകൾ മലപ്പുറം ഡി.സി.സിയിൽ സമരം ചെയ്യുന്നു. സീറ്റിൽ ഫിറോസിനെ വേണോ പാർട്ടിക്കാരെ വേണോ എന്നൊക്കെ ചർച്ച ചെയ്യുക എന്നൊക്കെ കേൾക്കുമ്പോൾ സത്യത്തിൽ മാനസികമായി വിഷമമുണ്ട്. ആ സീറ്റിൽ മത്സരിക്കാൻ ഞാനില്ല. ആ സീറ്റിന് അർഹർ അവർ തന്നെയാണ്. ഞാൻ എന്തായാലും മാറി നിൽക്കുക യാണ്. തമ്മിൽ തല്ലി സീറ്റ് വാങ്ങാൻ ഞാനില്ല..എന്നെ കൊണ്ടാവില്ല." - ഫിറോസ് പറയുന്നു.
Also Read ഫിറോസ് കുന്നംപറമ്പിലിനെതിരെ കോൺഗ്രസ് പ്രതിഷേധം; പൊന്നാനിയിൽ കെ.സി വേണുഗോപാലിനെതിരെ പോസ്റ്റർ
" വിവാദങ്ങൾ ഉള്ള ഒരു സീറ്റുംഎനിക്കു വേണ്ട. എനിക്ക് ഒരു സീറ്റ് കിട്ടുന്നുണ്ടെങ്കിൽ ഒരു പ്രശ്നങ്ങളില്ലാതെ നിങ്ങളുടെ ഒക്കെ സന്തോഷത്തോടുകൂടി തരുന്ന സീറ്റ് മാത്രം ആണ് വേണ്ടത്. ആദ്യം തവനൂർ മറ്റാരും ഇല്ലെന്ന് പറഞ്ഞത് കൊണ്ടാണ് ഞാൻ സമ്മതിച്ചത്. പിന്നീട് ആണ് ആ സീറ്റിന് വേണ്ടി പലരും കടിപിടി കൂടുന്ന സാഹചര്യം, മുദ്രാവാക്യവും പ്രതിഷേധവും ഒക്കെ വന്നത്. ഇത് ഒക്കെ കാണുമ്പോൾ എനിക്ക് തന്നെ സങ്കടം ഉണ്ട്. നമ്മൾ വലിഞ്ഞ് കേറിയ ഫീൽ വരും. അത് കൊണ്ടാണ് ഞാൻ ഇല്ല എന്ന് തീരുമാനിച്ചത്. പാർട്ടി പ്രവർത്തകർക്ക് തന്നെ സീറ്റ് നൽകുക ആണ് നല്ലത്. ഞാൻ മാറി നിൽക്കുക ആണ്.നാളെ പ്രഖ്യാപിക്കുമ്പോൾ ഫിറോസിനെ മാറ്റി നിർത്തുക." താൻ ജനപ്രതിനിധി അല്ലെങ്കിലും മണ്ഡലത്തിലെ ജനങ്ങൾക്ക് ഒരു ആപത്ത് വരുമ്പോൾ കൂടെ ഉണ്ടാകും എന്ന് പറഞ്ഞാണ് ഫിറോസ് കുന്നുമ്പറമ്പിൽ വീഡിയോ അവസാനിപ്പിക്കുന്നത്.
Also Read നേമത്ത് കെ മുരളീധരൻ തന്നെ; ആറിടത്ത് സ്ഥാനാർഥികളായില്ല; കോൺഗ്രസ് സ്ഥാനാർഥി പട്ടിക ഇങ്ങനെ
നേരത്തെ മലപ്പുറം കോൺഗ്രസ് ആസ്ഥാനത്തിന് മുൻപിൽ കോൺഗ്രസ് പ്രവർത്തകർ ഫിറോസ് കുന്നംമ്പറമ്പിലിന്റെ സ്ഥാനാർഥിത്വത്തിനെതിരെ പ്രതിഷേധം സംഘടിപ്പിച്ചിരുന്നു. മാറിയ സാഹചര്യത്തിൽ കോൺഗ്രസ് ആരെയാകും ഇവിടേക്ക് പരിഗണിക്കുക.െന്ന് വ്യക്തമല്ല. യൂത്ത് കോൺഗ്രസ് നേതാവ് റിയാസ് മുക്കോളിയുടെ പേര് പറഞ്ഞ് കേൾക്കുന്നുണ്ടെങ്കിലും അദ്ദേഹവും അവകാശ വാദത്തിൽ നിന്ന് പിന്മാറിയെന്നാണ് സൂചന. കെ.ടി. ജലീലാണ് ഇവിടെ എൽഡിഎഫ് സ്ഥാനാർഥി.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.
Tags: Assembly Election 2021, Firoz Kunnamparambil, KC Venugopal MP, Kerala Assembly Election 2021, Kerala Assembly Polls 2021