തിരുവനന്തപുരം നഗരസഭയിലെ നികുതിവെട്ടിപ്പിൽ ആദ്യ അറസ്റ്റ് രേഖപ്പെടുത്തി. ശ്രീകാര്യം സോണൽ ഓഫീസിലെ അറ്റഡന്റ് ആയിരുന്ന ബിജുവിനെ ആണ് ശ്രീകാര്യം പൊലീസ് അറസ്റ്റ് ചെയ്തത്. തിരുവനന്തപുരം നഗരസഭ സംബന്ധിച്ച് ഏറെ വിവാദം സൃഷ്ടിച്ച സംഭവമായിരുന്നു സോണൽ ഓഫീസുകളിലെ നികുതിവെട്ടിപ്പ്. ആകെയുള്ള 11 സോണൽ ഓഫീസുകളിൽ മൂന്ന് ഓഫീസുകളിലാണ് നികുതി വെട്ടിപ്പ് കണ്ടെത്തിയിരുന്നത്.
ശ്രീകാര്യം, ആറ്റിപ്ര, നേമം എന്നീ സോണൽ ഓഫീസുകളിലാണ് നികുതിവെട്ടിപ്പ് നടത്തിയിരുന്നത്. മൂന്ന് സോണൽ ഓഫീസുകളിലുമായി 33 ലക്ഷം രൂപയുടെ നികുതിവെട്ടിപ്പ് ഓഡിറ്റ് വിഭാഗം നടത്തിയ പരിശോധനയിൽ കണ്ടെത്തിയിരുന്നു. ശ്രീകാര്യം സോണൽ ഓഫീസിൽ മാത്രം അഞ്ചു ലക്ഷത്തോളം രൂപയുടെ തട്ടിപ്പാണ് കണ്ടെത്തിയിരുന്നത്.
വീട്ടുകരം അടക്കം വിവിധ ഇനങ്ങളിൽ ജനങ്ങൾ ഒടുക്കിയ നികുതിപ്പണം നഗരസഭയുടെ അക്കൗണ്ടിലേക്ക് നിക്ഷേപിക്കേണ്ടത്തായിരുന്നു. എന്നാൽ പണം ഓഫീസിലെ അറ്റഡന്റ് ആയിരുന്ന ബിജു നഗരസഭ അക്കൗണ്ടിലേക്ക് നിക്ഷേപിച്ചിരുന്നില്ല. മറിച്ച് തിരിമറി നടത്തുകയായിരുന്നു. നഗരസഭ നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ പോലീസ് നടത്തിയ വിശദമായ അന്വേഷണത്തിൽ ബിജു തിരിമറി നടത്തിയതായി കണ്ടെത്തി. ഇതിന്റെ അടിസ്ഥാനത്തിലാണ് ബിജുവിന്റെ അറസ്റ്റ് രേഖപ്പെടുത്തിയത്. ഇയാളെ കോടതിയിൽ ഹാജരാക്കാനുള്ള നടപടികൾ പുരോഗമിക്കുകയാണ്.
സസ്പെൻഷനിലായ മുഴുവൻ ഉദ്യോഗസ്ഥരെയും അറസ്റ്റ് ചെയ്യണമെന്ന ആവശ്യമാണ് പ്രതിപക്ഷം മുന്നോട്ടു വച്ചിരുന്നത്. ഇക്കാര്യം ആവശ്യപ്പെട്ട് ബിജെപിയുടെ അനിശ്ചിതകാല സമരം ശക്തമായി തുടരുന്നതിനിടെയാണ് ബിജുവിന്റെ അറസ്റ്റ്. തിരുവനന്തപുരം നഗരസഭക്ക് കീഴിൽ 11 സോണൽ ഓഫീസുകൾ ആണുള്ളത്. ഇവിടങ്ങളിൽ കോവിഡിനു ശേഷം ഓഡിറ്റ് നടത്തിയിട്ടില്ല. ഈ സാഹചര്യം മുതലെടുത്ത് കൊണ്ടാണ് ഉദ്യോഗസ്ഥർ നികുതി വെട്ടിപ്പ് നടത്തിയത്. സോണൽ ഓഫീസുകളിൽ വിവിധ ഇനങ്ങളിലായി ജനങ്ങൾ അടയ്ക്കുന്ന നികുതിപ്പണം നഗരസഭാ സെക്രട്ടറിയുടെ പേരിലുള്ള വികാസ്ഭവനിലെ എസ് ബി ഐ അക്കൗണ്ടിലേക്കാണ് നിക്ഷേപിക്കേണ്ടത്. എന്നാൽ നികുതിപ്പണം അക്കൗണ്ടിലേക്ക് നിക്ഷേപിക്കാതെ വക മാറ്റിയാണ് ഉദ്യോഗസ്ഥർ വെട്ടിപ്പ് നടത്തിയത്. പണം അടച്ച രസീത് ആളുകൾക്ക് കൈ മാറിയിട്ടുണ്ടെങ്കിലും ഇത് ഔദ്യോഗിക രേഖകളിൽ ഇല്ല.
കഴിഞ്ഞ ജൂലൈയിൽ ശ്രീകാര്യം സോണൽ ഓഫീസിൽ നിന്നും ആണ് ഇത് സംബന്ധിച്ച് ആദ്യമായി പരാതി ലഭിക്കുന്നത്. ഇതിന്റെ അടിസ്ഥാനത്തിൽ നടത്തിയ പരിശോധനയിൽ ക്രമക്കേട് കണ്ടെത്തി. ഇതോടെ 11 സോണൽ ഓഫീസുകളിലും പരിശോധന നടത്താൻ നഗരസഭ ഭരണ സമിതി നിർദ്ദേശിച്ചു. തുടർന്ന് നടത്തിയ ഓഡിറ്റിൽ തട്ടിപ്പിന്റെ വ്യാപ്തിയും പുറത്തുവന്നു. നേമം സോണൽ ഓഫീസിലാണ് ഏറ്റവും വലിയ ക്രമക്കേട് കണ്ടെത്തിയത്. 26 ലക്ഷം രൂപയുടെ വെട്ടിപ്പാണ് നേമം സോണൽ ഓഫീസിൽ മാത്രം നടന്നത്.
ശ്രീകാര്യത്ത് അഞ്ച് ലക്ഷത്തി ഇരുപത്തി ആറായിരം രൂപയും ആറ്റിപ്ര യിൽ 1,30,000 രൂപയും വെട്ടിച്ചതായി കണ്ടെത്തി. ഇതിന്റെ അടിസ്ഥാനത്തിൽ 3 സോണൽ ഓഫീസുകളിലായി അഞ്ച് ഉദ്യോഗസ്ഥരെയാണ് സസ്പെൻഡ് ചെയ്തത്.
തട്ടിപ്പിനിരയായ ആളുകൾ സോണൽ ഓഫീസുകളിൽ എത്തുമ്പോൾ നികുതി പണം അടച്ചിട്ടില്ല എന്ന മറുപടിയാണ് ലഭിക്കുന്നത്.
മറ്റ് സോണൽ ഓഫീസുകളിലും സമാനമായ വെട്ടിപ്പ് നടന്നിട്ടുണ്ടെന്ന പരാതികൾ ശക്തമാണ്. ഫോർട്ട്, കഴക്കൂട്ടം അടക്കമുള്ള 4 സോണൽ ഓഫീസുകളിലെ അന്വേഷണ റിപ്പോർട്ട് ആണ് ഇനി ലഭിക്കാനുള്ളത്. ഇത് കൂടി ലഭിച്ച ശേഷം കുറ്റക്കാരായ ഉദ്യോഗസ്ഥരിൽ നിന്നും പണം ഈടാക്കാനുള്ള നടപടികളിലേക്ക് കടക്കാനാണ് നഗരസഭ ഭരണ സമിതിയുടെ തീരുമാനം.
നികുതി വെട്ടിപ്പ് നടത്തിയ ഉദ്യോഗസ്ഥർക്കെതിരെ പോലീസ് ജാമ്യമില്ലാ വകുപ്പ് പ്രകാരം കേസെടുത്തിട്ടുണ്ട്.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.