കൂടത്തായി കൊലപാതക പരമ്പരയിലെ ആദ്യ കുറ്റപത്രം ഉടൻ സമർപ്പിക്കും. ഭര്‍ത്താവ് റോയ് തോമസിനെ സയനൈഡ് നല്കി കൊലപ്പെടുത്തിയെന്ന കേസില്‍ ജോളിയെ അറസ്റ്റ് ചെയ്ത് 90 ദിവസം പൂര്‍ത്തിയാകാന്‍ ഒരാഴ്ച മാത്രം ബാക്കി നില്‍ക്കെയാണ് അന്വേഷണസംഘം ആദ്യ കുറ്റപത്രം നല്കാന് ഒരുങ്ങുന്നത്. ജോളി ഉള്‍പ്പെടെ നാല് പ്രതികളാണ് കേസിലുളളത്.
റോയ് തോമസിന്റെ ബന്ധു എം.എസ്. മാത്യു രണ്ടാം പ്രതിയും താമരശേരിയിലെ സ്വര്‍ണപ്പണിക്കാരനായ പ്രജുകുമാര്‍ മൂന്നാം പ്രതിയും സി.പി.എം. മുന്‍ പ്രാദേശിക നേതാവ് മനോജ് നാലാം പ്രതിയുമാണ്. വ്യാജരേഖ ചമച്ചതുമായി ബന്ധപ്പെട്ടാണ് മനോജിനെ പ്രതിയാക്കിയിരിക്കുന്നത്. കൊലപാതകത്തില്‍ മാത്യുവിനും പ്രജുകുമാറിനും വ്യക്തമായ പങ്കുണ്ടെന്ന് കുറ്റപത്രത്തില്‍ പറയുന്നു.
ഇരുനൂറിലധികം സാക്ഷികളുടെ മൊഴിയെടുത്ത ശേഷമാണ് അന്വേഷണ സംഘം കുറ്റപത്രം തയ്യാറാക്കിയത്. ജോളിയുടെ മക്കളുടേതടക്കമുള്ള രഹസ്യ മൊഴിയും കേസിന് ബലം നൽകും. അന്വേഷണ സംഘം തയ്യാറാക്കിയ കുറ്റപത്രം ഉന്നത ഉദ്യോഗസ്ഥര്‍ കൂടി കണ്ട ശേഷമാകും കോടതിയില്‍ സമര്‍പ്പിക്കുക. അന്വേഷണ സംഘത്തലവന് റൂറൽ എസ്.പി. കെ.ജി. സൈമണ്‍ ഡി.ജി.പി.യെ കാണും. കൊലപാതക പരമ്പരയിലെ മറ്റ് അഞ്ച് കേസുകളിലും വൈകാതെ കുറ്റപത്രം നല്‍കാനാണ് അന്വേഷണ സംഘത്തിന്റെ തീരുമാനം. 2011 സെപ്തംബർ 30 നാണ് റോയ് തോമസ് കൊല്ലപ്പെട്ടത്.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.
Tags: Jolly koodathayi, Koodathayi, Koodathayi case, Koodathayi deaths, Koodathayi model, Koodathayi murder, Koodathayi murder case