തിരുവനന്തപുരം: സംസ്ഥാനത്ത് 5 പേര്‍ക്ക് കൂടി സിക വൈറസ് സ്ഥിരീകരിച്ചു. ആരോഗ്യമന്ത്രി വീണാ ജോര്‍ജാണ് ഇക്കാര്യം അറിയിച്ചത്. ആലപ്പുഴ എന്‍ ഐ വിയില്‍ നടത്തിയ പരിശോധനയിലാണ് ഇവര്‍ക്ക് സിക വൈറസ് സ്ഥിരീകരിച്ചത്. ആനയറ സ്വദേശികളായ 2 പേര്‍ക്കും കുന്നുകുഴി, പട്ടം, കിഴക്കേകോട്ട എന്നിവിടങ്ങളിലെ ഒരാള്‍ക്ക് വീതവുമാണ് സിക വൈറസ് സ്ഥിരീകരിച്ചത്.
ആനയറ സ്വദേശിനി (35), ആനയറ സ്വദേശിനി (29), കുന്നുകുഴി സ്വദേശിനി (38), പട്ടം സ്വദേശി (33), കിഴക്കേക്കോട്ട സ്വദേശിനി (44) എന്നിവര്‍ക്കാണ് സിക വൈറസ് ബാധിച്ചത്. ഇതില്‍ 4 പേരുടെ സാമ്പിളുകള്‍ 2 സ്വകാര്യ ആശുപത്രികളില്‍ നിന്നും അയച്ചതാണ്. ഒരെണ്ണം സര്‍വയലന്‍സിന്റെ ഭാഗമായി ആരോഗ്യ വകുപ്പ് ശേഖരിച്ച സാമ്പിളാണ്. അതേസമയം 16 പേരുടെ പരിശോധനാഫലം നെഗറ്റീവായി. ഇതോടെ സംസ്ഥാനത്ത് ആകെ 28 പേര്‍ക്കാണ് സിക വൈറസ് സ്ഥിരീകരിച്ചത്.
'സിക വൈറസ് വ്യാപനം തടയാന്‍ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ രംഗത്തിറങ്ങണം'
സിക വൈറസിന്റെ വ്യാപനം തടയുന്നതിനായി തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ നേതൃത്വത്തില്‍ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ശക്തമാക്കണമെന്ന് തദ്ദേശ സ്വയംഭരണ മന്ത്രി എം വി ഗോവിന്ദന് പറഞ്ഞു. വീടും പരിസരവും കൊതുക് മുക്തമാക്കുകയും വെള്ളം കെട്ടിക്കിടക്കാതിരിക്കാനുള്ള പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടുകയും ചെയ്തുകൊണ്ട് രോഗവ്യാപനത്തിനുള്ള സാഹചര്യം ഒഴിവാക്കുന്നുവെന്ന് ഉറപ്പാക്കണം. നേരത്തെ സാംക്രമിക രോഗങ്ങളെ തടയുന്നതിനായി മഴക്കാലപൂര്‍വ്വ ശുചീകരണ പ്രവര്‍ത്തനങ്ങളില്‍ തദ്ദേശ ഭരണ സ്ഥാപനങ്ങള്‍ മാതൃകാപരമായ രീതിയില്‍ ഏര്‍പ്പെട്ടിരുന്നു. അതിന്റെ തുടര്‍ച്ചയായ ശുചീകരണ പ്രവര്‍ത്തനങ്ങള്‍ സിക വൈറസിന്റെ വ്യാപനം തടയുന്നതിനായി നടത്തേണ്ടതുണ്ടെന്ന് മന്ത്രി പറഞ്ഞു.
സിക വൈറസ് വ്യാപനത്തിന് കാരണം കൊതുകുകളാണ്. അതിനാല്‍ കൊതുക് നിവാരണത്തിനുള്ള നടപടികള്‍ സ്വീകരിക്കുകയും വീടുകളില്‍ നടപ്പാക്കേണ്ട കാര്യങ്ങള്‍ പ്രചരിപ്പിക്കുകയും വേണം. ആഴ്ചയിലൊരു ദിവസം ഡ്രൈഡേ ആചരിച്ച് വീടും പരിസരവും സ്ഥാപനങ്ങളും കൊതുകില്‍ നിന്നും മുക്തമാക്കണം. സര്‍ക്കാര്‍ ഓഫീസുകളും ശുചീകരണ പ്രവര്‍ത്തനങ്ങള്‍ നടത്തണം. കൊതുകിന്റെ ഉറവിട നശീകരണമാണ് ഏറ്റവും പ്രധാനമെന്നും അത് ഉറപ്പാക്കണമെന്നും മന്ത്രി വ്യക്തമാക്കി.
Also Read- Zika Virus|സിക വൈറസ്: ചികിത്സയേക്കാൾ നല്ലത് പ്രതിരോധമെന്ന് ആരോഗ്യ വിദഗ്ധർ
വീടുകളിലും സ്ഥാപനങ്ങളിലും കൊതുക് മുട്ടയിട്ട് വളരുവാന്‍ സാധ്യതയുള്ള വെള്ളം കെട്ടിക്കിടക്കുന്ന ബക്കറ്റുകള്‍, പൂച്ചട്ടികള്‍, ടയറുകള്‍ മുതലായവ നിരീക്ഷിച്ച് കൊതുകുകള്‍ വളരാന്‍ സാധ്യതയില്ലെന്ന് ഉറപ്പുവരുത്തണം. വീട്ടുമുറ്റത്തും പരിസരങ്ങളിലും ഉപേക്ഷിക്കപ്പെട്ട പാത്രങ്ങള്‍, ചിരട്ടകള്‍, തൊണ്ട്, ടയര്‍, മുട്ടത്തോട് തുടങ്ങിയവയില്‍ കെട്ടിനില്‍ക്കുന്ന വെള്ളത്തില്‍ കൊതുക് വളരാനിടയുണ്ട്. അവ ഒന്നുകില്‍ നശിപ്പിക്കുകയോ അല്ലെങ്കില്‍ വെള്ളം കെട്ടിനില്‍ക്കാതെ കമഴ്ത്തി വയ്ക്കുകയോ ചെയ്യണമെന്ന് മന്ത്രി അഭ്യര്‍ത്ഥിച്ചു.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.
Tags: Zika virus, Zika virus Causes, Zika virus Kerala, Zika virus Symptoms