സെവൻസ് മത്സരത്തിനിടെ കുഴഞ്ഞു വീണു മരിച്ച ഫുട്‌ബോള്‍ താരം ധൻരാജിന്റെ കുടുംബത്തിന് താങ്ങാവാൻ ഗോകുലം കേരള എഫ്.സി. ഐ ലീഗില്‍ ഗോകുലം കേരളയുടെ അടുത്ത മത്സരത്തിൽ നിന്ന് ലഭിക്കുന്ന മുഴുവൻ ടിക്കറ്റ് വരുമാനവും അദ്ദേഹത്തിന്റെ കുടുംബത്തിന് നല്‍കുമെന്ന് ടീം അധികൃതര്‍ അറിയിച്ചു.
റിപ്പബ്ലിക്ക് ദിനമായ ജനുവരി 26-ന് ചര്‍ച്ചില്‍ ബ്രദേഴ്‌സുമായാണ് ഗോകുലം കേരളയുടെ അടുത്ത മത്സരം. കോഴിക്കോട് കോര്‍പറേഷന്‍ സ്റ്റേഡിയത്തില്‍ വൈകുന്നേരം ഏഴ് മണിക്ക് നടക്കുന്ന മത്സരത്തിന് കോംപ്ലിമെന്ററി പാസുകൾ ഉണ്ടായിരിക്കില്ല. ധൻരാജിന്റെ കുടുംബത്തിന് പരമാവധി തുക ധനസഹായമായി ശേഖരിക്കാനാണ് കോംപ്ലിമെന്ററി പാസുകൾ വേണ്ടെന്ന് തീരുമാനിച്ചതെന്ന് ടീം മാനേജമെന്റ് വ്യക്തമാക്കി. ഗാലറി ടിക്കറ്റിന് 50 രൂപയും വി ഐ പി ടിക്കറ്റിന് 100 രൂപയുമാണ്.
ധൻരാജിനോടുള്ള ആദരം കൂടിയാവും ജനുവരി 26ന്റെ മത്സരം. മത്സരം കാണുന്നതിനായി ധൻരാജന്റെ കുടുംബത്തെ ക്ഷണിച്ചിട്ടുണ്ട്. കുടുംബത്തെ സഹായിക്കുന്നതും അദ്ദേഹത്തെ ആദരിക്കുന്നതും തങ്ങളുടെ ഉത്തരവാദിത്തമാണെന്ന് ഗോകുലം ഗ്രൂപ്പ് ചെയർമാൻ ഗോകുലം ഗോപാലൻ പറഞ്ഞു. ഫുട്ബോൾ പ്രേമികൾ ഈ പദ്ധതിക്കൊപ്പം നിൽകുമെന്നാണ് പ്രതീക്ഷയെന്നും അദ്ദേഹം പറഞ്ഞു.
മോഹന്‍ ബഗാന്‍, ഈസ്റ്റ് ബംഗാള്‍, മുഹമ്മദന്‍സ് തുടങ്ങി പ്രമുഖ ടീമുകള്‍ക്ക് വേണ്ടി കളിച്ച ധൻരാജ് കഴിഞ്ഞ മാസം മലപ്പുറത്ത് സെവന്‍സ് മത്സരത്തിനിടെയാണ് മരിച്ചത്.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.
Tags: Football, Football News, India Football