തിരുവനന്തപുരം: മരിച്ചുപോയ ജീവനക്കാരന്റെ ആനുകുല്യങ്ങൾ നല്കാനും ആശ്രിത നിയമനത്തിനും സർവ്വീസ് ബുക്ക് കാണാനില്ലെന്ന് തടസം പറഞ്ഞ് ബന്ധുക്കളെ കബളിപ്പിച്ചത് 23 വർഷം. സംഭവത്തിൽ സംസ്ഥാന വിവരാവകാശ കമ്മീഷണർ ഇടപെട്ടതോടെ 24 മണിക്കൂറിനുള്ളിൽ കാണാതായ ഫയൽ എത്തിച്ച് നൽകി ഉദ്യോഗസ്ഥർ.
24 മണിക്കൂറിനകം സർവീസ് ബുക്ക് ഹാജരാക്കിയില്ലെങ്കിൽ സർവീസ് ബുക്കിൽ മോശം റിമാർക്ക് വരുമെന്ന് കമ്മീഷണർ എ.അബ്ദുൽ ഹക്കീം താക്കീത് നല്കിയതോടെയാണ് കാണാതായ ഫയല്‍ എത്തിച്ചത്. ഇടുക്കിയിൽ ഡി എം ഒ ഓഫീസിൽ നിന്ന് സർവീസ് കാണായതതെന്ന് പറഞ്ഞത്. കമ്മീഷണർ വിളിച്ച് വിചാരണ ചെയ്തതോടെയാണ് രേഖകൾ പുറത്തുവന്നത്.
Also Read-KTU സാങ്കേതിക സർവകലാശാലയുടെ പ്രമേയങ്ങൾ ഗവർണർ മരവിപ്പിച്ചു
2017ലാണ് ഇടുക്കി ഡി എം ഒ ഓഫീസിൽ ആരോഗ്യ വിദ്യാഭ്യാസ പ്രചാരണ വിഭാഗത്തിൽ ഓഫീസറായിരുന്ന ജയരാജൻ സർവ്വീസിലിരിക്കെ മരിക്കുന്നത്. ഇദ്ദേഹത്തിന്റെ ആനുകൂല്യങ്ങൾക്കായി മലപ്പുറം നിലമ്പൂരിലുള്ള ബന്ധുക്കൾ സമീപിച്ചപ്പോഴാണ് ഉദ്യോഗസ്ഥർ സർവീസ് ബുക്ക് കാണാതെപോയെന്ന തടസം പറഞ്ഞത്.
ജയരാജന്റെ സർവീസ്ബുക്ക് 2000 മേയിൽ അകൗണ്ടൻറ് ജനറലിന്റെ ഓഫീസിലേക്ക് അയച്ചതിൽ പിന്നെ അത് മടങ്ങി വന്നിട്ടില്ലെന്നായിരുന്നു ഇതു സംബന്ധിച്ച വിവരാവകാശ അപേക്ഷയ്ക്ക് ലഭിച്ച മറുപടി. കഴിഞ്ഞ അഞ്ചു വർഷമായി ബന്ധുക്കൾ നിലമ്പൂരിൽ നിന്ന് പൈനാവിലെത്തി പരാതി പറയുകയായിരുന്നു. അവസാനം വിവരാവകാശ കമ്മിഷണർ എ.അബ്ദുൽ ഹക്കിമിന്റെ ബഞ്ചിൽ പരാതി ഹര്‍ജി എത്തുകയായിരുന്നു.
കമ്മീഷൻ ആവശ്യപ്പെട്ട റിപ്പോർട്ടും ഡി എം ഒ ഓഫീസ് സമർപ്പിച്ചില്ല. തുടർന്നായിരുന്നു തെളിവെടുപ്പ്. 2000 ജൂലൈയിൽ തന്നെ ഏജീസ് ഓഫീസിൽ നിന്ന് സർവ്വീസ്ബുക്ക് തിരികെ അയച്ചിരുന്നതായും അത് ഇടുക്കി ഡി എം ഒ കൈപ്പറ്റിയിരുന്നതായും തെളിവെടുപ്പിൽ കമ്മീഷണർ ഹക്കീം കണ്ടെത്തി. 24 മണിക്കൂറിനകം അത് ഹാജരാക്കാൻ കമ്മിഷണർ നിർദേശിച്ചു.
ആനുകൂല്യങ്ങൾ ഉടൻ തിട്ടപ്പെടുത്താനും നടപടിക്രമങ്ങൾ പാലിച്ച് സർവ്വീസ് ബുക്ക് ഹെൽത്ത് ഡയറക്ടർക്ക് അയക്കാനും കമ്മീഷണർ ഉത്തരവായി. ജയരാജന്റെ നിയമപ്രകാരമുള്ള അനന്തരാവകാശികൾക്ക് മാത്രം വിവരങ്ങൾ നല്കാനും അപേക്ഷകൻ മൂന്നാം കക്ഷിയായതിനാൽ അദ്ദേഹത്തിന് വിവരങ്ങൾ നല്കേണ്ടതില്ലെന്നും കമ്മിഷണർ വിധിച്ചു.
സംഭവത്തില്‍ ഇടുക്കി ഡി എം ഒ ഓഫീസിലെ കുറ്റക്കാരായ രണ്ട് ഉദ്യോഗസ്ഥർക്കെതിരെ ആർടി ഐ നിയമപ്രകാരം നടപടിയെടുക്കാനും കമ്മീഷണർ നിർദേശിച്ചു.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.