കൊച്ചി: വാക്സീന് ചലഞ്ചിനായി മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് നിര്‍ബന്ധിത പിരിവ് പാടില്ലെന്നു ഹൈക്കോടതി. നിയമപരമായ പിന്‍ബലം ഉണ്ടെങ്കില്‍ മാത്രമേ അനുമതിയില്ലാതെ തുക ഈടാക്കാന്‍ കഴിയൂ എന്നും കോടതി വ്യക്തമാക്കി.
കെ.എസ്.ഇബിയിലെ യിലെ രണ്ട് മുന്‍ ജീവനക്കാരുടെ പെന്‍ഷനില്‍ നിന്നു വാക്സീന് ചലഞ്ചിലേക്ക് അനുമതി ഇല്ലാതെ പിടിച്ച തുക തിരിച്ചുനല്‍കണമെന്നാവശ്യപ്പെട്ട് നല്കിയ ഹര്‍ജിയിലാണ് കോടതി ഉത്തരവ്. രണ്ടാഴ്ചയ്ക്കകം തുക തിരിച്ചു നല്‍കണം; ഭാവിയില്‍ അനുമതി ഇല്ലാതെ പെന്ഷന് വിഹിതം പിടിക്കില്ലെന്ന് രേഖാമൂലം ഉറപ്പ് നല്‍കണമെന്നും കോടതി ഉത്തരവില്‍ പറയുന്നു. ഒരു ദിവസത്തെ പെന്‍ഷനാണ് ജീവനക്കാരനില്‍ കെ.എസ്.ഇ.ബി ഈടാക്കിയത്. പെന്ഷന് വിഹിതം നിര്‍ബന്ധമായി ഈടക്കിയ കെ.എസ്.ഇബി നടപടിക്ക് നിയമ പിന്‍ബലമില്ലെന്ന് കോടതി വ്യക്തമാക്കി. കെ.എസ്.ഇ.ബി പെന്‍ഷനേഴ്സ് അസോസിയേഷന്റെ ആഹ്വാനപ്രകാരമാണ് പെന്ഷന് തുക പിടിച്ചതെന്നും തിരിച്ചു നൽകാൻ ഉത്തരവിടരുതെന്നുമുള്ള സര്‍ക്കാരിന്റെ വാദം ജസ്റ്റിസ് ദേവന് രാമചന്ദ്രന് തള്ളി.
കേന്ദ്രസര്‍ക്കാര്‍ വാക്സിന് വില നിശ്ചയിച്ചതിന് പിന്നാലെയാണ് എല്ലാവര്ക്കും വാക്സിന് സൗജന്യമായി നല്‍കുമെന്ന പ്രഖ്യാപനവുമായി സംസ്ഥാന സര്‍ക്കാര്‍ രംഗത്തെത്തിയത്. ഇതിന് പിന്നാലെ ജനുവരി 22 നാണ് സമൂഹമാധ്യമങ്ങളിലൂടെ വാക്സിന് ചലഞ്ചിന് ആഹ്വാനമുണ്ടായത്. നിരവധി പേര് സൗജന്യമായി ലഭിച്ച വാക്സിന്റെ തുക മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ ഫണ്ടിലേക്ക് സംഭാവന നല്കി. വിദ്യാര്‍ത്ഥികള്‍,വീട്ടമ്മമാര്‍,പെന്ഷന് ഗുണഭോക്താക്കള്‍ തുടങ്ങി എല്ലാവരുടേയും കയ്യുകളിൽ നിന്ന് ദുരിതാശ്വാസ നിധിയിലേക്ക് പണമൊഴുകി. ഇതിന് പിന്നാലെയാണ് സര്‍ക്കാരിന്റെ ഉത്തരവില്ലാത്ത വിവിധ വിഭാഗങ്ങള്‍ ഒരു ദിവസത്തെ ശമ്പളവും മറ്റുമൊക്കെ പിടിച്ചെടുത്ത്.
സര്‍ക്കാരിന്റേതായ യാതൊരു ഔദ്യോഗിക പ്രഖ്യപനവുമില്ലാതെയാണ് സോഷ്യല്‍ മീഡിയയില്‍ വൈറലായ വാക്സിന് ചലഞ്ച് ക്യാംപയ്ന് ജനങ്ങള്‍ ഏറ്റെടുത്തത്. കേന്ദ്ര സര്‍ക്കാരിന്റെ പുതിയ വാക്സിന് നയം വന്നതിനു ശേഷമാണ് എന്തു വന്നാലും കേരളത്തില്‍ വാക്സീന് സൗജന്യമായിരിക്കുമെന്ന മുഖ്യമന്ത്രിയുടെ പ്രഖ്യാപനം വാര്‍ത്താസമ്മേളനത്തില്‍ ഉണ്ടായത്. ആ പ്രഖ്യാപനത്തിന് പിന്നാലെയാണ് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് നിരവധി ആളുകള്‍ ചെറുതും വലുതുമായ സംഭാവനകള്‍ നല്കാന് തുടങ്ങിയത്.
കണ്ണൂരില്‍ ബീഡി തൊഴിലാളിയായ ജനാര്ദ്ധനന് തന്റെ അക്കൗണ്ടിലുണ്ടായിരുന്ന 200850 രൂപയില്‍ നിന്ന് രണ്ട് ലക്ഷം രൂപ ദുരിതാശ്വാസ നിധിയിലേക്ക് നല്‍കിയിരുന്നു. പേരു പോലും അറിയിക്കാതെ വാക്സിന് ചലഞ്ചില്‍ പങ്കെടുത്ത ജനാര്ദ്ധനനേക്കുറിച്ച് മുഖ്യമന്ത്രി വാര്‍ത്താസമ്മേളനത്തില്‍ വ്യക്തമാക്കിയതോടെ സമൂഹമാധ്യങ്ങളില്‍ ഇദ്ദേഹം താരമായി മാറിയിരുന്നു. രണ്ടാം പിണറായി സര്‍ക്കാരിന്റെ സത്യപ്രതിജ്ഞാ ചടങ്ങിലേക്ക് ജനാര്ദ്ധനന് ക്ഷണം ലഭിയ്ക്കുകയും ചെയ്തിരുന്നു. പ്രളയകാലത്ത് സ്വന്തം ആടുകളെ വിറ്റ് ദുരിതാശ്വാസ ഫണ്ടിലേക്ക് പണം സംഭവാന ചെയ്ത കൊല്ലം സ്വദേശിനി സുബൈദ ഇത്തവണയും ആടുകളെ വിറ്റ് വാക്സിന് ചലഞ്ചിലേക്ക് 5000 രൂപ നല്‍കിയിരുന്നു.
അതിനിടെ വാക്സിന് ചലഞ്ചില്‍ ലഭിച്ച സംഭാവനക്കണക്കും അതിന്റെ വിനിയോഗവും വ്യക്തമാക്കുന്നില്ലെന്ന് ആക്ഷേപമുയര്‍ന്നിരുന്നു. കോവിഡ് വ്യാപനം ആരംഭിച്ചശേഷം 2020 മാര്‍ച്ച് 20 മുതല്‍ 775.19 കോടി രൂപയാണ് കോവിഡ് 19 തലക്കെട്ടില്‍ എത്തിയിരിയ്ക്കുന്നത് ഇതില്‍ തന്നെ 730 കോടി രൂപയുടെ വിനിയോഗവും കാണിച്ചിരിയ്ക്കുന്നു. ഭക്ഷ്യകിറ്റ് വിതരണമടക്കമുള്ള കാര്യങ്ങള്‍ക്കായാണ് ഈ പണത്തിന്റെ ഏറിയ കൂറും ചിലവഴിച്ചിരിയ്ക്കുന്നതെന്ന് വെബ്സൈറ്റില്‍ വ്യക്തമാക്കിയിരിയ്ക്കുന്നു.
ഇലക്ട്രോണിക് മാധ്യമത്തിലൂടെ 50.11 കോടിയും മറ്റു മാര്‍ഗ്ഗങ്ങളിലൂടെ 725.08 കോടിയുമാണ് എത്തിയിരിയ്ക്കുന്നത്. ഇതില്‍ ഭക്ഷ്യക്കിറ്റിനു മാത്രമായി 350 കോടി രൂപയാണ് ചെലവഴിച്ചിരിയ്ക്കുന്നത്.പ്രവാസികള്‍ക്ക് സഹായം നല്‍കുന്നതിനായി നോര്‍ക്ക വഴി 83.5 കോടി ചെലവഴിച്ചു. ദരിദ്ര കുടുംബങ്ങള്‍ക്കുള്ള സഹായധനമായി 147.82 കോടിരൂപ വിതരണം ചെയ്തു. കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ചുള്ള സര്‍വ്വീസിനായി കെ.എസ്.ആര്.ടി.സിയ്ക്ക് അഞ്ചു കോടി രൂപ കൈമാറിയിട്ടുണ്ട്.
ആശുപത്രികള്‍ക്ക് സാമ്പത്തിക സഹായത്തിനായി 36.35 കോടി, സ്കൂള്‍ പാചക തൊഴിലാളികള്‍ക്കായി 1.38 കോടി, ഫയര്‍ഫോഴ്സിന് 2 കോടി, സാംസ്കാരിക വകുപ്പിന് 3 കോടി എന്നിങ്ങനെയാണ് ചിലവുകള്‍. വാക്സിന് ചലഞ്ചായി പ്രത്യേക ഹെഡ് ഉള്പ്പെടുത്തുമെന്നറിയിച്ചെങ്കിലും കഴിഞ്ഞ വര്‍ഷം കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്കായി ആരംഭിച്ച തലക്കെട്ടിനു കീഴില്‍ തന്നെയാണ് വാക്സിന് ചലഞ്ചും ഉള്‍പ്പെടുത്തിയത്. ഇതോടെ കോവിഡ് പ്രതിരോധവും വാക്സിന് ചലഞ്ചും ഒന്നായി മാറി. വാക്സിന് ചലഞ്ചിനായി മാത്രം എത്ര രൂപ എത്തിയതായി വ്യക്തമാവാത്ത നിലയുമായി.
ആദ്യഘട്ടത്തില്‍ സ്വന്തം നിലയില്‍ കേരളം വാക്സിന് വാങ്ങിയെങ്കിലും കേന്ദ്ര സര്‍ക്കാര്‍ വാക്സിന് സൗജന്യമാക്കിയതോടെ വലിയ ആശ്വാസമാണ് സംസ്ഥാനത്തിനുണ്ടായത്. ഈയിനത്തില്‍ ഇനി ചെലവുകളുണ്ടാകില്ലെന്ന് ആശ്വസിയ്ക്കാമെങ്കിലും വാക്സിന് വാങ്ങാനായി മാത്രം സര്‍ക്കാര്‍ എത്ര രൂപ ഇതിനകം ചിലവഴിച്ചെന്ന് വ്യക്തമല്ല.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.
Tags: Covid 19, Covid vaccine, Kerala high court, Kseb, Vaccine Challenge