കൊച്ചി ശാസ്ത്ര സാങ്കേതിക സർവകലാശാലയിലെ (കുസാറ്റ്) ഗവേഷകൻ വിദേശ പ്രൊഫസറുടെ ഗവേഷണ പ്രബന്ധം പദാനുപദം കോപ്പിയടിച്ചതായി പരാതി. കുസാറ്റിന് കീഴിലുള്ള കുട്ടനാട്ടിലെ കൊച്ചിൻ യൂണിവേഴ്സിറ്റി കോളജ് ഓഫ് എഞ്ചിനീയറിങ്ങിൽ (കുസെക്) പാർട് ടൈം റിസർച്ച് സ്കോളറായ വി ഷിബുവിനെതിരെ ഇറ്റലിയിലെ മിലാനോയിൽ നിന്നുള്ള പ്രൊഫസർ സ്റ്റെഫാനോ സനേറോ ആണ് പരാതി നൽകിയത്.
കുസെക്കിലെ കമ്പ്യൂട്ടർ സയൻസ് ആൻഡ് എഞ്ചിനീയറിങ് വിഭാഗം മേധാവി ഡോ.പ്രീത മാത്യുവിന്റെ മേൽനോട്ടത്തിലാണ് ഷിബു ഗവേഷണത്തിനായി 2017 സെപ്റ്റംബർ 13ന് രജിസ്റ്റർ ചെയ്തിട്ടുള്ളത്. 2022 ഓഗസ്റ്റ് 16നാണ് കുസാറ്റിലെ റിസർച്ച് സ്കോളർ രചനാ മോഷണം നടത്തിയെന്നു കാണിച്ചു സർവകലാശാലയ്ക്കു സ്റ്റെഫാനോ പരാതി നൽകിയത്. സർവകലാശാല പ്രൊഫ. പ്രീത മാത്യുവിനോടും വി ഷിബുവിനോടും വിശദീകരണം തേടി.
Also Read- മഅദനിയുടെ ചികിത്സയ്ക്കും നിയമപോരാട്ടത്തിനും സാമ്പത്തിക സഹായം അഭ്യര്‍ത്ഥിച്ച് മുസ്ലിം സംഘടനകള്‍
തന്റെ കീഴിലുള്ള റിസർച്ച് ഏരിയയുമായി ബന്ധപ്പെട്ട് ഷിബു പ്രബന്ധം പ്രസിദ്ധീകരിച്ചിട്ടില്ലെന്നും കോപ്പിയടിച്ചുവെന്നു പറയുന്ന പ്രബന്ധം താൻ കണ്ടിട്ടില്ലെന്നും പ്രൊഫ. പ്രീത മാത്യു സർവകലാശാലയെ അറിയിച്ചു. സ്റ്റെഫാനോയുടെ പരാതിയിൽ പറയുന്ന പ്രസിദ്ധീകരണത്തെ കുറിച്ചു തനിക്കറിയില്ലെന്നും താൻ അത്തരമൊരു പ്രബന്ധം പ്രസിദ്ധീകരിച്ചിട്ടില്ലെന്നുമായിരുന്നു ഷിബു വിശദീകരണം നൽകിയത്.
തുടര്‍ന്ന് അന്വേഷണം നടത്തി റിപ്പോർട്ട് സമർപ്പിക്കാൻ ഡോ. വി എൻ നാരായണൻ നമ്പൂതിരി കൺവീനറായുള്ള ഡീൻസ് കമ്മിറ്റിയെ ചുമതലപ്പെടുത്തി. ഷിബുവിന്റെ പേരിലുള്ള പ്രബന്ധം സ്റ്റെഫാനോയുടെ പ്രബന്ധത്തിന്റെ ‘ലൈൻ ബൈ ലൈൻ’ കോപ്പിയാണെന്നും ചില ഖണ്ഡികകളും വരികളും വിട്ടുകളഞ്ഞിട്ടുണ്ടെന്നും കമ്മിറ്റി കണ്ടെത്തി. സമിതിയുടെ റിപ്പോർട്ട് അടക്കം വിഷയം ഇന്നു ചേരുന്ന സിൻഡിക്കറ്റ് യോഗം ചർച്ച ചെയ്തു തീരുമാനമെടുക്കും.
Also Read- ഞായറാഴ്ച വരെ ഇടിമിന്നലോട് കൂടിയ മഴ, ശക്തമായ കാറ്റിനും കടലാക്രമണത്തിനും സാധ്യത
അതേസമയം, സിൻഡിക്കറ്റിന്റെ സ്റ്റാൻഡിങ് കമ്മിറ്റി ഗവേഷകനിൽ നിന്നു 10,000 രൂപ പിഴ ഈടാക്കി താക്കീതു ചെയ്താൽ മതിയെന്നാണു ശുപാർശ നല്‍കിയിട്ടുള്ളത്.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.