ഇടുക്കി: പന്ത്രണ്ട് വർഷങ്ങൾക്കുശേഷം ഗവിയിലേക്ക് സർവീസ് ആരംഭിച്ച സ്വകാര്യ ബസിന്റെ യാത്ര വനംവകുപ്പ് തടഞ്ഞു. ഞായറാഴ്ച രാവിലെ വണ്ടിപ്പെരിയാറിൽ നിന്ന് 11 മണിക്ക് ഗവിയിലേക്ക് പുറപ്പെട്ട ‘മുബാറക്ക് ട്രാവത്സ്’ എന്ന ബസിനെയാണ് വള്ളക്കടവ് വനംവകുപ്പ് ചെക്ക്പോസ്റ്റിൽ തടഞ്ഞത്. പന്ത്രണ്ട് വർഷങ്ങൾക്കു മുൻപ് ഇതേ ബസ് വണ്ടിപ്പെരിയാർ, വള്ളക്കടവ്, ഗവി കൊച്ചുപമ്പ, റൂട്ടിൽ സർവീസ് നടത്തിയിരുന്നു. പിന്നീട് സർവീസ് നിലച്ചു. ഈ സർവീസാണ് ഇപ്പോൾ ഹൈക്കോടതി വിധിയുടെ അടിസ്ഥാനത്തിൽ ഇടുക്കി ആർ.ടി.ഒ. 120 ദിവസത്തേക്ക് താത്കാലിക പെർമിറ്റ് നൽകിയത്.
Also read- മയക്കുവെടി വയ്ക്കേണ്ടത് വനം മന്ത്രിക്ക്; സ്ഥലകാല ബോധം ഇല്ലാതായോ ? രമേശ് ചെന്നിത്തല
ഇതിനാലാണ് ബസ് സർവീസ് ആരംഭിച്ചതെന്നും, എന്ത് അടിസ്ഥാനത്തിലാണ് ബസ് സർവീസ് തടഞ്ഞത് മനസ്സിലാകുന്നില്ലെന്നും ബസ്സുടമ പറഞ്ഞു. എന്നാൽ, പെരിയാർ കടുവാ സങ്കേതത്തിനുള്ളിലൂടെ കടന്നുപോകുന്ന റോഡാണെന്നും ഇതിലൂടെ സർവീസ് നടത്തണമെങ്കിൽ കേന്ദ്ര-വന നിയമപ്രകാരമുള്ള അനുമതി ആവശ്യമാണ്. അനുമതി ലഭ്യമാകുന്ന മുറയ്ക്ക് ബസ് കടന്നുപോകുന്നതിനുള്ള നടപടികൾ സ്വീകരിക്കുമെന്ന് വള്ളക്കടവ് റെയ്‌ഞ്ച് ഫോറസ്റ്റ് ഓഫീസർ എൻ.കെ. അജയഘോഷ് പറഞ്ഞു. പതിനഞ്ചോളം യാത്രക്കാർ ഗവിയിലേക്ക് യാത്ര ചെയ്യുന്നതിനായി ബസിലുണ്ടായിരുന്നു. ബസ് സർവീസ് തടഞ്ഞതിനെ തുടർന്ന് ബസ്സുടമ വണ്ടിപ്പെരിയാർ പോലീസിൽ പരാതി നൽകി.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.
Tags: Forest department, Gavi, Private bus