തിരുവനന്തപുരം: വനം വകുപ്പ് ഉദ്യോഗസ്ഥയോട് മോശമായി പെരുമാറിയെന്ന് കണ്ടെത്തിയ ഉദ്യോഗസ്ഥർക്കെതിരെ നടപടി വൈകുന്നു. വകുപ്പിലെ ചില ഉന്നതരുടെ സമ്മർദം മൂലമാണ് നടപടി വൈകുന്നുവെന്നാണ് ആക്ഷേപം. ഉദ്യോഗസ്ഥയുടെ പരാതി ശരിയാണെന്നും അച്ചടക്ക നടപടി വേണമെന്നുമുള്ള കമ്മിറ്റി ശുപാർശയിൽ 10 ദിവസമായിട്ടും തീരുമാനമെടുത്തിട്ടില്ല.
കല്ലാർ ഇക്കോ ടൂറിസം സെൻ്ററിൻ്റെ ചുമതലക്കാരിയായ വനം ബീറ്റ് ഓഫീസർക്കെതിരെ 2020 ഒക്ടോബറിൽ അഴിമതി ആരോപണം ഉയർന്നതോടെയാണ് സംഭവങ്ങളുടെ തുടക്കം. ഇക്കാര്യം അന്വേഷിക്കാനെത്തിയത് തിരുവനന്തപുരം ഫ്ലൈയിംഗ് സ്ക്വാഡ് ഡി എഫ് ഒ ജസ്റ്റിൻ സ്റ്റാൻലി, സെക്ഷൻ ഫോറസ്റ്റ് ഓഫീസർ ജി ജയകുമാർ എന്നിവരായിരുന്നു.
എന്നാൽ അന്വേഷണ തലവനായ ജസ്റ്റിൻ സ്റ്റാൻലി യുവതിയോട് മോശമായി പെരുമാറിയെന്നാണ് പരാതി. ഇംഗിതത്തിന് വഴങ്ങിയാൽ പ്രശ്നങ്ങൾ ഒതുക്കി തീർക്കാമെന്ന് ഡി എഫ് ഒ പറഞ്ഞതായും വകുപ്പിൻ്റെ ഇൻ്റേണൽ കംപ്ലെയ്ൻ്റ് കമ്മിറ്റിക്ക് നൽകിയ മൊഴിയിൽ പറയുന്നു.
ഉദ്യോഗസ്ഥൻ്റെ ശബ്ദരേഖ ഉൾപ്പെടെയുള്ള തെളിവുകളും കമ്മിറ്റിക്ക് മുമ്പിൽ ഹാജരാക്കിയിരുന്നു. വസ്തുതകൾ പരിശോധിച്ച കമ്മിറ്റി, പരാതി ശരിയാണെന്നും കുറ്റക്കാരായ ഉദ്യോഗസ്ഥർക്കെതിരെ അച്ചടക്ക നടപടി വേണമെന്നും ശുപാർശ ചെയ്തു. എന്നാൽ റിപ്പോർട്ട് ലഭിച്ചിട്ടും ഇവർക്കെതിരെ നടപടി എടുത്തിട്ടില്ല. ചില ഉന്നത ഉദ്യോഗസ്ഥരുടെ സമർദമാണ് നടപടി വൈകിപ്പിക്കുന്നതെന്നാണ് സൂചന. ഇതിനിടെ അഴിമതി ആരോപണത്തിൽ ഉദ്യോഗസ്ഥയെ കഴിഞ്ഞ മാസം 23 ന് സസ്പെൻഡ് ചെയ്തിരുന്നു.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.
Tags: Forest department