തിരുവനന്തപുരം: വിവാദ വെളിപ്പെടുത്തലുകളുമായി മുന്‍ ഡിജിപിയും ശബരിമല കര്‍മസമിതി നേതാവുമായ ടി പി സെന്‍കുമാറിന്റെ സര്‍വീസ് സ്റ്റോറി. നമ്പി നാരായണനെതിരെയും സഹപ്രവര്‍ത്തകരായിരുന്ന മുതിര്‍ന്ന ഉദ്യോഗസ്ഥര്‍ക്കെതിരെയും 'എന്റെ പൊലീസ് ജീവിതം' എന്ന സര്‍വീസ് സ്റ്റോറിയില്‍ പരാമര്‍ശങ്ങളുണ്ട്. പെരുമ്പാവൂരിലെ നിയമ വിദ്യാര്‍ഥിനിയുടെ കൊലപാതകം സിപിഎം സ്‌പോണ്‍സേര്‍ഡ് ആകാമെന്ന് അന്വേഷണ ഉദ്യോഗസ്ഥ പറഞ്ഞതായും സെന്‍കുമാര്‍ വെളിപ്പെടുത്തുന്നു.
പെരുമ്പാവൂര്‍ കൊലപാതകം, സോളാര്‍ കേസ്, ചാരക്കേസ് തുടങ്ങി കേരളരാഷ്ട്രീയത്തെ പിടിച്ചുകുലുക്കിയ സംഭവങ്ങളിലാണ് സെന്‍കുമാറിന്റെ വെളിപ്പെടുത്തല്‍. പെരുമ്പാവൂരിലെ നിയമ വിദ്യാര്‍ഥിനിയുടെ കൊലപാതകം സിപിഎം സ്‌പോണ്‍സേര്‍ഡ് ആകാമെന്ന് അന്വേഷണ ഉദ്യോഗസ്ഥ ആദ്യം പറഞ്ഞതായി പുസ്തകത്തില്‍ സെന്‍കുമാര്‍ പറയുന്നു. എന്നാൽ ഈ കേസ് അതേ ഉദ്യോഗസ്ഥ തന്നെ പിന്നീട് ഏറ്റെടുത്തപ്പോൾ പരാമർശത്തെകുറിച്ച് ഒന്നും പറഞ്ഞില്ലെന്നും സെൻകുമാർ പറയുന്നു.
പൊലീസ് മേധാവി സ്ഥാനത്തുനിന്നും പുറത്താക്കാൻ മുൻ ചീഫ് സെക്രട്ടറി നളിനി നെറ്റോ വ്യാജരേഖ ഉണ്ടാക്കിയെന്നാണ് മറ്റൊരു ആരോപണം. വീണ്ടും സംസ്ഥാന പൊലീസ് മേധാവി ആകാതിരിക്കാൻ ലോക്നാഥ് ബെഹ്റ ഡൽഹിയിൽ സ്വാധീനം ചെലുത്തിയെന്നാണ് സർവീസ് സ്റ്റോറിയിൽ സെൻകുമാർ ഉയർത്തുന്ന മറ്റൊരു പ്രധാന ആരോപണം. ഷുക്കൂര്‍ കേസില്‍ നല്ല രീതിയില്‍ അന്വേഷണമുണ്ടായില്ല. കണ്ണൂര്‍, കോഴിക്കോട് ജില്ലകളിലെ രാഷ്ട്രീയ കൊലപാതകങ്ങളില്‍ ഡമ്മികളെയാണ് പ്രതികളായി നല്‍കുന്നത്. ടി പി, ഷൂക്കൂര്‍ കേസുകളിലെ അന്വേഷണ ഉദ്യോഗസ്ഥരെ സര്‍വീസ് കഴിഞ്ഞ ശേഷവും വേട്ടയാടുകയാണെന്നും പുസ്തകത്തിൽ പരാമർശിക്കുന്നു.
മുന്‍ ഡിജിപി ജേക്കബ് പുന്നൂസിന് സിപിഎമ്മിന്റെ കണ്ണൂര്‍ വിഭാഗത്തോടായിരുന്നു പ്രതിബദ്ധതയെന്നും പുസ്തകത്തില്‍ പറയുന്നു. ഐ എസ് ആര്‍ ഒ ചാരക്കേസ് പ്രതി മറിയം റഷീദയെ എങ്ങനെ അറിയാമെന്ന് നമ്പി നാരായണന്‍ വ്യക്തമാക്കണം. കേസില്‍ അദ്ദേഹത്തിന്റെ പങ്ക് മറനീക്കി പുറത്തു വരുമെന്നും സെന്‍കുമാര്‍ പറയുന്നു. സരിതയുടെ സോളാര്‍ കമ്പനി പ്രവര്‍ത്തനം തുടങ്ങിയത് 2011ല്‍ എല്‍ഡിഎഫ് ഭരണകാലത്താണെന്നും പുസ്തകത്തിൽ പറയുന്നു.
എംജി കോളേജിലെ വിദ്യാർത്ഥി സംഘർഷത്തിനിടെ താൻ പൊലീസുകാരന്റെ തൊപ്പി തട്ടിപ്പറിച്ച സംഭവത്തിൽ തനിക്കെതിരെ സർക്കാറിന് പരാതി കൊടുക്കാൻ മുൻ ഡിജിപി രമൺ ശ്രീവാസ്തവ ഇടപെട്ടു എന്നാണ് സെൻകുമാറിന്‍റെ മറ്റൊരു ആരോപണം. ഐഎസ്ആർഒ കേസ് അന്വേഷിച്ചതിലുള്ള വൈരാഗ്യം കാരണമാണ് രമൺ ശ്രീവാസ്തവ തനിക്കെതിരെ പ്രവർത്തിച്ചത്.
ഡിജിപി ജേക്കബ് തോമസിന്റെ എല്ലാ പ്രവർത്തനങ്ങളും ദുരൂഹമാണ്. തനിക്കെതിരായ എല്ലാ കേസുകള്‍ക്ക് പിന്നിലും ജേക്കബ് തോമസാണ്. ഋഷിരാജ് സിംഗ് പബ്ലിസിറ്റിയുടെ ആളാണെന്നും പരാമർശമുണ്ട്. വിജിലൻസ് ഡയറക്ടറായിരുന്ന വിൻസൻ എം പോളിനെ ബാർ കോഴകേസിൽ കരിവാരിത്തേക്കാൻ ജേക്കബ് തോമസ് ശ്രമിച്ചുവെന്നും സെൻകുമാർ എഴുതുന്നു.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.
Tags: Cpm, DGP Loknath Behra, Jacob-thomas, Nalini Netto, T p senkumar