ആലപ്പുഴ: ജില്ലയിൽ വിവിധ ഇടങ്ങളിലായി രണ്ട് വിദ്യാർഥികളെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി. വള്ളികുന്നം ഇലപ്പിക്കുളം കളത്തിൽ അനിൽ കുമാറിൻ്റെ മകൾ അനഘ (16), ഹരിപ്പാട് മണ്ണാറശാല തറയിൽ കിഴക്കേതിൽ ശിവൻകുട്ടിയുടെ മകൻ ശ്രീജിത്ത് (16) എന്നിവരാണ് മരിച്ചത്. ഇരുവരും പത്താം ക്ലാസ് വിദ്യാഭ്യാസം പൂർത്തിയാക്കി നിൽക്കുന്നവരാണ്.
അനഘയെ വീടിൻ്റെ കിടപ്പുമുറിയിലെ ജനാലയിൽ തൂങ്ങി മരിച്ച നിലയിൽ ആണ് കണ്ടെത്തിയത്. ഇലിപ്പക്കുളം കിണറ് മുക്ക് കളത്തിൽ അനിൽകുമാറിൻ്റെയും ജയകുമാരിയുടെയും മകളാണ് അനഘ. അച്ഛൻ അനിൽ ജോലിക്കും, അമ്മ ജയകുമാരിയും സഹോദരി അനുജയും ബന്ധുവീട്ടിലും പോയിരിക്കുകയായിരുന്നു. അമ്മയും സഹോദരിയും വൈകിട്ട് തിരികെ എത്തുമ്പോൾ കതക് അകത്തു നിന്നും അടച്ചിട്ട നിലയിലായിരുന്നു. തുടർന്ന് ഇരുവരും ചേർന്ന് കതക് തളളി തുറന്നപ്പോൾ അനഘ മുറിക്കുള്ളിൽ തൂങ്ങിയ നിലയിലായിരുന്നു.
വൈകിട്ട് അഞ്ചിനും ഏഴിനും ഇടയിലാണ് സംഭവം നടന്നതെന്നാണ് പൊലീസ് കണക്ക് കൂട്ടൽ. മുറിയിൽ പരിശോധന നടത്തിയെങ്കിലും ആത്മഹത്യാ കുറിപ്പോ മറ്റൊന്നും പൊലീസ് കണ്ടെത്തിയിട്ടില്ല. വള്ളികുന്നം പൊലീസ് ഇൻക്വസ്റ്റ് നടപടികൾക്ക് ശേഷം മൃതദേഹം പോസ്റ്റുമോർട്ടത്തിനായി മാറ്റി. കുട്ടി ഉപയോഗിച്ചിരുന്ന ഫോൺ പൊലീസ് കസ്റ്റഡിയിൽ എടുത്തിട്ടുണ്ട്. ഫോൺ ഉൾപ്പെടെ വിശദമായ പരിശോധനക്ക് ശേഷം മാത്രമേ കാരണം എന്തെന്ന് കണ്ടെത്താനാകൂ.
Also Read- നവജാത ശിശു മരിച്ച കേസില്‍ വഴിത്തിരിവ്; രേഷ്മയുടെ ഫേസ്ബുക്ക് സുഹൃത്തിന്റെ അക്കൗണ്ട് വ്യാജം
സമാനമായ രീതിയിലെ മരണം തന്നെയാണ് ഹരിപ്പാട് മണ്ണാറശാലയിലും ഉണ്ടായത്. തറയിൽ കിഴക്കേതിൽ ശിവൻകുട്ടിയുടെ മകൻ ശ്രീജിത്ത് വൈകിട്ടോടെ മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു. വീടിന് മുന്നിലെ മരത്തിൽ തൂങ്ങി നിൽക്കുന്ന രീതിയിൽ ആയിരുന്നു മൃതദേഹം. അച്ഛനോടൊപ്പം മുറിയിൽ ഉണ്ടായിരുന്ന ശ്രീജിത്തിനെ ഏറെ നേരമായിട്ടും കാണാതായതിനെ തുടർന്ന് നടത്തിയ തിരച്ചിലിലാണ് മാവിൽ തൂങ്ങി നിൽക്കുന്ന നിലയിൽ കണ്ടെത്തിയത്. കാൽമുട്ടുകൾ മണ്ണിൽ മടങ്ങി നിൽക്കുന്ന രീതിയിലായിരുന്നു. തുടർന്ന് രക്ഷകർത്താക്കളും നാട്ടുകാരും ചേർന്ന് തൊട്ടടുത്ത ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണം സംഭവിച്ചിരുന്നു.
ശ്രീജിത്തിനും മരണത്തിലേക്ക് നയിക്കത്തക്ക സംഭവങ്ങൾ ഉണ്ടായിട്ടുണ്ടോ എന്നതിനെ സംബന്ധിച്ച് വീട്ടുകാർക്കു അറിവില്ല. കത്തോമ റ്റൊന്നും ലഭിച്ചിട്ടുമില്ല. വ്യത്യസ്ത ഇടങ്ങളിലായി ആലപ്പുഴ ജില്ലയിൽ മരിച്ച ഇരു വിദ്യാർത്ഥികളുടെയും ഫോണുകൾ പൊലിസ് കസ്റ്റഡിയിൽ ഉണ്ട്. അവ തുറന്നാൽ മാത്രമേ മരണത്തിൻ്റെ കാര്യകാരണങ്ങളും നിഗൂഢതകളും പൊലീസിന് കണ്ടെത്താനാകൂ. നിലവിൽ അസ്വഭാവിക മരണത്തിനാണ് ഹരിപ്പാട്, വള്ളികുന്നം സറ്റേഷനുകളിൽ കേസ് രജിസ്റ്റർ ചെയ്തിരിക്കുന്നത്.
കഴിഞ്ഞ ദിവസങ്ങളിലായി ജില്ലയിൽ തുടരെ തുടരെ ആത്മഹത്യാ കേസുകൾ റിപ്പോർട്ട് ചെയ്യുന്നത് ജനത്തെ ആശങ്കയിലാക്കിയിട്ടുണ്ട്. വിവാഹം കഴിഞ്ഞ മൂന്നുമാസം മാത്രമായ വള്ളികുന്നത്ത് സുചിത്ര വിഷ്ണു എന്ന 19 കാരിയെ ഭർതൃ ഗൃഹത്തിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയിരുന്നു. അസ്വഭാവിക മരണത്തിനാണ് പൊലീസ് കേസെടുത്തതെങ്കിലും ഇപ്പോൾ ബന്ധുക്കൾ സ്ത്രീധന പീഡനമടക്കം ആരോപിക്കുന്നുണ്ട്. ശേഷം ആലപ്പുഴ നഗരത്തിലും സ്ത്രീ ആത്മഹത്യ ചെയ്തിരുന്നു ഇതിന് പിന്നാലെയാണ് രണ്ട് വിദ്യാർത്ഥികളുടെ മരണം.
(ആത്മഹത്യ ഒന്നിനും പരിഹാരമല്ല.. അതിജീവിക്കാൻ ശ്രമിക്കുക. മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക.. Toll free helpline number: 1056, മറ്റ് ഹെൽപ് ലൈൻ നമ്പറുകൾ: പ്രതീക്ഷ (കൊച്ചി ) -048-42448830, മൈത്രി ( കൊച്ചി )- 0484-2540530, ആശ്ര (മുംബൈ )-022-27546669, സ്നേഹ (ചെന്നൈ ) -044-24640050, സുമൈത്രി -(ഡല്‍ഹി )- 011-23389090, കൂജ് (ഗോവ )- 0832- 2252525, റോഷ്നി (ഹൈദരാബാദ്) -040-66202000)
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.