കൊച്ചി:
നടിയെ അക്രമിച്ച കേസില്‍ വിചാരണ കോടതിക്കെതിരെ ഗുരുതര ആരോപണവുമായി ഇരയായ നടിയും സര്‍ക്കാരും
ഹൈക്കോടതിയില്‍.
വനിതാ ജഡ്ജി ആയിട്ട് പോലും ഇരയുടെ അവസ്ഥ മനസിലാക്കിയില്ലന്ന് സര്‍ക്കാര്‍ ഹൈക്കോടതിയെ അറിയിച്ചു. പലപ്പോഴും കോടതി മുറിയില്‍ കരയുന്ന സാഹചര്യങ്ങള്‍ ഉണ്ടായെന്ന് ഇരയായ നടിയും വ്യക്തമാക്കി.
വിചാരണ കോടതി മാറ്റണമെന്നാവശ്യപ്പെട്ട് ഇരയായ നടി നല്കിയ ഹര്‍ജി ഹൈക്കോടതി വിധി പറയാന്‍ മാറ്റി. കേസിന്റെ വിചാരണ ഹൈക്കോടതി വെള്ളിയാഴ്ച വരെ തടഞ്ഞു. നടിയെ ക്വട്ടേഷന്‍ നല്കി തട്ടിക്കൊണ്ടു പോയി ദൃശ്യങ്ങള്‍ പകര്‍ത്തിയ കേസില്‍ വിചാരണക്കോടതി മാറ്റണമെന്ന ഹര്‍ജികളാണ് ഹൈക്കോടതി വിധി പറയാനായി മാറ്റിയത്. വിധി വരും വരെ വിചാരണ തടഞ്ഞുകൊണ്ടുള്ള ഇടക്കാല ഉത്തരവ് തുടരും.
വിചാരണക്കോടതിയില്‍ വിശ്വാസം നഷ്ടപ്പെട്ടെന്ന് പ്രോസിക്യൂഷനും ഇരയും ആവര്‍ത്തിച്ച് ബോധിപ്പിച്ചു. ജഡ്ജി പ്രതിക്ക് അനുകൂലമാണെന്ന് പറയാന്‍ എന്താണ് കാരണമെന്ന് കോടതി വാദത്തിനിടെ ഇരയോട് ആരാഞ്ഞു. കോടതിയുടെ ഭാഗത്ത് തെറ്റായ നടപടികള്‍ ഉണ്ടായപ്പോള്‍ എന്തുകൊണ്ട് ഹൈക്കോടതിയെ സമീപിച്ചില്ലന്നും കോടതി ചോദിച്ചു.
എല്ലാത്തിനും എതിര്‍പ്പ് രേഖപ്പെടുത്തേണ്ടന്ന് തോന്നിയെന്നും എന്നാല്‍ അത് തെറ്റായിപ്പോയെന്ന് പിന്നീട് മനസിലായെന്നും ഇരയുടെ അഭിഭാഷകന് ബോധിപ്പിച്ചു. ഇരയെ അപമാനിക്കുന്ന തരത്തില്‍ ഉള്ള ചോദ്യങ്ങള്‍ പ്രതി ഭാഗത്ത് നിന്ന് ഉണ്ടായപ്പോള്‍ കോടതി ഇടപെട്ടില്ലന്നും ആവശ്യമുള്ള ഇടവേളകള്‍ നല്കി വേണം വിചാരണ എന്നുള്ള സുപ്രീംകോടതി വിധി പാലിച്ചില്ലെന്നും ഇരയുടെ അഭിഭാഷകന് വാദിച്ചു.
ഒരു തരത്തിലും മുന്നോട്ട് പോകാന്‍ വയ്യാത്ത സാഹചര്യം ഉണ്ടായപ്പോഴാണ് കോടതി മാറ്റണമെന്നാവശ്യപ്പെട്ട് ഹൈക്കോടതിയെ സമീപിച്ചത്. വനിതാ ജഡ്ജിയായിട്ട് പോലും ഇരയുടെ അവസ്ഥ മനസിലാക്കിയില്ലെന്നും സര്‍ക്കാര്‍ കോടതിയെ അറിയിച്ചു. വെള്ളിയാഴ്ച വരെ വിചാരണ തുടരുന്നത് നിര്‍ത്തിവെച്ചുകൊണ്ടാണ് ഹര്‍ജി വിധി പറയാന്‍ മാറ്റിയത്
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.