ഇടുക്കി പന്നിയാറില്‍ കാട്ടാന അരിക്കൊമ്പന്‍റെ ആക്രമണത്തിൽ കൊല്ലപ്പെട്ട ഫോറസ്റ്റ് വാച്ചർ ശക്തിവേലിന്റെ മകൾക്ക് സർക്കാർ ജോലി നൽകുമെന്ന് വനം വകുപ്പ് മന്ത്രി എ.കെ. ശശീന്ദ്രൻ. സ്ഥലത്തെ റേഷൻ കട തർത്ത സാഹചര്യത്തിൽ കളക്ടറുടെ നേതൃത്വത്തിൽ യോഗം ചേർന്ന് ആവശ്യമെങ്കിൽ അവിടുത്തെ കുടുംബങ്ങൾക്ക് റേഷൻ എത്തിച്ചു നൽകുമെന്നും മന്ത്രി ഇടുക്കിയിൽ പറഞ്ഞു. കളക്ടറേറ്റിൽ ചേർന്ന സർവ്വകക്ഷി യോഗത്തിന് ശേഷം സംസാരിക്കുകയായിരുന്നു മന്ത്രി.
വയനാട്ടിലെയും പാലക്കാട്ടെയും ദൗത്യത്തിന് നേതൃത്വം നൽകിയ ഡോ.അരുൺ സക്കറിയയുടെ ടീമിനെ ഇടുക്കിയിലെത്തിച്ച് തുടർ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകുമെന്നും മന്ത്രി എ.കെ.ശശീന്ദ്രൻ പറഞ്ഞു. ശക്തി വേലിന്റെ മൃതദേഹത്തോട് അനാദരവുണ്ടായതായി പരാമർശമുയർന്ന സാഹചര്യത്തിൽ അന്വേഷണം നടത്തും. കൃത്യവിലോപം ബോദ്ധ്യപ്പെട്ടാൽ നടപടിയുണ്ടാകുമെന്നും മന്ത്രി വ്യക്തമാക്കി.
Also Read-ഇടുക്കി പന്നിയാറിൽ വീണ്ടും ‘അരിക്കൊമ്പന്‍’ ഇറങ്ങി; റേഷന്‍ കട തകര്‍ത്തു
ജനവാസ മേഖലകൾക്ക് സുരക്ഷ ഒരുക്കുവാൻ 21 കിലോ മീറ്റര്‍ ഹാങ്ങിഗ്സോളാർ സിസ്റ്റം സ്ഥാപിക്കും. നിരീക്ഷണം ശക്തമാക്കാൻ പ്രധാന കേന്ദ്രങ്ങളിൽ ഹൈമാസ്റ്റ് ലൈറ്റ് സ്ഥാപിക്കാൻ 3 കോടി രൂപ അനുവദിക്കുമെന്നും മന്ത്രി പറഞ്ഞു.
ത്രിതല പഞ്ചായത്തുകളുടെയും എം.എല്‍.എ ഫണ്ടുകളും ഉപയോഗിച്ച് മറ്റു മേഖലകളിൽ പ്രതിരോധ സംവിധാനങ്ങൾ ഏർപ്പെടുത്താൻ ശുപാർശ ചെയ്യുമെന്നും മന്ത്രി പറഞ്ഞു. മന്ത്രി റോഷി അഗസ്റ്റിൻ, എംഎൽഎമാരായ എംഎം മണി, വാഴൂർ സോമൻ, കെ.രാജ, കളക്ർ ഷീബ ജോർജ്, വനംവകുപ്പിലെ മറ്റ് ഉന്നത ഉദ്യോഗസ്ഥരും യോഗത്തിൽ പങ്കെടുത്തു.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.