കോഴിക്കോട്: പ്രസവ ശസ്ത്രക്രിയയ്ക്കിടെ യുവതിയുടെ വയറ്റിൽ കത്രിക മറന്നുവെച്ച സംഭവത്തിൽ വിദഗ്ധ സമിതി റിപ്പോര്‍ട്ടിനെതിരെ പരാതിക്കാരി ഹര്‍ഷിന രംഗത്ത്. അഞ്ച് വർഷം മുമ്പ് കോഴിക്കോട് മെഡിക്കൽ കോളേജിൽ നടന്ന സംഭവത്തെ കുറിച്ചുള്ള അന്വേഷണത്തിൽ അട്ടിമറി നടന്നിട്ടുണ്ടെന്ന് യുവതി ആരോപിക്കുന്നു. പ്രസവ ശസ്ത്രക്രിയയ്ക്കിടെ യുവതിയുടെ വയറ്റിൽ കത്രിക വെച്ചുമറന്ന സംഭവത്തിൽ കത്രിക കോഴിക്കോട് മെഡിക്കൽ കോളേജിന്റേതല്ലെന്ന റിപ്പോർട്ടാണ് വിദഗ്ധ സമിതി സർക്കാരിന് സമർപ്പിച്ചത്.
പന്തീരാങ്കാവ് മലയിൽക്കുളങ്ങര അഷ്റഫിന്റെ ഭാര്യ ഹർഷിനയാണ് അഞ്ചുവർഷം വയറ്റിനുള്ളിൽ കത്രികയുമായി വേദന തിന്നുകഴിഞ്ഞത്.
മെഡിക്കൽ കോളേജിൽ നിന്നല്ലെങ്കിൽ എവിടെ നിന്നാണ് കത്രിക വയറ്റിൽ കുടുങ്ങിയതെന്ന് പറയണം. കത്രിക ഞാൻ വിഴുങ്ങിയതാണോ? മെഡിക്കൽ കോളേജിലെ ശസ്ത്രക്രിയയ്ക്ക് ശേഷമാണ് ശാരീരിക പ്രശ്നങ്ങൾ ഉണ്ടായത്. ആരോഗ്യവകുപ്പിലും മന്ത്രിയിലുമുള്ള വിശ്വാസം നഷ്ടപ്പെട്ടു. നീതി കിട്ടുംവരെ പോരാടുമെന്ന് ഹർഷിന പറഞ്ഞു.
യുവതിയുടെ വയറ്റില്‍ കുടുങ്ങിയ കത്രിക കോഴിക്കോട് മെഡിക്കല്‍ കോളേജിന്റേതല്ലെന്ന് വിശദാന്വേഷണത്തില്‍ കണ്ടെത്തിയതായി വിദഗ്ദ സമിതിയുടെ റിപ്പോര്‍ട്ടില്‍ പറയുന്നു. 2017-ല്‍ കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ നടന്ന പ്രസവ ശസ്ത്രക്രിയയ്ക്കിടെയായിരുന്നു ഹര്‍ഷിനയുടെ വയറ്റില്‍ കത്രിക കുടുങ്ങിയത്.
അന്ന് കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ ഇന്‍സ്ട്രുമെന്റല്‍ രജിസ്റ്റര്‍ ഉള്‍പ്പെടെ എല്ലാ രേഖകളും ഉണ്ടായിരുന്നു. ഇവ പരിശോധിച്ചതില്‍ കത്രിക നഷ്ടപ്പെട്ടതായി കണ്ടെത്തിയിട്ടില്ലെന്ന് റിപ്പോർട്ടിൽ പറയുന്നു. 2012-ലും 2016-ലും സിസേറിയന്‍ നടത്തിയത് താമരശേരി ആശുപത്രിലാണ്. ആ കാലഘട്ടത്തിലൊന്നും ഇന്‍സ്ട്രമെന്റല്‍ രജിസ്റ്റര്‍ ഇല്ലാത്തതിനാല്‍ കത്രിക ഏതാശുപത്രിയിലേതാണെന്ന് മെഡിക്കല്‍ സംഘത്തിന് കണ്ടെത്താന്‍ കഴിഞ്ഞില്ല.അതേസമയം കാലപ്പഴക്കം നിർണയിക്കാന്‍ ഫോറന്‍സിക് വിഭാഗത്തിന്‍റെ സഹായവും തേടിയിരുന്നു.
ഹർഷിനയുടെ പരാതിയെ തുടർന്ന് ആരോഗ്യവകുപ്പ് മന്ത്രി വീണാ ജോർജ് രണ്ട് സമിതിയെകൊണ്ട് അന്വേഷണം നടത്തിയിരുന്നു. രണ്ടിലും കത്രിക കോഴിക്കോട് മെഡിക്കൽ കോളേജിന്റേതാണെന്ന് കണ്ടെത്താനായില്ല. ആദ്യ അന്വേഷണത്തിന് ശേഷം വിശദമായ അന്വേഷണം നടത്തി റിപ്പോർട്ട് സമർപ്പിക്കാൻ വിദഗ്‌ദ്ധ കമ്മിറ്റിയെ ചുമതലപ്പെടുത്തിയിരുന്നു. തിരുവനന്തപുരം മെഡിക്കൽ കോളേജിലെയും തൃശൂർ ജില്ലാ ആശുപത്രിയിലെയും സർജറി, ഗൈനക്കോളജി ഡോക്ടർമാർ ഉൾപ്പെട്ട സമിതിയാണ് വിഷയത്തില്‍ അന്വേഷണം നടത്തിയത്.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.