കൊച്ചി: പാലാരിവട്ടം പാലം അഴിമതികേസില്‍ ടി ഒ സൂരജ് ഉള്‍പ്പെടെയുള്ള പ്രതികള്‍ക്ക് ജാമ്യം. അറസ്റ്റിലായി രണ്ടുമാസത്തിനു ശേഷമാണ് ഹൈക്കോടതി ജാമ്യം അനുവദിച്ചത്. പാലത്തിന് അതീവ ഗുരുതരമായ ബലക്ഷയമുണ്ടന്ന പരിശോധന റിപ്പോര്‍ട്ടും വിജിലന്‍സ് ഹൈക്കോടതിയില്‍ സമര്‍പ്പിച്ചു.
ഒന്നാം പ്രതിയും കരാര്‍ കമ്പനിയായ ആര്‍ഡിഎസ് പ്രൊജക്ട്സിന്റെ എം ഡിയുമായ സുമീത് ഗോയല്‍, രണ്ടാം പ്രതിയും കേരള റോഡ്സ് ആന്‍ഡ് ബ്രിഡ്ജസ് ഡെവലപ്മെന്റ് കോര്പറേഷന് അസി. ജനറല്‍ മാനേജരുമായ എം. ടി തങ്കച്ചന്, നാലാം പ്രതിയും പൊതുമരാമത്ത് മുന്‍ സെക്രട്ടറിയുമായ ടി.ഒ. സൂരജ് എന്നിവര്‍ക്കാണ് ജാമ്യം. ഓഗസ്റ്റ് 30 നാണ് ഇവരെ വിജിലന്‍സ് അറസ്റ്റ് ചെയ്തത്. മൂന്നാം പ്രതിയായ കിറ്റ്കോ ജനറല്‍ മാനേജര്‍ ബെന്നി പോളിന് ഹൈക്കോടതി നേരത്തെ ജാമ്യം അനുവദിച്ചിരുന്നു. ജാമ്യാപേക്ഷയെ എതിര്‍ത്ത വിജിലന്‍സ് പാലത്തിന്റെ ബലക്ഷയം അതീവ ഗുരുതരമെന്ന് ചൂണ്ടിക്കാട്ടുന്ന റിപ്പോര്‍ട്ട് സമര്‍പിച്ചിരുന്നു. തൃശൂര്‍ എന്‍ജിനിയറിംഗ് കോളജിലെ സ്ട്രക്ചറല്‍ എന്‍ജിനിയറിംഗ് വിഭാഗവും പൊതുമരാമത്ത് വകുപ്പിന്റെ പരിശോധന വിഭാഗവുമാണ് പഠനം നടത്തിയത്. ഗര്‍ഡറുകളില്‍ മാത്രം 2,183 വിള്ളലുകള്‍ ഉണ്ട്. ഇതില്‍ 99 എണ്ണം അതീവ ഗുരുതരവാസ്ഥയിലാണ്. പാലത്തില്‍ അപകടകരമായ രീതിയില്‍ 6 വളവുകളും കണ്ടെത്തിയിരുന്നു. പിയര്‍ ക്യാപ്പില്‍ 83 വിള്ളലുകളും ഉണ്ടെന്നും സംയുക്തപരിശോധനാ റിപ്പോര്‍ട്ടില്‍ ഉണ്ട്.
പാലാരിവട്ടം പാലവുമായി ബന്ധപ്പെട്ട് അറസ്റ്റിലായ എല്ലാവരും പുറത്തിറങ്ങി. സര്‍ക്കാര്‍ പുതിയ പാലത്തിന്റെ പണിയും തുടങ്ങി. ആരാണ് ഈ അഴിമതിയുടെ യഥാര്‍ത്ഥ ഗുണഭോക്താവ് എന്ന ചോദ്യത്തിനു മാത്രം ഇനിയും ഉത്തരമായിട്ടില്ല.
First published:
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.