മലപ്പുറം: ലെഗ്ഗിൻസ് ധരിച്ചു വന്നതിന് പ്രധാനാധ്യാപിക മോശമായി പെരുമാറി എന്ന പരാതിയുമായി അധ്യാപിക. മലപ്പുറം എടപ്പറ്റ സി കെ എച്ച് എം ഗവ. ഹയർ സെക്കൻഡറി സ്കൂളിലെ അധ്യാപികയായ സരിത രവീന്ദ്രനാഥ് ആണ് ഹെഡ് മിസ്ട്രസ് റംലത്തിനെതിരെ ഡിഇഒക്ക് പരാതി നൽകിയത്.
നടന്ന കാര്യങ്ങളെക്കുറിച്ച് സ്കൂളിലെ ഹിന്ദി അധ്യാപികയായ സരിത ടീച്ചർ പറയുന്നത് ഇങ്ങനെ. രാവിലെ സ്കൂളിലെത്തി ഹെഡ് മിസ്ട്രസിൻ്റെ റൂമിൽ ചെന്നപ്പോൾ ആണ് സംഭവം. ഏതോ ഒരു കുട്ടി യൂണിഫോം ധരിച്ചിരുന്നില്ല. അതിനെ ചൊല്ലിയുള്ള സംസാരം ആണ് ലെഗിൻസിൽ എത്തിയത്. കുട്ടികൾ യൂണിഫോം ധരിക്കാത്തത് താൻ ലെഗിൻസ് ധരിക്കുന്നത് കൊണ്ടാണ് എന്ന് ഹെഡ് മിസ്ട്രസ് പറഞ്ഞു എന്ന് സരിത ടീച്ചർ ന്യൂസ് 18 നോടു വ്യക്തമാക്കി.
” രാവിലെ ഒപ്പിടാൻ ചെന്നപ്പോൾ ആണ് പ്രധാനാധ്യാപിക ഇത്തരത്തിൽ പറഞ്ഞത്. കുട്ടികൾ ഒന്നും യൂണിഫോം ഇടുന്നില്ല, അതെങ്ങനെയാണ് അവരെ ഒക്കെ പറയുക..നിങ്ങളുടെ വസ്ത്ര ധാരണം ഒക്കെ ഇങ്ങനെ അല്ലേ…” എന്താണ് എൻ്റെ വസ്ത്രത്തിൻ്റെ പ്രശ്നം എന്ന് ഞാൻ ചോദിച്ചു. ഞാൻ ലെഗിൻസ് ഇട്ട് വന്നത് കൊണ്ടാണ് കുട്ടികൾ ഇതെല്ലാം ചെയ്യുന്നത് എന്നായിരുന്നു പ്രതികരണം.
മാന്യതയ്ക്കോ അധ്യാപനജോലിക്കോ നിരക്കാത്തതായ വസ്ത്രം ധരിച്ച് ഇതുവരെ സ്കൂളിൽ വന്നിട്ടില്ല. അധ്യാപകർക്ക് സൗകര്യപ്രദമായ മാന്യമായ ഏതൊരു വസ്ത്രവും ധരിച്ച് സ്കൂളിൽ വരാമെന്ന് നിയമം നിലനിൽക്കെ ഇത്തരത്തിൽ ഒരു അനുഭവമുണ്ടായത് ഏറെ മാനസിക ബുദ്ധിമുട്ട് ഉണ്ടാക്കി എന്നും സരിത ടീച്ചർ. ആ സാഹചര്യത്തിലാണ് പരാതി നൽകിയത് എന്നും ടീച്ചർ പറഞ്ഞു.
Also Read- പവന് വില 40,000 ന് അടുത്ത്; സ്വർണവിലയിൽ ഇന്നും വർധനവ്
” അധ്യാപകർ ജീൻസ് ഇട്ട് വരുന്നത് പ്രശ്നമല്ല എന്നിരിക്കെ ആണ് ഞാൻ ലെഗിൻസ് ധരിച്ചത് ഇവിടെ ചോദ്യം ചെയ്യുന്നത്. ജീൻസ് ധരിച്ച് വരുന്ന അധ്യാപകരോട് ഇതൊന്നും ചോദ്യം ചെയ്യുന്നത് ഞാൻ കണ്ടിട്ടില്ല. വളരെ മാന്യമായി, നിയമപരമായി ധരിക്കാൻ പറ്റുന്ന വസ്ത്രം തന്നെ ആണ് ഞാൻ ധരിച്ചത്. എൻ്റെ സംസ്കാരം വേറെ ആണ് എന്നുള്ള തരത്തിൽ ഉള്ള പ്രസ്താവനകൾ ഒട്ടും അംഗീകരിക്കാൻ പറ്റില്ല. ഈ ഒരു സാഹചര്യത്തിൽ ആണ് പ്രോബേഷണിൽ ഉള്ള ഒരു അധ്യാപിക ആയിട്ടും പരാതി നൽകിയത്. ”
” സര്ക്കാര് പറഞ്ഞിട്ടുണ്ട്…നമുക്ക് സൗകര്യപ്രദമായ വസ്ത്രം ധരിച്ച് വരാം എന്നിരിക്കെ, അങ്ങനെ ഒരു നിയമം നില നിൽക്കെ ആണ് ഈ സംഭവം ഉണ്ടായത്..ഞാൻ മാനസികമായി ഏറെ തളർന്നു പോയി, രാവിലെ മുഴുവൻ കരഞ്ഞിരിക്കുക ആയിരുന്നു. ” സരിത രവീന്ദ്രനാഥ് പറഞ്ഞു.
എന്നാൽ ഇപ്പോൾ പ്രതികരിക്കാൻ ഇല്ലെന്നും ഇക്കാര്യത്തിൽ മേലധികാരികൾ ആവശ്യപ്പെട്ടാൽ വിശദീകരണം നൽകാമെന്നുമാണ് ഹെഡ്മിസ്ട്രസ് റംലത്ത് കെ കെ ന്യൂസ് 18 നോട് വ്യക്തമാക്കിയത്.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.