തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നും കനത്ത ചൂട് അനുഭവപ്പെടുമെന്ന് കാലാവസ്ഥാ നിരീക്ഷണകേന്ദ്രം. തിരുവനന്തപുരം, കോഴിക്കോട് ജില്ലകളിൽ ചൂട് കഠിനമാകും. ജനങ്ങൾ ജാഗ്രത പാലിക്കണമെന്ന് സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി മുന്നറിയിപ്പ് നൽകി. തിരുവനന്തപുരം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, കോഴിക്കോട് ജില്ലകളിൽ സൂര്യാതപ സാധ്യതയുണ്ടെന്ന് മുന്നറിയിപ്പിൽ പറയുന്നു.
ഇടുക്കി, വയനാട് ഒഴികെ ജില്ലകളിൽ ഭൂരിഭാഗം പ്രദേശത്തും താപനില 40 നും 45 നും ഇടയിൽ എത്തുമെന്നും ദുരന്ത നിവാരണ അതോറിറ്റി നൽകുന്ന മുന്നറിയിപ്പിൽ വ്യക്തമാക്കുന്നു. അതേസമയം ഇടുക്കി, വയനാട് ജില്ലകളിലെ തമിഴ്നാടിനോട് ചേർന്നുള്ള പ്രദേശങ്ങളിൽ മാത്രമായിരിക്കും ചൂടിന് ആശ്വാസം ലഭിക്കുക. ഈ ജില്ലകളിൽ ചൂട് 30 ഡിഗ്രിക്കും 40 ഡിഗ്രിക്കും ഇടയിലായിരിക്കും ഇന്നത്തെ താപനില.
അന്തരീക്ഷ ഊഷ്മാവിനോടൊപ്പം അന്തരീക്ഷത്തിലെ ഈർപ്പവും (ആർദ്രത-Humidity) സംയുക്തമായി ഉണ്ടാക്കുന്ന ചൂടിനെ സൂചിപ്പിക്കുന്ന ഒരു അളവാണ് താപ സൂചിക (Heat Index). അനുഭവഭേദ്യമാകുന്ന ചൂടിനെ (feels like temperature) സൂചിപ്പിക്കാൻ പല വികസിത രാഷ്ട്രങ്ങളും താപസൂചിക ഉപയോഗിച്ച് വരുന്നു.
ഒരു തീരദേശ സംസ്ഥാനമായ കേരളത്തിൻറെ അന്തരീക്ഷ ആർദ്രത പൊതുവെ കൂടുതലായിരിക്കും. ദിനാന്തരീക്ഷ താപനില കൂടി ഉയരുമ്പോൾ ചൂട് മൂലമുള്ള അസ്വസ്ഥതകളും വർദ്ധിക്കുന്നു.
കേരളത്തിൽ പൊതുവെ ചൂട് കൂടുന്ന സാഹചര്യത്തിൽ കേന്ദ്ര കാലാവസ്ഥ വകുപ്പിൻറെ (IMD) ഓട്ടോമാറ്റിക്ക് കാലാവസ്ഥ മാപിനികൾ വഴി ലഭ്യമാകുന്ന താപനില, ആപേക്ഷിക ആർദ്രത എന്നീ വിവരങ്ങളുടെ അടിസ്ഥാനത്തിൽ പഠനാവശ്യങ്ങൾക്കായി സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി തയ്യാറാക്കിയ താപസൂചിക ഭൂപടമാണ് മുകളിൽ നൽകിയിരിക്കുന്നത്.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.