ആലപ്പുഴ: അപ്പര്‍ കുട്ടനാട്ടില്‍ വെള്ളപ്പൊക്കം രൂക്ഷമായി തുടരുന്ന സാഹചര്യത്തില്‍ KSRTC സര്‍വീസുകള്‍ നിര്‍ത്തിവെച്ചു. കുട്ടനാട്ടിലെ താഴ്ന്ന പ്രദേശങ്ങളില്‍ മിക്കതും വെള്ളത്തിനടിയിലായിരിക്കുകയാണ്.
അതേ സമയം പുളിങ്കുന്ന്, നെടുമുടി, പൂപ്പള്ളി എന്നിവിടങ്ങളിലേക്കുള്ള സര്‍വീസുകള്‍ കെ.എസ്.ആര്.ടി.സി താല്‍ക്കാലികമായി നിര്‍ത്തിവെച്ചു. എടത്വ-ഹരിപ്പാട്, അമ്പലപ്പുഴ-തിരുവല്ല പാതയിലും കെ.എസ്.ആര്.സി സര്‍വീസില്ല.
പമ്പയാര്‍ കരകവിഞ്ഞ് സമീപത്തെ വീടുകളെല്ലാം വെള്ളത്തിലായി. കക്കി ഡാം കൂടി തുറന്നാല്‍ വെള്ളത്തിന്റെ നിരപ്പ് ഉയരുമെന്നാണ് പ്രദേശവാസികളുടെ ആശങ്ക. വെള്ളപ്പൊക്ക സാഹചര്യത്തില്‍ ആളുകളോട് ക്യാമ്പുകളിലേക്കോ മറ്റ് സുരക്ഷിത സ്ഥാനങ്ങളിലേക്കോ മാറാന്‍ നിര്‍ദേശമുണ്ട്. ആലപ്പുഴ ജില്ലയിലെ പ്രധാനപ്പെട്ട പല റോഡുകളിലും വെള്ളം നിറഞ്ഞിരിക്കുന്നതിനാല്‍ വാഹനഗതാഗതവും തടസ്സപ്പെട്ട സ്ഥിതിയിലാണ്.
നെടുമ്പ്രം, നിരണം, മുട്ടാര്‍, തലവടി, എടത്വാ, വീയപുരം, തകഴി പഞ്ചായത്തുകളിലാണു ജലനിരപ്പ് ക്രമാതീതമായി ഉയരുന്നത്. കോളനിയിലെ മിക്കവീടുകളും മുട്ടോളം വെള്ളത്തിലായ അവസ്ഥയായതിനാല്‍ തലവടി കുതിരച്ചാല്‍ പുതുവല്‍ കോളനിയിലെ നിരവധി കുടുംബങ്ങളെ ക്യാമ്പുകളിലേക്ക് മാറ്റിപ്പാര്‍പ്പിച്ചു. തലവടി പഞ്ചായത്തിലെ ഒട്ടുമിക്ക വാര്‍ഡുകളിലും സമാന അവസ്ഥയാണു നിലനില്‍ക്കുന്നത്. അപ്പര്‍ കുട്ടനാട്ടില്‍ ആദ്യം വെള്ളത്തില്‍ മുങ്ങുന്ന പ്രദേശമാണു കുതിരച്ചാല്‍ കോളനി.
അതേ സമയം കക്കി ഡാം ഇന്ന് രാവിലെ (18/10/2021) 11 മണിക്ക് തുറക്കും. അതിനാല്‍ എല്ലാ മേഖലകളിലും ജാഗ്രതാ സംവിധാനം ശക്തമാക്കാന്‍ ജില്ലാ കളക്ടര്‍ എ.അലക്സാണ്ടര്‍ താഹസില്‍ദാര്‍മാര്‍ക്ക് നിര്‍ദേശം നല്കി. ഡാം തുറക്കുന്നതിനെ തടര്‍ന്ന് കുട്ടനാട്,ചെങ്ങന്നൂര്‍, മാവേലിക്കര, കാര്‍ത്തികപ്പള്ളി താലൂക്കുകളിലെ നദികളില്‍ ജലനിരപ്പ് ഗണ്യമായി വര്‍ദ്ധിക്കാനും സാധ്യതയുണ്ട്.
ദുരന്ത സാധ്യതയുള്ള പ്രദേശങ്ങളിലെ ജനങ്ങളെ സുരക്ഷിത സ്ഥാനങ്ങളിലേയ്ക്ക് മാറ്റേണ്ട സാഹചര്യത്തില്‍ റവന്യൂ, തദ്ദേശസ്വയംഭരണ വകുപ്പ്, പോലീസ്, ജലസേചനം, ആര്.ടി.ഒ, ഫിഷറീസ്, ജലഗതാഗതം എന്നീ വകുപ്പുകളും KSEB, വാട്ടര്‍ അതോറിറ്റി, KSRTC എന്നിവയും ചേര്‍ന്ന് നടപടി സ്വീകരിക്കണമെന്നും കളക്ടര്‍ നിര്‍ദേശം നല്കി.
കക്കി ഡാം തിങ്കളാഴ്ച തുറക്കാന്‍ സാധ്യതയുണ്ടെന്നും രാവിലെയുള്ള മഴയുടെ തോതും ജലനിരപ്പും സംബന്ധിച്ചിട്ടുള്ള കാര്യങ്ങള്‍ പരിഗണിച്ചായിരിക്കും ഡാം തുറക്കുകയെന്നും മന്ത്രി വീണാ ജോര്‍ജ് കഴിഞ്ഞ ദിവസം അറിയിച്ചിരുന്നു. നദീതീരങ്ങളില്‍ വെള്ളം ഉയരാന്‍ സാധ്യതയുള്ള ഇടങ്ങളില്‍ നിന്നും ആളുകള്‍ സുരക്ഷാ സ്ഥാനങ്ങളിലേക്ക് മാറണമെന്നും മന്ത്രി നിര്‍ദേശം നല്‍കിയരുന്നു. പ്രദേശത്ത് ക്യാമ്പുകള്‍ തുറന്നിട്ടുണ്ട്. പത്തനംതിട്ട ജില്ലയില്‍ 1165 പേരാണ് നിലവില്‍ 54 ക്യാമ്പുകളിലായി കഴിയുന്നത്.
അതേ സമയം കിഴക്കന്‍ കാറ്റിന്റെ സ്വാധീനം കേരളം ഉള്‍പ്പെടയുള്ള തെക്കന്‍ സംസ്ഥാനങ്ങളില്‍ സജീവമാകുന്നതിന്റെ ഭാഗമായി കേരളത്തില്‍ ബുധനാഴ്ച (ഒക്ടോബര്‍ 20) മുതല്‍ 3-4 ദിവസങ്ങളില്‍ വ്യാപകമായി മഴക്ക്(rain)സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് സൂചന നല്‍കുന്നതായി മുഖ്യമന്ത്രി പിണറായി വിജയന്. ഒറ്റപ്പെട്ട ശക്തമായ മഴക്കും സാധ്യതയുണ്ട്. ഇതിന്റെ ഭാഗമായി ഒക്ടോബര്‍ 20 നു 10 ജില്ലകളിലും ഒക്ടോബര്‍ 21 നു 6 ജില്ലകളിലും മഞ്ഞ അലേര്‍ട് പ്രഖ്യാപിച്ചിട്ടുണ്ട്. തീവ്രമഴ അവസാനിച്ചിട്ടില്ല എന്നാണ് ഇതില്‍ നിന്ന് മനസ്സിലാക്കാവുന്നത്. അദ്ദേഹം പറഞ്ഞു.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.
Tags: Kerala Rain Alert, Kerala rains, Ksrtc, KSRTC service