കൊച്ചി: അങ്കമാലിയില്‍ ശക്തമായ കാറ്റിലും മഴയിലും(Rain) കനത്ത നാശനഷ്ടം. ഫ്ലക്സ് ബോര്‍ഡുകള്‍ റോഡിലേക്ക് മറിഞ്ഞു വീണ് ദേശീയപാതയില്‍ ഗതാഗത തടസ്സമുണ്ടായി. ഓടിക്കൊണ്ടിരുന്ന വാഹനത്തിന് മുകളില്‍ മരം വീണു. കാറിനു മുകളിലേക്ക് തേക്കുമരം മറിഞ്ഞുവീഴുകയായിരുന്നു. ആളാപായമില്ല.
കാറ്റില്‍ നിരവധി കടകളുടെ മേല്‍ക്കൂര തകര്‍ന്നു. വീടുകള്‍ക്കും നാശമുണ്ടായി. വൈദ്യുതി പോസ്റ്റുകള്‍ മറിഞ്ഞുവീണ് വൈദ്യുതിബന്ധം തടസപ്പെട്ടു. ദേശീയ പാതയില്‍ അങ്കമാലി സെന്റ് ജോസഫ് സ്കൂളിന് സമീപം വലിയ ബോര്‍ഡ് നിലംപൊത്തി. പോലീസും കെഎസ്ഇബി ജീവനക്കാരും സ്ഥലത്തെത്തി.
അതേസമയം ഇന്നു മുതല്‍ ശനിയാഴ്ച വരെ സംസ്ഥാനത്ത് ഒറ്റപ്പെട്ടയിടങ്ങളില്‍ ഇടിമിന്നലോട് കൂടിയ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. ഉച്ചയ്ക്കു ശേഷം പെയ്യുന്ന വേനല്‍ മഴയ്ക്കൊപ്പം ശകതമായ ഇടിമിന്നലിന് സാധ്യതയുണ്ട്. ഇതു സംബന്ധിച്ച് മുന്നറിയിപ്പും കാലാവസ്ഥാ വകുപ്പ് പുറത്തിറക്കിയിട്ടുണ്ട്
Also Read-Thunder | ശനിയാഴ്ച വരെ മഴയ്ക്കൊപ്പം ഇടിമിന്നൽ ഉണ്ടാകും; ശ്രദ്ധിക്കേണ്ട കാര്യങ്ങൾ
ജാഗ്രതാ നിര്‍ദേശങ്ങള്‍
ഇടിമിന്നലുള്ള സമയത്ത് ജനലും വാതിലും അടച്ചിടുക
വാതിലിനും ജനലിനും അടുത്ത് നില്‍ക്കാതെയിരിക്കുക.
കെട്ടിടത്തിനകത്ത് തന്നെ ഇരിക്കുകയും പരമാവധി ഭിത്തിയിലോ തറയിലോ സ്പര്‍ശിക്കാതിരിക്കാന്‍ ശ്രമിക്കുകയും ചെയ്യുക.
ഗൃഹോപകരണങ്ങളുടെ വൈദ്യുതി ബന്ധം വിഛേദിക്കുക.
വൈദ്യുതി ഉപകരണങ്ങളുടെ ഇടിമിന്നലുള്ള സമയത്ത് ഉപയോഗിക്കാതിരിക്കുക.
ഇടിമിന്നലുള്ള സമയത്ത് ടെലിഫോണ്‍ ഉപയോഗിക്കുന്നത് ഒഴിവാക്കണം. മൊബൈല്‍ ഫോണ്‍ ഉപയോഗിക്കുന്നത് കൊണ്ട് കുഴപ്പമില്ല.
പൊതുജനങ്ങള്‍ക്കുള്ള പ്രത്യേക നിര്‍ദേശങ്ങള്‍
ശക്തമായ മഴ പെയ്യുന്ന സാഹചര്യത്തില്‍ ഒരു കാരണവശാലും നദികള്‍ മുറിച്ചു കടക്കാനോ, നദികളിലോ മറ്റ് ജലാശയങ്ങളിലോ കുളിക്കാനോ മീന്‍പിടിക്കാനോ മറ്റ് ആവശ്യങ്ങള്‍ക്കോ ഇറങ്ങാന്‍ പാടുള്ളതല്ല.
ജലാശയങ്ങള്‍ക്ക് മുകളിലെ മേല്‍പ്പാലങ്ങളില്‍ കയറി കാഴ്ച കാണുകയോ സെല്ഫിയെടുക്കുകയോ കൂട്ടം കൂടി നില്‍ക്കുകയോ ചെയ്യാന്‍ പാടുള്ളതല്ല.
മലയോര മേഖലയിലേക്കുള്ള രാത്രി സഞ്ചാരം പൂര്‍ണ്ണമായി ഒഴിവാക്കുക.
കാറ്റില്‍ മരങ്ങള്‍ കടപുഴകി വീണും പോസ്റ്റുകള്‍ തകര്‍ന്നു വീണും ഉണ്ടാകാനിടയുള്ള അപകടങ്ങളെയും ശ്രദ്ധിക്കേണ്ടതാണ്.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.