കൊച്ചി: നടിയെ ആക്രമിച്ച കേസിൽ തുടരന്വേഷണത്തിന് കൂടുതല്‍ സമയം അനുവദിക്കില്ലെന്ന് ഹൈക്കോടതി. അന്വേഷണത്തിന് ഒരാഴ്ചക്കൂടി വേണമെന്നായിരുന്നു പ്രോസിക്യൂഷൻ ആവശ്യപ്പെട്ടത്. എന്നാൽ കൂടുതൽ സമയം അനുവദിക്കില്ലെന്നും എത്രയും വേഗം അന്തിമ റിപ്പോർട്ട് സമർപ്പിക്കാനും കോടതി നിർദേശിച്ചു.
തുടരന്വേഷണം അവസാനിപ്പിക്കാൻ ഹൈക്കോടതി അനുവദിച്ച സമയപരിധി വെള്ളിയാഴ്ച അവസാനിച്ചിരുന്നു. അതേസമയം കേസ് പരിഗണിക്കുന്നതിൽ നിന്ന് ജസ്റ്റിസ് കൗസർ എടപ്പഗത്തിനെ ഒഴിവാക്കണമെന്ന് നടി ആവശ്യപ്പെട്ടു. ദൃശ്യങ്ങൾ അടങ്ങിയ മെമ്മറി കാർഡിന്റെ ഹാഷ് വാല്യു മാറിയത് സംബന്ധിച്ച ദുരൂഹതകള്‍ തുടരുന്നതിനിടെയായിരുന്നു ഹർജികൾ പരിഗണിച്ചത്.
മെമ്മറി കാർഡിന്റെ ഹാഷ് വാല്യു മാറിയത് സംബന്ധിച്ച് പരിശോധന വേണമെന്നും കേസ് അട്ടിമറിക്കാൻ ശ്രമിച്ചതിന് ദിലീപിന്റെ അഭിഭാഷകയെ ചോദ്യം ചെയ്യണമെന്നും ഹർജിയില്‍ നടി ആവശ്യപ്പെട്ടു. മെമ്മറി കാർഡിന്റെ ഹാഷ് വാല്യു മാറിയെന്ന ഫൊറൻസിക് റിപ്പോര്‍ട്ടിന്‍റെ അടിസ്ഥാനത്തില്‍ തുടരന്വേഷണത്തിന് മൂന്നാഴ്ച കൂടി സമയം അനുവദിക്കണമെന്നായിരുന്നു ക്രൈം ബ്രാഞ്ച് ആവശ്യപ്പെട്ടത്.
കോടതികളുടെ കൈവശമുള്ളപ്പോൾ മൂന്നുവട്ടമാണ് പരിശോധന നടന്നിരിക്കുന്നത്. 2021 ജൂലൈ 19 ന് ഉച്ചയ്ക്ക് 12.19 മുതൽ 12: 54 വരെയുളള സമയത്താണ് മെമ്മറി കാർഡ് അവസാനമായി പരിശോധിച്ചത്. വിവോ ഫോണില്‍ കാര്‍ഡിട്ടാണ് പരിശോധിച്ചതെന്നും ഫൊറൻസിക് റിപ്പോർട്ടിലുണ്ട്.
വാട്ട്സ്ആപ്പ്, ടെലിഗ്രാം അടക്കമുളള സാമുഹ്യമാധ്യമങ്ങൾ ഉപയോഗിക്കുന്ന ഫോണിലാണ് മെമ്മറി കാർഡ് ഇട്ടതെന്നും പരിശോധനാഫത്തില്‍ പറയുന്നുണ്ട്. എട്ട് വീഡിയോ ഫയലുകളാണ് മെമ്മറി കാർഡിലുള്ളത്. 2018 ഡിസംബർ 13നും ഹാഷ് വാല്യൂ മാറിയതായി പരിശോധനാ ഫലത്തിലുണ്ട്.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.
Tags: Actress attack case, High court