കൊച്ചി: ഹര്‍ത്താല്‍ മൂലമുണ്ടായ നഷ്ടം ഈടാക്കാന്‍ ഹൈക്കോടതി നഷ്ടപരിഹാര കമ്മീഷണറെ വെക്കും. ശബരിമല സ്ത്രീ പ്രവേശത്തോട് അനുബന്ധിച്ച് കഴിഞ്ഞ വര്‍ഷം ജനുവരി മൂന്നിന് സംസ്ഥാനത്ത് വിശ്വാസ സംരക്ഷണ സമിതി ആഹ്വാനം ചെയ്ത ഹര്‍ത്താലിലെ നഷ്ടം തിരിച്ചു പിടിക്കാനാണ് കമ്മീഷണറെ വെക്കാൻ കോടതി ഉത്തരവിട്ടത്.
ഹര്‍ത്താല്‍ ആഹ്വാനം ചെയ്തവരില്‍ നിന്ന് നഷ്ടം തിരികെ പിടിക്കാനാണ് നടപടി. ഇക്കാര്യത്തില്‍ നടപടികള്‍ ത്വരിതപ്പെടുത്താന്‍ ഹൈക്കോടതി രജിസ്ട്രാര്‍ക്ക് കോടതി നിര്‍ദ്ദേശം നല്കി. കമ്മീഷണറെ സഹായിക്കാനും നഷ്ടം തിട്ടപ്പെടുത്താനും ജീവനക്കാരെ നല്കുന്ന കാര്യത്തിലടക്കം രജിസ്ട്രാര്‍ ശുപാര്‍ശകള്‍ നല്‍കണം.
ശബരിമലയിലേക്കെത്തുന്ന സ്ത്രീകൾക്ക് സുരക്ഷ: സർക്കാർ ഉത്തരവിടണം; ബിന്ദു അമ്മിണി സുപ്രീംകോടതിയിൽ
ഹര്‍ത്താല്‍ നിയമം മൂലം നിരോധിക്കണമെന്നും ഹർത്താൽ ആഹ്വാനം ചെയ്തവരില്‍ നിന്നും നഷ്ടം ഈടാക്കണമെന്നും ആവശ്യപ്പെട്ട് കേരള ചേംബര്‍ ഓഫ് കൊമേഴ്സ് അടക്കം സമര്‍പ്പിച്ച ഒരു കൂട്ടം ഹര്‍ജികളിലാണ് ചീഫ് ജസ്റ്റിസ് എസ്.മണികുമാറും ജസ്റ്റിസ് എ.എം ഷെഫീഖും അടങ്ങുന്ന ഡിവിഷന് ബെഞ്ചിന്റെ ഉത്തരവ്.
കോടിക്കണക്കിന് രൂപയുടെ നാശനഷ്ടം ഉണ്ടായതായും 215 കേസുകള്‍ പൊലീസ് എടുത്തതായും ഹര്‍ജിയില്‍ പറയുന്നുണ്ട്.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.