തിരുവനന്തപുരം: കോവിഡ് പ്രതിരോധ വാക്സിന് രണ്ട് ഡോസ് ഒരുമിച്ച് കുത്തിവെച്ചെന്ന യുവതിയുടെ ആരോപണം നിഷേധിച്ച് ആശുപത്രി അധികൃതര്. ഞായറാഴ്ച രാവിലെ വാക്സിൻ എടുക്കാൻ മലയിൻകീഴ് താലൂക്ക് ആശുപത്രിയിലെത്തിയ 25 കാരിക്കാണ് രണ്ട് ഡോസ് വാക്സിൻ ഒരുമിച്ച് കുത്തിവെച്ചത്. വാക്സിൻ എടുത്ത ശേഷം നിരീക്ഷണത്തിൽ പോകാൻ നിർദ്ദേശം നൽകുന്നതിന് പകരം അവിടെത്തന്നെ ഇരിക്കാൻ ആരോഗ്യപ്രവർത്തകർ പറഞ്ഞെന്നും അതിനുശേഷമാണ് മറ്റൊരു ഡോസ് വാക്സിൻ കൂടി കുത്തിവെച്ചത് എന്നാണ് ബന്ധുക്കളുടെ പരാതി.
രണ്ടാമത്തെ ഡോസ് വാക്സിൻ എടുക്കുമ്പോൾ കുട്ടി വാക്സിൻ എടുത്തിട്ടുണ്ടെന്നു പറഞ്ഞെങ്കിലും അത് ശ്രദ്ധിക്കാതെയാണ് ആരോഗ്യ പ്രവർത്തക കുത്തിവെപ്പ് നടത്തിയതെന്നും ബന്ധുക്കൾ ആരോപിക്കുന്നു.സംഭവത്തിനു പിന്നാലെ യുവതിയെ ജനറൽ ആശുപത്രിയിൽ എത്തിച്ചു നിരീക്ഷിച്ചെങ്കിലും നിലവിൽ ആരോഗ്യ പ്രശ്നങ്ങൾ ഇല്ല. അതിനാൽ വീട്ടിലേക്ക് പോകാനാണ് യുവതിക്ക് ആശുപത്രി അധികൃതർ നൽകിയിരിക്കുന്ന നിർദ്ദേശം. എന്നാൽ ബന്ധുക്കളുടെ ആരോപണം നിഷേധിച്ച് ആശുപത്രി സൂപ്രണ്ട് രംഗത്തെത്തി.
രണ്ട് ഡോസ് കുത്തിവെപ്പെടുത്തത് രണ്ട് നഴ്സുമാരെന്ന് മലയിൻകീഴ് താലൂക്ക് ആശുപത്രിയിലെ സൂപ്രണ്ട് ഡോക്ടർ ഷീജ വ്യക്തമാക്കി.
രണ്ടാമത്തെ ഡോസ് എടുക്കും മുൻപ് ചോദിച്ചപ്പോൾ ഇല്ല എന്നാണ് യുവതി മറുപടി നൽകിയതെന്നും രണ്ടുദിവസം നിരീക്ഷിക്കുമെന്നും സൂപ്രണ്ട് പറഞ്ഞു. അല്ലാതെ കുടുംബം ആരോപിക്കുന്നത് പോലെ ഒരു നേഴ്സ് അല്ല രണ്ട് ഡോസ് വാക്സിനും നൽകിയത്. അതേസമയം സൂപ്രണ്ടിന്റെ വാദത്തെ യുവതിയുടെ കുടുംബം തള്ളി. ഏതായാലും യുവതിയുടെ ആരോഗ്യസ്ഥിതിയിൽ കുടുംബത്തിന് ആശങ്കയുണ്ട്.
അതിനാൽ യുവതിയുടെ ആരോഗ്യസ്ഥിതി വിശദമായി പരിശോധിക്കാനാണ് കുടുംബത്തിന്റെ തീരുമാനം. യുവതിയുടെ ആരോഗ്യസ്ഥിതി വിശദമായി പരിശോധിച്ച ശേഷം നിയമനടപടി അടക്കമുള്ള കാര്യങ്ങളിലേക്ക് നീങ്ങുമെന്നും കുടുംബം അറിയിച്ചിട്ടുണ്ട്.
Also Read-തിരുവനന്തപുരത്ത് രണ്ട് ഡോസ് വാക്സിൻ ഒരുമിച്ച് കുത്തിവെച്ചു; യുവതി നിരീക്ഷണത്തിൽ
നേരത്തെ ആലപ്പുഴയിൽ സമാന സംഭവം റിപ്പോർട്ട് ചെയ്തിരുന്നു. ജൂൺ 28നാണ് കരുവാറ്റയിൽ 65 കാരന് രണ്ടാം ഡോസ് വാക്സിൻ മിനിട്ടുകളുടെ വ്യത്യാസത്തിൽ രണ്ട് തവണ കുത്തിവെക്കുകയായിരുന്നു. കരുവാറ്റ പ്രാഥമികാരോഗ്യ കേന്ദ്രത്തിലാണ് സംഭവം. അശ്രദ്ധ ഉണ്ടായ കാര്യം ആരോഗ്യ വകുപ്പും സ്ഥിരീകരിച്ചു.
ഹരിപ്പാട്, കരുവാറ്റ ഇടയിലിൽ പറമ്പിൻ ഭാസ്കരനെയാണ് മിനിട്ടുകളടെ വ്യത്യാസത്തിൽ രണ്ടു തവണ വാക്സിൻ കുത്തിവെച്ചത്. ഇന്നലെ രാവിലെ 11 മണിയോടെയാണ് ഭാസ്കരൻ കരുവാറ്റ പ്രാഥമികാരോഗ്യ കേന്ദ്രത്തിൽ എത്തിയത്. രജിസ്ട്രേഷൻ നടപടികൾക്ക് ശേഷം പതിനൊന്നരയോടെ കോവിഷീൽഡിൻ്റെ സെക്കൻ ഡോസ് വാക്സിൻ സ്വീകരിച്ചു. പിന്നീട് തൊട്ടടുത്ത മുറിയിലേക്ക് അയച്ചു. രേഖകൾ പോലും പരിശോധിക്കാതെ ഒരു ഡോസ് കോവി ഷീൽഡ് കൂടി ആരോഗ്യ പ്രവർത്തക ഭാസ്കരനിൽ കുത്തിവെക്കുകയായിരുന്നുവെന്ന് ഭാര്യ പൊന്നമ്മ പറഞ്ഞു.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.