തിരുവനന്തപുരം: യൂണിവേഴ്സിറ്റി കോളേജിൽ വിദ്യാർത്ഥിയെ കുത്തി കൊലപ്പെടുത്താൻ ശ്രമിച്ച കേസിലെ പ്രതി ശിവരഞ്ജിത്തിന്‍റെ വീട്ടിൽ നിന്ന് കണ്ടെത്തിയത് ഉത്തര കടലാസുകൾ തന്നെയാണെന്ന് സർവകലാശാല ഇന്ന് സ്ഥിരീകരിച്ചിരുന്നു. പിടിച്ചെടുത്ത ഉത്തര കടലാസുകൾ യൂണിവേഴ്സിറ്റി കോളെജിൽ നിന്ന് നഷ്ടപ്പെട്ടതാണെന്നും പരീക്ഷാ കൺട്രോളർ തന്നെയാണ് വ്യക്തമാക്കിയത്.
എങ്ങനെയാണ് ഉത്തര കടലാസുകൾ പരീക്ഷ വിഭാഗം സ്റ്റോറിൽ നിന്നും പരീക്ഷ കേന്ദ്രങ്ങളിലേക്ക് വിതരണം ചെയ്യുന്നത്?
യൂണിവേഴ്സിറ്റി പ്രസിൽ നിന്നും അച്ചടിച്ച് സ്റ്റോറിലേക്ക് ലഭ്യമാക്കുന്ന ഉത്തരക്കടലാസുകൾ സ്റ്റോറിലെ സ്റ്റോക്ക് രജിസ്റ്ററിൽ വരവെഴുതി സ്റ്റോറിൽ തന്നെ സൂക്ഷിക്കുകയും അതാതു കോളേജുകളിലെ പ്രിൻസിപ്പൽമാരോ ചീഫ് സൂപ്രണ്ടുമാരോ കത്ത് മുഖേന പരീക്ഷ കൺട്രോളറോടോ അതാതു കോളേജുകളിൽ പോകുന്ന സിഡി യൂണിറ്റിലെ മെസഞ്ചർമാരോടോ ആവശ്യപ്പെടുമ്പോൾ അവർ അത് സ്റ്റോറിൽ അറിയിക്കുകയും പ്രസ്തുത അറിയിപ്പിന്‍റെ ഭാഗമായി സിഡി യൂണിറ്റിലെ മെസഞ്ചർമാർക്ക് കൈമാറുകയും ചെയ്യുന്നു.
അത്തരത്തിൽ കൈപ്പറ്റുന്ന ഉത്തരക്കടലാസുകൾ കോളേജ് അധികൃതർക്ക് മെസഞ്ചർമാർ കൈമാറി അവരിൽ നിന്നും കൈപറ്റു രസീത് വാങ്ങി സ്റ്റോറിൽ ഏൽപിക്കുകയും ടി രസീതും സ്റ്റോറിലെ ഇഷ്യു രജിസ്റ്ററുമായും താരതമ്യം ചെയ്തു ഉറപ്പു വരുത്തിയിട്ടാണ് അധികാരികളുടെയും കേരള സംസ്ഥാന ഓഡിറ്റ് വകുപ്പിന്‍റെയും പരിശോധനകൾക്ക് വിധേയമാക്കു വരുന്നത്.
വധശ്രമക്കേസിലെ പ്രതിയുടെ വീട്ടിലെ ഉത്തരക്കടലാസുകൾ യൂണിവേഴ്സിറ്റി കോളേജിന് നൽകിയതെന്ന് സർവകലാശാല
ഓരോ പരീക്ഷ കേന്ദ്രത്തിലും വിതരണം ചെയ്യുന്ന അച്ചടിച്ച ഉത്തരക്കടലാസുകളുടെ സുരക്ഷിതത്വവും കൃത്യമായ വിനിയോഗവും ഉറപ്പു വരുത്തേണ്ടത് അതത് പരീക്ഷകേന്ദ്രത്തിലെ പ്രിൻസിപ്പൽമാരാണ്. പ്രിൻസിപ്പലിന്‍റെ കൈവശമുള്ള ഉത്തരക്കടലാസുകൾ ചീഫ് സൂപ്രണ്ട് പരീക്ഷാദിനങ്ങളിൽ ആവശ്യാനുസരണം വാങ്ങി ഉപയോഗിക്കേണ്ടതാണ്.
ഓരോ വർഷവും പരീക്ഷ ചീഫ് സൂപ്രണ്ടിന്‍റെ വിവരങ്ങൾ ശേഖരിക്കുമ്പോൾ തന്നെ പരീക്ഷ കേന്ദ്രങ്ങളിൽ നീക്കിയിരിപ്പുള്ള ഉത്തരക്കടലാസിന്‍റെ കണക്കും യൂട്ടിലൈസേഷൻ സർട്ടിഫിക്കറ്റും ആവശ്യപ്പെടാറുണ്ട്. ഇതിനായി പ്രിന്‍റ് ചെയ്ത പ്രൊഫോർമ (I-V) കോളേജുകളിൽ തപാൽ മുഖേന അയച്ചു കൊടുക്കാറുണ്ട്. പ്രസ്തുത ഉത്തരക്കടലാസുകളുടെ കണക്കും യൂട്ടിലൈസേഷൻ സർട്ടിഫിക്കറ്റും ലഭിക്കുന്ന മുറക്കു തന്നെ പ്രൊഫോർമ (IV-V) പരീക്ഷ വിഭാഗം സ്റ്റോറിലേക്ക് കൈമാറാറുണ്ട്. എന്നാൽ, പല കോളേജുകളിൽ നിന്നും പ്രസ്തുത രേഖകൾ ലഭിക്കാറില്ല.
പരീക്ഷ സമയത്തിന് നടത്തുന്നതിനുള്ള അടിയന്തര സാഹചര്യം പരിഗണിച്ച് പരീക്ഷ വിഭാഗത്തിൽ നിന്ന് പ്രസ്തുത കോളേജുകളിൽ ഫോണിൽ ബന്ധപ്പെട്ട് പ്രൊഫോർമ പൂരിപ്പിച്ച് അയയ്ക്കാൻ ആവശ്യപ്പെടാറുമുണ്ട്. ഈ വർഷം മുതൽ ഫോണിൽ ബന്ധപ്പെടുന്നത് കൂടാതെ പ്രൊഫോർമ ലഭിക്കാത്തവർക്ക് ഇ മെയിൽ വഴി പ്രൊഫോർമ അയയ്ക്കുകയും ചെയ്തിട്ടുണ്ട്.
അതേസമയം, യൂണിവേഴ്സിറ്റി കോളേജിൽ നടന്ന ക്രമക്കേടിന്‍റെ അടിസ്ഥാനത്തിൽ വൈസ് ചാൻസലറുടെ നിർദ്ദേശപ്രകാരം എല്ലാ അഫിലിയേറ്റഡ് കോളേജുകളിലും 2015 മുതൽ നൽകിയ ഉത്തരകടലാസുകളുടെ സ്ഥിതിവിവരക്കണക്കുകൾ ആവശ്യപ്പെട്ടതായും പരീക്ഷ കൺട്രോളർ അറിയിച്ചു.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.
Tags: University college, University college murder attempt case, University college SFI