കൽപ്പറ്റ: നെഞ്ചുവേദനയെ തുടർന്ന് ആശുപത്രിയിലെത്തിച്ച ഗൃഹനാഥൻ മരിച്ചു. ഇക്കാര്യം അറിയിക്കാതെ ബന്ധുക്കൾ വീട്ടിലേക്ക് മടക്കിവിട്ട ഭാര്യ മിനിറ്റുകൾക്കുള്ളിൽ വാഹനാപകടത്തിൽ മരിച്ചു. മകനും ബന്ധുവിനും അപകടത്തിൽ പരിക്കേറ്റു. കണിയാമ്പറ്റ വൈത്തല പറമ്പിൽ മുഷ്താഖ് അഹമ്മദ് (53), ഭാര്യ മൈമൂന (42) എന്നിവരാണ് മരിച്ചത്. പരിക്കേറ്റ മകൻ അൻസാറിനെ (19) കൽപ്പറ്റയിലെ സ്വകാര്യ ആശുപത്രിയിലും ബന്ധു ജംഷീറിനെ (24) കോഴിക്കോട് മെഡിക്കൽ കോളജിലും പ്രവേശിപ്പിച്ചു.
മുഷ്താഖ് അഹമ്മദിന് രാത്രി നെഞ്ചുവേദന അനുഭവപ്പെട്ടതിനെ തുടർന്ന് കൽപ്പറ്റ ഗവ. ആശുപത്രിയിൽ എത്തിച്ചെങ്കിലും മരിക്കുകയായിരുന്നു. മുഷ്താഖ് മരണപ്പെട്ടത് ഭാര്യയെയും മകനെയും അറിയിക്കാതെ ബന്ധുക്കൾ ഇവരെ വീട്ടിലേക്ക് പറഞ്ഞുവിട്ടു. ഇവരെ വീട്ടിലെത്തിക്കാനാണ് ജംഷീർ കാർ എടുത്തത്. ഇന്ധനം കുറവായതിനാൽ കൈനാട്ടിയിൽ നിന്നും വെള്ളാരംകുന്ന് പെട്രോൾ പമ്പിലേക്ക് പോകും വഴി കൽപ്പറ്റ മലബാർ ഗോൾഡിന് സമീപം രാത്രി 11 മണിയോടെയായിരുന്നു അപകടം. ഇവർ സഞ്ചരിച്ച കാർ ടോറസ് ടിപ്പറുമായി കൂട്ടിയിടിക്കുകയായിരുന്നു.
Also Read- കോട്ടയത്ത് വെള്ളക്കെട്ടിൽ വീണ് രണ്ടു യുവാക്കൾ മരിച്ചു
കണിയാമ്പറ്റയിൽ നിന്നും കൽപ്പറ്റയിലേക്ക് വരികയായിരുന്ന കാറും കൈനാട്ടി ഭാഗത്തേക്ക് പോവുകയായിരുന്ന ടോറസ് ലോറിയും തമ്മിലാണ് കൂട്ടിയിടിച്ചത്. കൂലിപ്പണിക്കാരനായ മുഷ്താക്ക് മൈസൂർ സ്വദേശിയാണ്. വിവാഹ ശേഷം കണിയാമ്പറ്റയിലാണ് സ്ഥിരതാമസം. ദമ്പതികളുടെ ഖബറടക്കം ഉച്ചയോടെ നടക്കും.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.