ഇടുക്കി: ജനവാസ മേഖലകളിൽ ഭീതി പരത്തുന്ന കാട്ടാനകളെ പിടികൂടിയില്ലെങ്കിൽ വെടിവെച്ച് കൊല്ലുമെന്ന് ഇടുക്കി ഡി.സി.സി.പ്രസിഡന്‍റ് സി.പി.മാത്യു. ആനകളുടെ നെറ്റിക്ക് വെടിവെക്കാനറിയാവുന്നവർ തമിഴ് നാട്ടിലും കർണ്ണാടകത്തിലുമുണ്ട്. നടപടികളുണ്ടായില്ലെങ്കിൽ ഇവരെ രംഗത്തിറക്കും. പ്രഖ്യാപനങ്ങൾ നടത്തുകയല്ല പ്രശ്ന പരിഹാരമാണ് വേണ്ടതെന്നും പ്രതിഷേധം തുടരുമെന്നും സി.പി.മാത്യു പൂപ്പാറയിൽ പറഞ്ഞു.
അതേസമയം ഇടുക്കിയിലെ അക്രമണകാരികളായ കാട്ടാനകളെ പിടിച്ചു മാറ്റുന്നതടക്കമുള്ള കാര്യങ്ങൾ പഠിക്കുന്നതിനായിട്ടുള്ള പ്രത്യേക സംഘം ആദ്യഘട്ട വിവര ശേഖരണം ഇന്ന് മുതൽ ആരംഭിക്കും. തിങ്കളാഴ്ച്ച ഡി എഫ് ഒ ഓഫീസിൽ ചേരുന്ന യോഗത്തിൽ തുടർ പ്രവർത്തനങ്ങൾ തീരുമാനിക്കും.
ഇന്നലെയാണ് ഇടുക്കിയിലെ കാട്ടാനശല്യത്തിന് പരിഹാരം കാണാൻ വയനാട്ടിൽ നിന്നുള്ള ദ്രുതകർമ്മ സേന ഇടുക്കിയിൽ എത്തിയത്. വയനാട് RRT റേഞ്ച് ഓഫീസർ രൂപേഷിന്റെ നേതൃത്വത്തിലുള്ള അഞ്ചംഗ സംഘമാണ് എത്തിയത്. ഇന്നുമുതൽ ആനകളെ സംബന്ധിച്ചും കാട്ടാനകൾ എത്തുന്ന പ്രദേശങ്ങളെ കുറിച്ചുമുള്ള പ്രാഥമിക വിവര ശേഖരണം നടത്തും. അക്രമണകാരികളായ ആനകളെ മയക്കുവെടി വയ്ക്കേണ്ടിവന്നാൽ ഇതിന്‍റെ പ്രായോഗികമായ മാർഗങ്ങളെ സംബന്ധിച്ചും വിശദമായ പഠനം നടത്തും. ഇതിന് ശേഷം ആറാം തീയതി ദേവികുളം ഡി എഫ് ഒ ഓഫീസിൽ ഹൈറേഞ്ച് സർക്കിൾ സി സി എഫ് ജനപ്രതിനിധികൾ എന്നിവർ പങ്കെടുക്കുന്ന യോഗം ചേരും. ഇതിന് ശേഷമാകും തുടർ നടപടികൾ സ്വീകരിക്കുക.
വനം വകുപ്പ് വാച്ചർ കാട്ടാന ആക്രമണത്തിൽ കൊല്ലപ്പെട്ട സാഹചര്യത്തിൽ ശക്‌തമായ മുൻകരുതലുകളും സ്വീകരിക്കും. പൊലീസ്, ഫയർഫോഴ്സ്, ആരോഗ്യ വിഭാഗം എന്നീ വകുപ്പുകളെ ഏകോപിപ്പിച്ച് ദൗത്യ സംഘത്തിന് എത് സമയത്തും സഹായം എത്തിക്കാനുള്ള ക്രമീകരണങ്ങളും ഒരുക്കും. കാലവസ്ഥ പ്രതികൂലമാകുന്ന സാഹചര്യം ഉണ്ടായാൽ. ആനകളെ പിടികൂടുന്നതടക്കമുള്ള നടപടി വൈകുമെന്നാണ് വിലയിരുത്തൽ.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.