പാലക്കാട്: മുഖ്യമന്ത്രി പിണറായി വിജയന്‍റെ ചെരിപ്പ് നക്കേണ്ടി വന്നാൽ അഭിമാനത്തോടെ അത് ചെയ്യുമെന്ന് പാർട്ടി വിട്ട മുതിർന്ന കോൺഗ്രസ് നേതാവ് എ.വി. ഗോപിനാഥ്. അനിൽ അക്കരയുടെ ഫേസ്ബുക് പോസ്റ്റിനുള്ള മറുപടിയായാണ് ഗോപിനാഥിന്‍റെ പ്രസ്താവന. 'ഒന്നുകിൽ ഇവിടെ രാജാവായി വാഴാം, അല്ലെങ്കിൽ പിണായിയുടെ വേലക്കാരനായി എച്ചിലെടുത്ത് ശിഷ്ടക്കാലം കഴിയാം 'എന്നായിരുന്നു അനിൽ അക്കര പറഞ്ഞത്.
'കേരളത്തിലെ തന്‍റേടമുള്ള, ചങ്കുറപ്പുള്ള രാഷ്ട്രീയ നേതാവായ പിണറായി വിജയന്‍റെ ചെരിപ്പു നക്കാൻ കോൺഗ്രസ് നേതാവായ ഗോപിനാഥൻ പോകേണ്ടിവരുമെന്ന് പറഞ്ഞാൽ അതിലേറ്റവും കൂടുതൽ അഭിമാനിക്കുന്ന ഒരാളാണ് താൻ. ചെരിപ്പുനക്കേണ്ടി വന്നാൽ നക്കും' -എ.വി. ഗോപിനാഥൻ പാർട്ടി വിടുന്ന കാര്യം പ്രഖ്യാപിച്ച വാർത്താസമ്മേളനത്തിൽ പറഞ്ഞു.
അനിൽ അക്കരയെ രൂക്ഷമായി വിമർശിച്ച ഗോപിനാഥൻ, താൻ ആരുടെയും എച്ചിൽ നക്കാൻ പോയിട്ടില്ലെന്നും പലരും തന്‍റെ വീട്ടിൽ വന്ന് നക്കിയിട്ടുണ്ടെന്നും അതാരൊക്കെയാണെന്ന് എല്ലാവർക്കും അറിയാമെന്നും പറഞ്ഞു.
ഡി. സി. സി അധ്യക്ഷ നിയമനവുമായി ബന്ധപ്പെട്ട ഭിന്നതയെ തുടർന്നാണ് പാലക്കാട്ടെ മുതിർന്ന നേതാവും മുൻ എം.എൽ.എയും മുൻ ഡി.സി.സി അധ്യക്ഷനുമായ എ.വി. ഗോപിനാഥൻ പാർട്ടി വിട്ടത്.
രാവിലെ അനുയായികളുമായി നടത്തിയ കൂടിക്കാഴ്ചക്ക് ശേഷം സ്വദേശമായ പെരിങ്ങോട്ടുകുറുശ്ശിയിൽ വിളിച്ചു ചേർത്ത വാർത്താസമ്മേളനത്തിലാണ് ഗോപിനാഥ് രാജി പ്രഖ്യാപിച്ചത്.
Also Read-
ഡിസിസി പുനസംഘടന: പ്രതിഷേധം പരസ്യമാക്കി ഉമ്മൻചാണ്ടി; അച്ചടക്ക നടപടിയിലും ജനാധിപത്യമില്ലകോൺഗ്രസിന് വേണ്ടിയാണ് ജീവിതം ഉഴിഞ്ഞുവെച്ചതെന്നും 50 വർഷം നീണ്ട കോൺഗ്രസ് ബന്ധം അവസാനിപ്പിച്ചെന്നും ഗോപിനാഥൻ പറഞ്ഞു. മനസിനെ തളർത്തുന്ന സംഭവങ്ങൾ നേതാക്കളിൽ നിന്ന് ഉണ്ടാകുന്നത് കൊണ്ടാണ് രാജി. പാർട്ടിയുടെ മുന്നോട്ടു പോക്കിന് താൻ തടസമാകുമോ എന്ന ഭീതിയാണ് രാജിക്ക് കാരണം. പ്രതീക്ഷയില്ലാത്ത യാത്ര അവസാനിപ്പിക്കാൻ മനസ് പറയുന്നുവെന്നും എ.വി. ഗോപിനാഥൻ വ്യക്തമാക്കി.
പാലക്കാട് മുതിർന്ന നേതാവും മുൻ എംഎൽഎയുമായ എ വി ഗോപിനാഥ് കോൺഗ്രസ് വിട്ടുജില്ലയിലെ മുതിര്‍ന്ന നേതാവും മുന്‍ എംഎല്‍എയുമായ എ വി ഗോപിനാഥ് കോൺഗ്രസ് വിട്ടു. കോണ്‍ഗ്രസ് പ്രാഥമിക അംഗത്വം ഗോപിനാഥ് രാജിവെച്ചു. സ്വദേശമായ പെരിങ്ങോട്ടുകുറുശ്ശിയില്‍ മാധ്യമപ്രവർത്തകരോടാണ് അദ്ദേഹം ഇക്കാര്യം അറിയിച്ചത്. കോണ്‍ഗ്രസിന് വേണ്ടിയാണ് ജീവിതം ഉഴിഞ്ഞുവെച്ചതെന്ന് ഗോപിനാഥ് പറഞ്ഞു. മനസിനെ തളര്‍ത്തുന്ന സംഭവങ്ങള്‍ പാര്‍ട്ടിയില്‍ ആവര്‍ത്തിക്കുന്നു. പ്രതീക്ഷ ഇല്ലാത്ത യാത്ര അവസാനിപ്പിക്കാന്‍ മനസ് പറയുന്നുവെന്നും എ വി ഗോപിനാഥ് വ്യക്തമാക്കി.
ആലത്തൂരിലെ മുൻഎംഎല്‍എയായ ഗോപിനാഥ് പതിറ്റാണ്ടോളം പെരിങ്ങോട്ടുകുറുശ്ശി പഞ്ചായത്ത് പ്രസിഡന്‍റായിരുന്നു. മുന്‍ ഡി സി സി അധ്യക്ഷന്‍ കൂടിയായിരുന്ന ഗോപിനാഥ്, നിയമസഭ തിരഞ്ഞെടുപ്പ് സമയത്ത് സീറ്റിനെ ചൊല്ലി നേതൃത്വവുമായി പരസ്യമായി ഏറ്റുമുട്ടിയിരുന്നു. ഡിസിസി പട്ടിക പുറത്തു വന്നതിനു പിന്നാലെയാണ് ഗോപിനാഥ് പാർട്ടി അംഗത്വം രാജിവെച്ചത്. അതിനിടെ ഗോപിനാഥ് സിപിഎമ്മിൽ ചേർന്നേക്കുമെന്ന അഭ്യൂഹം ശക്തമാണ്. ഇന്ന് മുഖ്യമന്ത്രിയെ പുകഴ്ത്തിക്കൊണ്ട് ഗോപിനാഥ് രംഗത്തെത്തിയതും ശ്രദ്ധേയമാണ്.
വി ഡി സതീശനും കെ സുധാകരനും കാണിച്ച അച്ചടക്കരാഹിത്യമൊന്നും താൻ കാണിച്ചിട്ടില്ല: കെ പി അനിൽ കുമാർ
തനിക്കെതിരെയുള്ള നടപടി മാനദണ്ഡം പാലിക്കാതെയാണെന്ന് സസ്പെൻഡ് ചെയ്യപ്പെട്ട കെ പി സി സി ജനറൽ സെക്രട്ടറി കെ പി അനിൽ കുമാർ. വി ഡി സതീശനും കെ സുധാകരനും കാണിച്ച അച്ചടക്കരാഹിത്യം താൻ കാണിച്ചിട്ടില്ല. വി ഡി സതീശനും കെ സുധാകരനും നേതൃത്വത്തെ വിമർശിച്ച അത്രയും താൻ പറഞ്ഞിട്ടില്ല. അച്ചടക്ക നടപടിക്ക് പിന്നിലെ കാരണമെന്തെന്ന് ഇപ്പോഴും വ്യക്തമായിട്ടില്ലെന്നും കെപി അനിൽകുമാർ പറഞ്ഞു.
എ ഐ സി സി അംഗത്തിനെതിരെ നടപടി എടുക്കുമ്പോൾ എ ഐ സി സിയുടെ അനുമതി വേണം. അത് വാങ്ങിയിട്ടില്ല. ഫോൺ കോളിലൂടെ പോലും വിശദീകരണം തേടിയില്ല. നൂറു കണക്കിന് ബ്ലോക്ക് പ്രസിഡന്ററുമാരുടെയും പാർട്ടി പ്രവർത്തകരുടെയും പിന്തുണയുണ്ടെന്നും കെ പി അനിൽ കുമാർ പ്രതികരിച്ചു. ഉള്ള കാര്യങ്ങൾ തുറന്നു പറഞ്ഞത് തെറ്റാണോയെന്നും രൂക്ഷമായി പ്രതികരിച്ച ഉമ്മൻ ചാണ്ടിയെ പുറത്താക്കുമോയെന്നും കെ പി അനില്‍ കുമാര്‍ ചോദിച്ചു. രണ്ട് തവണ സീറ്റ് നിഷേധിക്കപ്പെട്ടപ്പോഴും അച്ചടക്കം ലംഘിച്ചിട്ടില്ലെന്ന് സുധാകരന്‍ ഓര്‍ക്കണമെന്നും അനില്‍ കുമാര്‍ പറഞ്ഞു.
പട്ടിക പുന:പരിശോധിച്ചില്ലെങ്കിൽ കേരളത്തിലെ കോൺഗ്രസിന്റെ ഭാവി ഇല്ലാതാകും. പുതിയ പട്ടിക കോൺഗ്രസിന്റെ വാട്ടർ ലൂ ആണ്. പുതിയ നേതൃത്വത്തിനായി ഗ്രൂപ്പ് പരിഗണിക്കില്ല എന്നാണ് സതീശനും സുധാകരനും പറഞ്ഞത്. എന്നാൽ, പട്ടികയിലെ 14 പേരും ഗ്രൂപ്പുകാരാണ്. ഗ്രൂപ്പില്ലാത്ത ഒരാളെ കാണിക്കാൻ പറ്റുമോ? ഇവരെല്ലാം പറയുന്നത് കള്ളമാണ്. സത്യസന്ധതയോ ആത്മാർത്ഥതയോ ഇല്ല.
ഡി.സി.സി. പ്രസിഡന്റുമാരെ നിയമിക്കുമ്പോൾ ഒരു മാനദണ്ഡം വേണ്ടേ, ഇത് ഇഷ്ടക്കാരെ ഇഷ്ടം പോലെ വെക്കുന്ന അവസ്ഥയാണ്. പുതിയ ഡി സി സി അധ്യക്ഷൻമാരിൽ ചിലരെങ്കിലും പെട്ടി പിടുത്തക്കാർ തന്നെയാണെന്നും കെ പി അനിൽ കുമാർ പറഞ്ഞു.
സംഘടന ചുമതലയുള്ള ജനറൽ സെക്രട്ടറി ആയിട്ടും ഒരഭിപ്രായവും ചോദിച്ചില്ല. ഇന്നലെ പറഞ്ഞ കാര്യങ്ങളിൽ ഉറച്ചു നിൽക്കുന്നു. എ വി ഗോപിനാഥിനെ പരിഗണിക്കാതിരിക്കാന്‍ പറയുന്ന ന്യായം എം ഡി അപ്പച്ചനും ബാധകമാവണമായിരുന്നു. സസ്പെൻഷൻ കിട്ടിയതു കൊണ്ട് പറഞ്ഞ കാര്യങ്ങൾ പിൻവലിക്കില്ല. കുറേകാലമായി പാർട്ടി വേദികളിൽ പറയാൻ കഴിയാതിരുന്നതാണ് ഇന്നലെ പറഞ്ഞത്. കുറേകാലമായി യോഗങ്ങൾക്ക് വിളിക്കാറില്ലെന്നും അനില്‍ കുമാര്‍ പറഞ്ഞു.
എം പി, എം എൽ എ രാഷ്ട്രീയമാണ് ഇപ്പോൾ പാർട്ടിയിലെന്ന് കെ പി അനില്‍ കുമാര്‍ കുറ്റപ്പെടുത്തി. ഭാരവാഹികളുടെ അഭിപ്രായങ്ങള്‍ക്ക് വിലയില്ല. പാർട്ടി ഭാരവാഹികൾ നോക്കുകുത്തിയായി മാറി. കോഴിക്കോട്ടെ കാര്യങ്ങൾ മുഴുവൻ തീരുമാനിക്കുന്നത് എം കെ രാഘവൻ എം പിയാണ്. ജില്ലയിൽ മത്സരിച്ച മുഴുവൻ സീറ്റിലും തോൽക്കാൻ കാരണം എം കെ രാഘവനാണെന്നും അനില്‍ കുമാര്‍ കുറ്റപ്പെടുത്തി.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.