ആലപ്പുഴ: പാർട്ടി സമ്മേളനങ്ങൾ തുടങ്ങാനിരിക്കെ ആലപ്പുഴ സി പി എമ്മിനുള്ളിൽ വിഭാഗിയത കീഴ്ഘടങ്ങളിലേക്കും വ്യാപിക്കുകയാണ്. ആലപ്പുഴ മണ്ഡലത്തിലെ കൊമ്മാടി ലോക്കൽ കമ്മറ്റിക്ക് കീഴിൽ സംഘടിപ്പിച്ച പാർട്ടി പരിപാടിയിൽ നിന്നും സ്ഥലം എംഎൽഎയും സി പി എം നേതാവുമായ പി പി ചിത്തരഞ്ജനെ മനപൂർവ്വം ഒഴിവാക്കിയതായി ആരോപണം. മുതിർന്ന പാർട്ടി പ്രവർത്തകരെ ആദരിക്കാനും, മികച്ച വിജയം നേടിയ വിദ്യാർത്ഥികളെ അനുമോദിക്കാനുമായി സംഘടിപ്പിച്ച പരിപാടിയാണ് വിവാദത്തിലായത്.
പരിപാടിയുടെ ഉദ്ഘാടകന്‍ ഫിഷറീസ് മന്ത്രി സജി ചെറിയാനായിരുന്നു. ലോക്കൽ കമ്മറ്റി അഷറഫ് അടക്കം പ്രാദാ ശിക പാർട്ടി നേതാക്കളുടെ അടക്കം പേര് വെച്ച് അച്ചടിച്ച നോട്ടീസിൽ ചിത്തരഞ്ജൻ്റെ പേര് ഇല്ലായിരുന്നു. സമാനമായ സാഹചര്യം ഇതിന് മുമ്പും ഉണ്ടായിട്ടുണ്ട്. അമ്പലപ്പുഴയിൽ മത്സ്യതൊഴിലാളികളുടെ സഹായ വിതരണത്തിൽ മത്സ്യതൊഴിലാളി യൂണിയൻ സി ഐ റ്റി യു വിൻ്റ സംസ്ഥാന അധ്യക്ഷനായിട്ടും ചിത്തരഞ്ജനെ പരിപാടി അറിയിച്ചിരുന്നില്ല. തുടർന്ന് ജില്ലാ സെക്രട്ടറി നാസർ ഇടപെടുകയും ഏകപക്ഷീയമായി സജി ചെറിയാൻ്റെ നേതൃത്വത്തിലുള്ള ഗ്രൂപ്പ് നീക്കം പാര്‍ട്ടിക്ക് ഗുണകരമാകില്ലെന്നും ഒറ്റക്കെട്ടായി മുന്നോട്ട് പോകണമെന്ന് അറിയിക്കുകയും ചെയ്തിരുന്നു.
സമാനമായ സാഹചര്യത്തിലാണ് ചിത്തരഞ്ജൻ്റ ആലപ്പുഴ മണ്ഡലത്തിൽ കഴിഞ്ഞ ദിവസം സംഘടിപ്പിച്ച പരിപാടിയിൽ നിന്ന് ചിത്തൻ പുറത്തായത്. സി പി എമ്മിന് ഏറെ സ്വാധീനമുള്ള കൊമ്മാടി ആശ്രമം മേഖലകളിൽ തിരഞ്ഞെടുപ്പ് കാലത്ത് തന്നെ ചിത്തരഞ്ജന് തിരിച്ചടിയാണ് നൽകിയത്. പാർട്ടിയുടെ സ്വാധീന കേന്ദ്രങ്ങളിൽ ചിത്തരഞ്ജന് വോട്ട് കുറഞ്ഞത് ശ്രദ്ധേയമാണ്.
തിരഞ്ഞെടുപ്പിന് ശേഷം ജില്ലയിൽ രൂപപ്പെട്ട ചെറു ഗ്രൂപ്പുകളുടെ അതിപ്രസരം സി പി എമ്മിനുള്ളിൽ പല കേന്ദ്രങ്ങളിലും പൊട്ടിത്തെറിയുടെ വക്കിലെത്തിച്ചിട്ടുണ്ട്. തോമസ് ഐസക്കിന് ശേഷം മണ്ഡലത്തിൽ എത്തിയ ചിത്തരഞ്ജനെ ബോധപൂർവ്വം പലയിടങ്ങളിൽ നിന്ന് ഒഴിവാക്കിയെന്ന പരാതി ഉണ്ട്. കലവൂരിൽ സി പി എം പാലിയേറ്റിവ് സംഘടന വീട് വെച്ച് നൽകുന്നതുമായി ബന്ധപ്പെട്ട് കല്ലിടൽ ചടങ്ങിലും സജി ചെറിയാൻ പങ്കെടുത്തെങ്കിലും അതിലും പിപി ചിത്തരഞ്ജൻ വിട്ടുനിന്നിരുന്നു.
നിയമസഭാ തെരഞ്ഞെടുപ്പിലെ സ്ഥാനാർത്ഥി നിർണയവുമായി ബന്ധപ്പെട്ട് ചിത്തരഞ്ജൻ മറുചേരിയിലായെങ്കിലും പിന്നീട് മന്ത്രിസഭാ രൂപീകരണവുമായി ബന്ധപ്പെട്ട് സജി ചെറിയാൻ്റെയും ചിത്തരഞ്ജൻ്റെയും പേര് ഒരു പോലെ ഉയർന്നു വന്നതോടെയാണ് രണ്ട് പേരും അകന്ന് തുടങ്ങിയത്.സുധാകര വിരുദ്ധ ചേരിയുടെ ഭാഗമായി നിന്നവരെല്ലാം തിരഞ്ഞെടുപ്പ് വിജയത്തിന് ശേഷം ചെറു ഗ്രൂപ്പുകളായി ചിതറുന്ന കാഴ്ചയാണ് ആലപ്പുഴയിൽ. ഇതിൽ ചിത്തരഞ്ജൻ ജി സുധാകരനുമായ ഇതിനോടകം അടുത്തു കഴിഞ്ഞു. ഇതോടു കൂടി എല്ലാവരെയും ഒരുമിച്ച് കൊണ്ടു പോകാൻ ജില്ലാ നേതൃത്വം പാടുപെടുകയാണ്.
Also Read-കൊലപാതകം; അശ്രദ്ധമായ ഡ്രൈവിങ്; തിരുവോണ ദിനത്തിൽ പൊലിഞ്ഞത് ഒമ്പത് ജീവനുകൾ
ഇതിനിടയിൽ ആണ് പാർട്ടി സമ്മേളനങ്ങൾ ആലപ്പുഴയിൽ നടക്കാനിരിക്കുന്നത്. നിരവധി ചെറു ഗ്രൂപ്പുകളുള്ള ജില്ലയിൽ പ്രബല വിഭാഗം സജി ചെറിയാൻ്റെ നേതൃത്വത്തിലാണ്. സജി ഗ്രൂപ്പിന് സ്വാധീനമുള്ള കൊമ്മാടി ആശ്രമം മേഖലയിൽ സംഘടിപ്പിച്ച പരിപാടിയിലാണ് ചിത്തരഞ്ജൻ ഒഴിവാക്കപ്പെട്ടത്
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.
Tags: Alappuzha, Cpm, Minister Saji Cheriyan