കണ്ണൂർ: എൽഡിഎഫ് കൺവീനർ ഇ.പി ജയരാജന്‍റെ ഭാര്യ ചെയർപേഴ്സണായുള്ള വൈദേകം റിസോർട്ടിൽ ആദായനികുതി വകുപ്പിന്‍റെ പരിശോധന. ഇ പി ജയരാജന്റെ മകൻ ഡയറക്ടർ ആയ ആയുർവേദ റിസോർട്ടിന്റെ മറവിൽ കള്ളപ്പണ ഇടപാട് നടന്നെന്ന പരാതിയിലാണ് പരിശോധന. ആദായനികുതി വകുപ്പിലെ കൊച്ചിയിൽനിന്നുള്ള ടിഡിഎസ് വിഭാഗത്തിലെ ഉദ്യോഗസ്ഥരാണ് പരിശോധന നടത്തുന്നത്. ഇതേ റിസോർട്ടിനെതിരെ ഇ.ഡിയും അന്വേഷണം നടത്തുന്നുണ്ട്.
ഇ ഡി കൊച്ചി യുണിറ്റാണ് റിസോർട്ടിനെതിരെ പ്രാഥമിക അന്വേഷണം നടത്തുന്നത്. കണ്ണൂർ സ്വദേശിയായ ഗൾഫ് മലയാളി വഴി ആയുർവേദ റിസോർട്ടിൽ കള്ളപ്പണ നിക്ഷേപം ഉണ്ടെന്നാണ് പരാതി. റിസോർട്ടിൽ പണം നിക്ഷേപിച്ച 20 പേരുടെ വിശദാംശങ്ങളും പരാതിയിലുണ്ട്. ഒന്നര കോടി രൂപ നിലഷേപിച്ചവർ വരെ ഈ പട്ടികയിലുണ്ട്.
ഇപി ജയരാജന്റെ കുടുംബത്തിന് പങ്കാളിത്തമുള്ള റിസോർട്ടിനെതിരായ പരാതിയിൽ അന്വേഷണത്തിന് സർക്കാർ അനുമതി തേടി വിജിലൻസ് നേരത്തേ കത്ത് നൽകിയിരുന്നു. യൂത്ത് കോൺഗ്രസ് നേതാവ് നൽകിയ പരാതിയിലാണ് വിജിലൻസ് അന്വേഷണത്തിന് അനുമതി തേടിയത്. കുടുംബത്തിന് പങ്കാളിത്തമുള്ള റിസോർട്ടിനായി മുൻ വ്യവസായ മന്ത്രിയെന്ന നിലയിൽ ഇപി ജയരാജൻ വഴിവിട്ട ഇടപെടലുകൾ നടത്തിയെന്നും, അഴിമതിയും ഗൂഢാലോചനയും കള്ളപ്പണം വെളുപ്പിക്കൽ ആരോപണവും അന്വേഷിക്കണമെന്നുമാണ് പരാതിയിലെ പ്രധാന ആവശ്യം. നിയമം ലംഘിച്ചിച്ചുള്ള അനുമതികൾ നൽകാനായി ആന്തൂർ നഗരസഭ അധ്യക്ഷയും ഉദ്യോഗസ്ഥരും ഗൂഢാലോചന നടത്തിയെന്നും പരാതിയിലുണ്ടായിരുന്നു. ഇക്കാര്യത്തിലാണ് അന്വേഷണത്തിന് വിജിലൻസ് സർക്കാരിന്റെ അനുമതി തേടിയത്. സർക്കാർ ഇതിൽ തീരുമാനമെടുത്തിരുന്നില്ല.
പി ജയരാജൻ ആയുർവേദ റിസോർട്ടിനെക്കുറിച്ച് സിപിഎം സംസ്ഥാന സമിതിയിൽ ഉന്നയിച്ചതോടെയാണ് ഈ വിഷയം വിവാദമായത്. ഇതേത്തുടർന്ന് ഇ.പി ജയരാജൻ സിപിഎം യോഗങ്ങളിലും സംസ്ഥാന സെക്രട്ടറി നടത്തുന്ന ജാഥയിൽനിന്നും വിട്ടുനിൽക്കുകയാണ്. അതേസമയം റിസോർട്ടിൽ ആദായനികുതി വകുപ്പ് പരിശോധന നടത്തുന്നത് സിപിഎമ്മിനും സർക്കാരിനും പുതിയ തലവേദനയാകും.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.