ഇന്ത്യയിലെ കമ്മ്യൂണിസ്റ്റ് സർക്കാരുകൾ വരുമാനത്തിൽ കണ്ണുവച്ച് ഹിന്ദു ക്ഷേത്രങ്ങൾ കയ്യടക്കാൻ ശ്രമിച്ചുവെന്ന് ആരോപിക്കുന്ന മുൻ സുപ്രീം കോടതി ജസ്റ്റിസ് ഇന്ദു മൽഹോത്രയുടെ വീഡിയോ പുറത്ത്.
തിരുവനന്തപുരം മെഡിക്കൽ കോളേജിന്റെ പ്ലാറ്റിനം ജൂബിലി ആഘോഷങ്ങൾ ഉൾപ്പെടെ വിവിധ പരിപാടികളിൽ പങ്കെടുക്കാൻ എത്തിയ മൽഹോത്ര നടത്തിയ പരാമർശമാണിത്.
"അവർ (കമ്മ്യൂണിസ്റ്റ് സർക്കാരുകൾ) വരുമാനത്തിന്റെ പേരിൽ ക്ഷേത്രങ്ങൾ ഏറ്റെടുക്കാൻ ആഗ്രഹിക്കുന്നു. അവരുടെ വിഷയം വരുമാനമാണ്. എല്ലായിടത്തും അവർ ഹിന്ദു ക്ഷേത്രങ്ങൾ മാത്രം ഏറ്റെടുത്തു. എന്നാൽ ജസ്റ്റിസ് ലളിതും ഞാനും അത് അനുവദിച്ചില്ല," സോഷ്യൽ മീഡിയയിൽ വ്യാപകമായി ഷെയർ ചെയ്യപ്പെട്ട വീഡിയോയിൽ ജസ്റ്റിസ് മൽഹോത്ര പറഞ്ഞു.
പത്മനാഭസ്വാമി ക്ഷേത്രവുമായി ബന്ധപ്പെട്ട 2020 ലെ സുപ്രീം കോടതി കേസ് പരാമർശിക്കുകയായിരുന്നു അവർ. ഇന്ദു മൽഹോത്രയും ഇന്ത്യയുടെ ഇപ്പോഴത്തെ ചീഫ് ജസ്റ്റിസായ ജസ്റ്റിസ് ലളിതും ചേർന്നാണ് വിധി പുറപ്പെടുവിച്ചത്.
തിരുവനന്തപുരത്തെ നൂറ്റാണ്ടുകൾ പഴക്കമുള്ള ക്ഷേത്രത്തിന്റെ പരിപാലനത്തിനും ഭരണത്തിനും തിരുവിതാംകൂർ രാജകുടുംബത്തിന് അവകാശമുണ്ടെന്ന് സുപ്രീം കോടതി അന്ന് വിധിച്ചിരുന്നു.
2018ൽ ശബരിമലയിലെ സ്ത്രീ പ്രവേശനത്തിന് അനുകൂലമായ വിധി പുറപ്പെടുവിച്ച അഞ്ചംഗ ഭരണഘടനാ ബെഞ്ചിൽ ജസ്റ്റിസ് മൽഹോത്രയും അംഗമായിരുന്നു.
ജസ്റ്റിസ് മൽഹോത്രയുടേത് മാത്രമായിരുന്നു വിയോജിപ്പുള്ള വിധി. മറ്റ് നാല് ജസ്റ്റിസുമാർ അയ്യപ്പക്ഷേത്രത്തിൽ സ്ത്രീകളുടെ പ്രവേശനം നിരോധിച്ചത് ലിംഗ വിവേചനമാണെന്ന് പറഞ്ഞിരുന്നു.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.
Tags: Padmanabha swami temple, Padmanabha swamy temple, Supreme court