തിരുവനന്തപുരം: പൂജപ്പുര സെന്‍ട്രല്‍ ജയിലില്‍നിന്ന് രക്ഷപ്പെട്ട കൊലക്കേസ് പ്രതി കോടതിയില്‍ കീഴടങ്ങി. തമിഴ്‌നാട് തൂത്തുക്കുടി സ്വദേശി ജാഹിര്‍ ഹുസൈൻ (48) ആണ് തിരുവനന്തപുരം അഡീഷണല്‍ ചീഫ് ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് കോടതിയില്‍ കീഴടങ്ങിയത്. ഭാര്യയെ കാണാനായാണ് താന്‍ ജയില്‍ ചാടിയതെന്നാണ് പ്രതിയുടെ മൊഴി. ശനിയാഴ്ച ഉച്ചയോടെയാണ് ജാഹിര്‍ ഹുസൈന്‍ ഭാര്യയ്ക്കും മകനും ഒപ്പമെത്തി കോടതിയില്‍ കീഴടങ്ങിയത്. ഇയാള്‍ക്കായി പൊലീസ് വിപുലമായ അന്വേഷണം നടത്തിവരികയായിരുന്നു. ഇതിനിടെയാണ് പ്രതിയുടെ അപ്രതീക്ഷിത കീഴടങ്ങല്‍.
കൈയില്‍ കരുതിയ വസ്ത്രം മാറിയ ശേഷം ഓട്ടോറിക്ഷയില്‍ തൈക്കാട് ആശുപത്രി ഭാഗത്തേക്കാണ് പോയത്. ഓട്ടോയില്‍ കയറിയ ജാഹിര്‍ ഹുസൈനെ ഇവിടെ ഇറക്കിയതായി ഓട്ടോ ഡ്രൈവര്‍ മൊഴി നല്‍കിയിരുന്നു. ഇവിടെനിന്ന് ബസിലോ തീവണ്ടിയിലോ തമിഴ്‌നാട്ടിലേക്ക് കടന്നിരിക്കാമെന്നായിരുന്നു പൊലീസിന്റെ നിഗമനം. തുടര്‍ന്ന് തമിഴ്‌നാട്ടിലെ വിവിധയിടങ്ങള്‍ കേന്ദ്രീകരിച്ചും മൊബൈല്‍ഫോണ്‍ വിവരങ്ങള്‍ ശേഖരിച്ചും പൊലീസ് അന്വേഷണം നടത്തിവരികയായിരുന്നു.
2015ൽ ഫോർട്ട് പൊലീസ് രജിസ്റ്റർ ചെയ്ത വജ്രവ്യാപാരിയായ മൊയ്തീനെ കൊലപ്പെടുത്തി വജ്രങ്ങളും ആഭരണങ്ങളും കൈക്കലാക്കിയ കേസിലെ പ്രതിയാണ് തൂത്തുകുടി സ്വദേശിയായ ജാഹിർ ഹുസൈൻ. തൂത്തുകുടിയിൽ നിന്ന് അറസ്റ്റിലായ പ്രതിക്ക് 2017ലാണ് കോടതി ജീവപര്യന്തം തടവുശിക്ഷ വിധിച്ചത്. തുടർന്നാണ് പ്രതിയെ പൂജപ്പുര സെൻട്രൽ ജയിൽ പ്രവേശിപ്പിച്ചത്.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.