ഐഎന്‍ടിയുസി കോണ്‍ഗ്രസിന്‍റെ പോഷക സംഘടന തന്നെയെന്ന് ആവര്‍ത്തിച്ച് സംസ്ഥാന അധ്യക്ഷന്‍ ആര്‍.ചന്ദ്രശേഖരന്‍. ഐഎന്‍ടിയുസി കോണ്‍ഗ്രസിന്‍റെ പോഷക സംഘടനയല്ലെന്ന പ്രതിപക്ഷ നേതാവ് വി.ഡി സതീശന്റെ പ്രസ്താവന പൊതുസമൂഹത്തിന് മുന്നില്‍ സംഘടനയെ മോശക്കാരാക്കി മാറ്റിയെന്നും ചന്ദ്രശേഖരന്‍ പറഞ്ഞു.
പ്രതിപക്ഷ നേതാവ് വി.ഡി സതീശനും ഐഎൻടിയുസിയും തമ്മിലുള്ള വാക് പോരിൽ സമവായം ഉണ്ടാക്കാൻ കെ.പി.സി.സി അധ്യക്ഷൻ കെ സുധാകരൻ ഐ.എൻ.ടി.യു.സി സംസ്ഥാന പ്രസിഡന്റ് ആർ ചന്ദ്രശേഖരനുമായി ഒന്നര മണിക്കൂറോളം ചർച്ച നടത്തിയിരുന്നു. എന്നാൽ ചർച്ചയിൽ യാതൊരു സമവായവും ഉണ്ടായിരുന്നില്ല.
ഐഎൻടിയുസി കോൺഗ്രസ്സിന്റെ പോഷകസംഘടനയുടെ പട്ടികയിൽ തന്നെയാണെന്ന് ചന്ദ്രശേഖരൻ അവകാശപ്പെട്ടു. ഐഎൻടിയുസിയും കോൺഗ്രസും രണ്ടല്ല. സമരത്തിന്റെ പേരിൽ പ്രശ്നങ്ങളുണ്ടെങ്കിൽ മൊത്തമായി ആക്ഷേപിക്കരുതെന്നും, സതീശൻ പറഞ്ഞതിനെ കുറിച്ച് അദ്ദേഹത്തോട് ചോദിക്കണമെന്നും ചന്ദ്രശേഖരൻ പറഞ്ഞു.
Also Read- INTUC കോണ്‍ഗ്രസിന്‍റെ പോഷകസംഘടനയല്ലെന്ന പരാമര്‍ശം; വിഡി സതീശനെതിരെ ചങ്ങനാശ്ശേരിയിൽ പ്രതിഷേധം
പണിമുടക്കിനെക്കുറിച്ച് മൂന്ന് മാസം മുമ്പുതന്നെ പാർട്ടിയെ അറിയിച്ചിരുന്നു. എന്നാൽ എന്തിനാണ് പണിമുടക്ക് എന്ന കാര്യം പ്രതിപക്ഷ നേതാവ് അന്വേഷിച്ചിരുന്നില്ല. വി.ഡി സതീശന്റെ പ്രസ്താവന അണികളിൽ വലിയ ആശങ്കയാണ് ഉണ്ടാക്കിയിരിക്കുന്നത്. പ്രതിപക്ഷ നേതാവിന്റെ പ്രസ്താവന ഐ.എൻ.ടി.യു.സിയെ പൊതുസമൂഹത്തിന് മുന്നിൽ മോശക്കാരാക്കിയെന്ന് ആർ ചന്ദ്ര ശേഖരൻ കെ സുധാകരനോട് പറഞ്ഞു.
Also Read- INTUC കോൺഗ്രസിന്റെ പോഷകസംഘടന, AICC സർക്കുലറിൽ അടക്കം ഇതുണ്ട്: സതീശനെ തള്ളി ആർ. ചന്ദ്രശേഖരൻ
അതേസമയം ഐ.എൻ.ടി.യു.സി കോൺഗ്രസിന്റെ പോഷക സംഘടനയാണോ എന്നത് സംബന്ധിച്ച് ചോദ്യത്തിന്, തങ്ങളുടെ ഭരണഘടന, സംഘടയ്ക്ക് രൂപം കൊടുത്തതാരാണ്, എങ്ങനെയാണ്, ഏത് സാഹചര്യത്തിലാണ് എന്നീ കാര്യങ്ങൾ തുറന്ന് പരിശോധിക്കണമെന്നുണ്ടെങ്കിൽ അത് ആവാമെന്ന് ആർ ചന്ദ്രശേഖരൻ മാധ്യമങ്ങളോട് പറഞ്ഞു.
ജവഹർലാൽ നെഹ്റു അടക്കമുള്ള നേതാക്കൾ ഉണ്ടാക്കിയ ഒരു ട്രേഡ് യൂണിയനാണ് ഐ.എൻ.ടി.യു.സി എന്നും അദ്ദേഹം കൂട്ടിച്ചേർത്തു. മേയ് മൂന്നിന് ഐ.എൻ.ടി.യു.സിയുടെ പ്ലാറ്റിനം ജൂബിലി സമ്മേളനം തിരുവനന്തപുരത്ത് നടക്കുമെന്നും രാഹുൽ ഗാന്ധി, എകെ ആന്റണി, കെ സുധാകരൻ, വി.ഡി സതീശൻ അടക്കമുള്ള നേതാക്കൾ പരിപാടിയിൽ പങ്കെടുക്കുമെന്നും അദ്ദേഹം പറഞ്ഞു.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.