തൃശൂർ: പലസ്തീൻ ജനതയ്ക്കെതിരായ ഇസ്രായേൽ ഭീകരത അവസാനിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് തൃശൂർ എം.പി ടി.എൻ പ്രതാപൻ. ഇസ്രയേലിന്റെ ഭീകരമായ മർദ്ദക മുറകളിൽ പലസ്തീനിലെ മുസ്ലിംകളും ക്രിസ്ത്യാനികളുമായ അറബികൾ വലിയ തോതിലുള്ള കഷ്ടതകൾ അനുഭവിച്ചു കഴിയുകയാണ്. ഈ റമദാനിലും ജറുസലേമിലെ മസ്ജിദുൽ അഖ്‌സയിൽ ഇസ്രായേൽ പോലീസ് നടത്തിയ നരനായാട്ട് ലോകത്ത് ഇപ്പോൾ നിലനിൽക്കുന്ന സമാധാന ഉടമ്പടികളെയെല്ലാം ലംഘിക്കുന്നതാണെന്നും ഫേസ്ബുക്ക് പോസ്റ്റിൽ ടി.എൻ പ്രതാപൻ പറഞ്ഞു.
ടി.എൻ പ്രതാപൻ എം.പിയുടെ ഫേസ്ബുക്ക് പോസ്റ്റ് പൂർണരൂപം
ഇന്ത്യൻ ഉപഭൂഖണ്ഡത്തിൽ ബാക്കിവെച്ചതുപോലെയോ അതിനേക്കാൾ രൂക്ഷമായതോ ആയ ഒരു രാഷ്ട്രീയ പ്രതിസന്ധിയാണ് ബ്രിട്ടീഷ് സാമ്രാജ്യം പലസ്തീൻ ഭൂമികയിലും സൃഷ്ടിച്ചത്. ഒന്നാം ലോക മഹായുദ്ധാനന്തരം ബ്രിട്ടണും ഫ്രാൻസും പങ്കിട്ടെടുത്ത പലസ്തീൻ അതുവരെ അറബികൾ എന്നുതന്നെ അറിയപ്പെട്ടിരുന്ന മുസ്ലിംകളും ക്രിസ്ത്യാനികളും ജൂതരും സൗഹൃദത്തോടെ കഴിഞ്ഞിരുന്ന ഒരിടമായിരുന്നു. ഭിന്നിപ്പിച്ചു ഭരിക്കുക എന്ന തന്ത്രമായിരിക്കാം അവിടെയും ബ്രിട്ടീഷുകാർ പ്രയോഗിച്ചത്. സയണിസ്റ്റ് പ്രസ്ഥാനം പിന്നീട് പലസ്തീൻ മണ്ണിൽ ചിദ്രതയുടെ അധ്യായങ്ങൾ കുറിച്ചു.
രണ്ടാം ലോക മഹായുദ്ധത്തിനിടെ നാസികളും ഫാഷിസ്റ്റുകളും ജൂതവേട്ട നടത്തി. ഇന്ത്യയിലെ അന്നത്തെ സംഘപരിവാർ താത്വികർ നാസികളെ പ്രശംസിച്ചു. അന്ന് പലസ്തീനിലെ അറബികൾ ജൂത മതക്കാരെ സ്വീകരിച്ചു. അവർക്ക് വീടും തോട്ടവും തൊഴിലും നൽകി. പക്ഷെ, 1948 ബ്രിട്ടൺ പലസ്തീൻ വിട്ടുപോകുമ്പോൾ ആ ഭൂമി വിഭജിച്ചുകൊണ്ടാണ് അവർ പോയത്. ഇന്ത്യയും പാകിസ്ഥാനും പോലെ ഇസ്രയേലും പലസ്തീനുമുണ്ടായി.
പിന്നീടങ്ങോട്ട് യുദ്ധങ്ങളുടെ, സംഘർഷങ്ങളുടെ കാലം. അറബ് രാജ്യങ്ങളും ഇസ്രയേലും നിരന്തരം സംഘർഷത്തിലായി. ക്യാമ്പ് ഡേവിഡ്, ഓസ്ലോ കരാറുകൾ ഉണ്ടായി. യാസർ അറഫാത്തിനെ പോലെ ഒരു നേതാവ് സമാധാന ശ്രമങ്ങളുമായി ഓടിനടന്നു. നമ്മുടെ സ്വാതന്ത്ര്യ ലബ്ദി മുതലേ പലസ്തീൻ വിഷയത്തിൽ നമ്മുടെ രാഷ്ട്രം പലസ്തീൻ ജനതക്കൊപ്പമാണ് നിലകൊണ്ടത്. നെഹ്‌റുവും ഇന്ദിരാ ഗാന്ധിയും രാജീവ് ഗാന്ധിയും ആ വഴി തുടർന്നു. ഫലസ്തീൻ ഒരു സ്വതന്ത്ര രാജ്യമാണെന്ന് മൻമോഹൻ സിങ് വരെയുള്ള നേതാക്കളെല്ലാം പ്രഖ്യാപിച്ചു പോന്നു. പലസ്തീനെ അംഗീകരിക്കുമ്പോഴും ഇസ്രായേൽ അധിനിവേശത്തെ അപലപിക്കുമ്പോഴും ഇസ്രയേലുമായി ഒരു തുറന്ന സംഘര്ഷത്തിലേർപ്പെടാനും നമ്മൾ മുതിർന്നിട്ടില്ല. നമ്മുടെ വിദേശ നയത്തിന്റെ സവിശേഷതയായിരുന്നു അത്. മോദി ഭരണകൂടമാണ് നമ്മുടെ പാരമ്പര്യത്തിന് വിഘാതമായി ഇസ്രയേലുമായി അവിശുദ്ധ സഖ്യങ്ങൾ ആരംഭിക്കുന്നത്.
Also Read- ഇസ്രായേൽ നടത്തുന്നത് മനുഷ്യാവകാശ ലംഘനം; പലസ്‌തീനെതിരായ ആക്രമണത്തെ അപലപിച്ച് സിപിഎം
യാസർ അറഫാത്ത് അടക്കമുള്ള നേതാക്കളുടെ കാലശേഷം ഇസ്രായേൽ കൂടുതൽ മർദ്ദന മുറകൾ പലസ്തീനികളോട് കാണിച്ചു. ഗാസയിലെയും വെസ്റ്റ് ബാങ്കിലെയും പിഞ്ചുകുഞ്ഞുങ്ങൾ വരെ അവരുടെ അധിനിവേശത്തിൽ നീറിക്കഴിയുന്നു. പലസ്തീനികളെ ബലംപ്രയോഗിച്ച് കുടിയൊഴിപ്പിച്ച് ഒരു നിർബന്ധിത കുടിയേറ്റ രാജ്യമായി ഇസ്രായേൽ പരിണമിക്കുന്നു.
ഇസ്രയേലിന്റെ ഭീകരമായ മർദ്ദക മുറകളിൽ പലസ്തീനിലെ മുസ്ലിംകളും ക്രിസ്ത്യാനികളുമായ അറബികൾ വലിയ തോതിലുള്ള കഷ്ടതകൾ അനുഭവിച്ചു കഴിയുകയാണ്. ഈ റമദാനിലും ജറുസലേമിലെ മസ്ജിദുൽ അഖ്‌സയിൽ ഇസ്രായേൽ പോലീസ് നടത്തിയ നരനായാട്ട് ലോകത്ത് ഇപ്പോൾ നിലനിൽക്കുന്ന സമാധാന ഉടമ്പടികളെയെല്ലാം ലംഘിക്കുന്നതാണ്. പ്രാർത്ഥനക്കെത്തിയവരെ വേട്ടയാടിയും പ്രകോപിപ്പിച്ചും ആ പ്രദേശത്തെ വീണ്ടും അശാന്തിയിലമർത്താൻ നെതന്യാഹു ഭരണകൂടം ശ്രമിക്കുന്നത് തെരെഞ്ഞെടുപ്പ് മുന്നിൽ കണ്ടുകൊണ്ടാണെന്ന് ആരോപണം ഉയർന്നിട്ടുണ്ട്. ഇപ്പോൾ വെസ്റ്റ് ബാങ്കിലും ഗാസയിലും ഇസ്രയേലിന്റെ വ്യോമാക്രമണം തുടരുകയാണ്. മുപ്പതിൽ താഴെ പലസ്തീനികൾ കൊല്ലപ്പെട്ടു. അതിൽ മൂന്നിലൊന്ന് പിഞ്ചുകുട്ടികളാണ്. ഹമാസ് ഇസ്രയേലിനെ ലക്ഷ്യമാക്കി ഷെല്ലുകളും തൊടുക്കുന്നുണ്ടത്രെ. സമാധാന പൂർണമായ ഒരു വിരാമം ഈ പ്രതിസന്ധിക്ക് ഉണ്ടാകുമോയെന്നത് വലിയ ചോദ്യചിഹ്നമായി അവശേഷിക്കുന്നു.
ഡൽഹിയിലെ ജാമിഅ മില്ലിയ കേന്ദ്ര സർവ്വകലാശാലയിൽ ഇസ്രയേലുമായി സഹകരിച്ച് ചില പരിപാടികൾ തീരുമാനിച്ചിരുന്നു. വിദ്യാർഥികൾ അതിനെതിരെ വലിയ പ്രതിഷേധമുയർത്തി. അന്ന് ജാമിഅയിലെ യാസർ അറഫാത്തിന്റെയും എഡ്വേർഡ് സെയ്ദിന്റെയും പേരിലുള്ള അഡ്മിൻ ബ്ലോക്കിന് മുന്നിൽ സമരം ചെയ്യുന്ന വിദ്യാർത്ഥികൾക്ക് ഐക്യദാർഢ്യവുമായി ഞാൻ പോയിരുന്നു. അടിച്ചമർത്തപ്പെട്ടവരോടുള്ള നമ്മുടെ രാജ്യത്തിന്റെ പരമ്പരാഗത അനുകമ്പയും അനുഭാവവും ഞാനവിടെ കണ്ടിരുന്നു. അത് നഷ്ടപ്പെട്ടുപോകാതിരിക്കട്ടെ.
സമാധാനത്തിനായി നമുക്ക് പ്രാർത്ഥിക്കാം.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.
Tags: Gaza, Hamaz, Israel, Palestine, Terror attack, TN Prathapan MP