കോഴിക്കോട് : സിപിഎം(CPM) പുതിയ സെക്രട്ടേറിയേറ്റും സംസ്ഥാന കമ്മിറ്റിയും പ്രഖ്യാപിച്ചതിന് പിന്നാലെ പരിഹാസവുമായി ഹരിത മുന്‍ ദേശീയ വൈസ് പ്രസിഡന്റ് അഡ്വക്കേറ്റ് ഫാത്തിമ തെഹ്ലിയ (Fathima_thaliya)
സംസ്ഥാന സെക്രട്ടേറിയേറ്റിലെ വനിതകളുടെ എണ്ണം ചുണ്ടിക്കാണിച്ചാണ് ഫാത്തിമ തെഹ്ലിയ രംഗത്ത് എത്തിയിരിക്കുന്നത്. സ്ത്രീ പ്രാതിനിധ്യത്തെ കുറിച്ച് വലിയ വായയില്‍ മറ്റ് പാര്‍ട്ടികള്‍ക്ക് ഉല്‍ബോധനം നല്‍കാറുള്ള സി.പി.എമ്മിന്റെ 17 അംഗ സംസ്ഥാന സെക്രട്ടറിയേറ്റില്‍ ആകെയുള്ളത് ഒരു വനിതാ അംഗമാണെന്ന് ഫാത്തിമ തെഹ്ലിയ പറഞ്ഞു.ഫേസ്ബുക്കിലൂടെയായിരുന്നു ഫാത്തിമ തെഹ്ലിയുടെ പ്രതികരണം.
സ്ത്രീ പ്രാതിനിധ്യം കൂടിയാല്‍ പാര്‍ട്ടി നശിച്ചു പോകുമെന്ന് ആത്മാര്‍ഥമായി വിശ്വസിക്കുന്ന കോടിയേരി ബാലകൃഷ്ണനെ വീണ്ടും സെക്രട്ടറിയായി തിരഞ്ഞെടുത്തിട്ടുണ്ടെന്നും അവർ പരിഹസിച്ചു.
പ്രിയപ്പെട്ട സഖാക്കളെ, സ്ത്രീ വിമോചനത്തെ കുറിച്ച് ലീഗുകാര്‍ക്ക് ക്ലാസെടുക്കാന്‍ ഇനിയും വരില്ലേ ഈ വഴി എന്ന് പറഞ്ഞാണ് അവര്‍ ഫേസ്ബുക്ക് പോസ്റ്റ് അവസാനിപ്പിക്കുന്നത്.
അതേ സമയം സിപിഎം സംസ്ഥാന സെക്രട്ടറിയായി കോടിയേരി ബാലകൃഷ്ണന്‍ തുടരും. തുടര്‍ച്ചയായി മൂന്നാം തവണയാണ് കോടിയേരി ബാലകൃഷ്ണന്‍ സംസ്ഥാന സെക്രട്ടറിയാകുന്നത്. സെക്രട്ടറി സ്ഥാനത്ത് പിണറായി വിജയന്‍ അഞ്ചുതവണയും വി എസ് അച്യുതാനന്ദന്‍ മൂന്നുതവണയും ഇരുന്നിട്ടുണ്ട്.
പുതുതായി എട്ട് പേരെ സംസ്ഥാന സെക്രട്ടറിയേറ്റില്‍ ഉള്‍പ്പെടുത്തി. സെക്രട്ടറിയടക്കം 17 അംഗ സെക്രട്ടറിയേറ്റിനെയാണ് സിപിഎം സംസ്ഥാന സമിതി തെരഞ്ഞെടുത്തിരിക്കുന്നത്. മന്ത്രി പി എ മുഹമ്മദ് റിയാസ്, എം സ്വരാജ് എന്നിവരടക്കമാണ് സെക്രട്ടേറിയറ്റിലെ പുതുമുഖങ്ങൾ. സംസ്ഥാന കമ്മിറ്റിയിലെ ക്ഷണിതാക്കളായി ജോണ്‍ ബ്രിട്ടാസിനേയും ബിജു കണ്ടകൈയേയും തീരുമാനിച്ചു.
23ാം പാർട്ടി കോൺഗ്രസിന് മുന്നോടിയായി കൊച്ചി മറൈൻ ഡ്രൈവിലെ സമ്മേളനനഗരിയിൽ നാലുനാൾ നീണ്ട സംസ്‌ഥാന സമ്മേളനം തെരഞ്ഞെടുത്ത സംസ്ഥാന കമ്മിറ്റിയിൽ 16 പേർ പുതുമുഖങ്ങളും 13 പേർവനിതകളുമാണ്.
എം എം വർഗീസ്, എ വി റസ്സൽ, ഇ എൻ സുരേഷ്‌ബാബു, സി വി വർഗീസ്, പനോളി വത്സൻ, രാജു എബ്രഹാം, എ എ റഹീം, വി പി സാനു, ഡോ. കെ എൻ ഗണേഷ്, കെ എസ് സലീഖ, കെ കെ ലതിക, പി ശശി, കെ അനിൽകുമാർ, വി ജോയ്, ഒ ആർ കേളു, ഡോ. ചിന്ത ജെറോം എന്നിവരാണ് പുതുമുഖങ്ങൾ.
നിലവിലുള്ള കമ്മിറ്റിയിൽനിന്ന് 12 പേരെ ഒഴിവാക്കിയിട്ടുണ്ട്. പി കരുണാകരൻ, വൈക്കം വിശ്വൻ, ആനത്തലവട്ടം ആനന്ദൻ, കെ ജെ തോമസ്, എം എം മണി, എം ചന്ദ്രൻ, കെ അനന്ത ഗോപൻ, ആർ ഉണ്ണികൃഷ്‌ണപിള്ള, ജി സുധാകരൻ, കോലിയക്കോട് കൃഷ്‌ണൻനായർ, സി പി നാരായണൻ, ജെയിംസ് മാത്യൂ എന്നിവരാണ് ഒഴിവായത്.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.