കോഴിക്കോട്: അഫ്ഗാനിസ്ഥാനില്‍ വീണ്ടും ഭരണം പിടിച്ച താലിബാനെ പൂർണമായി തള്ളാതെ കേരള ജമാഅത്തെ ഇസ്ലാമി. പുതിയ താലിബാനെക്കുറിച്ച് വ്യത്യസ്ത നിരീക്ഷണങ്ങളാണ് ലോകത്ത് വന്നുകൊണ്ടിരിക്കുന്നത്. അഫ്ഗാനില്‍ നീതിയും സമാധാനവും കൊണ്ടുവരാന്‍ താലിബാന് തയാറാവുകയാണെങ്കില്‍ അവരോടൊപ്പമുണ്ടാകുമെന്നും മറിച്ചായാല്‍ മറുപക്ഷത്തായിരിക്കുമെന്നും ജമാഅത്തെ ഇസ്ലാമി കേരള അസിസ്റ്റന്റ് അമീര്‍ പി മുജീബുറഹ്മാന്‍ ഫേസ്ബുക്കില്‍ വ്യക്തമാക്കി.
അതേസമയം താലിബാനെ മുന്നില്‍ നിര്‍ത്തി കേരളത്തില്‍ ഇസ്ലാംഭീതി ഉണ്ടാക്കാന്‍ ശ്രമം നടക്കുന്നുണ്ടെന്നും മുസ്ലിം സംഘടനകള്‍ക്ക് താലിബാന് ചാപ്പ കുത്താനാണ് ചിലര്‍ ശ്രമിക്കുന്നതെന്നും മുജീബുറഹ്മാന്‍ ആരോപിച്ചു. താലിബാന് പിന്തുണയുമായി പോപ്പുലര്‍ ഫ്രണ്ട് ദേശീയ കൗണ്‍സില്‍ അംഗം പ്രൊഫ. പി കോയ കഴിഞ്ഞ ദിവസം രംഗത്തുവന്നിരുന്നു. അതേസമയം താലിബാന് ഭീകര സംഘടയാണെന്നുള്ള പഴയ നിലപാടില്‍ ഒരു മാറ്റവുമില്ലെന്ന് മുസ്ലിം ലീഗ് നേതാവ്
എം കെ മുനീര്‍ പ്രതികരിച്ചു.
അഫ്ഗാനിസ്ഥാനിലെ രാഷ്ട്രീയമാറ്റങ്ങള്‍ വര്‍ഷങ്ങള്‍ നീണ്ട അശാന്തിയും രക്തച്ചൊരിച്ചിലും അവസാനിപ്പിച്ച് രാജ്യത്ത് ശാന്തിയും മേഖലയില്‍ ക്രമസമാധാനവും കൊണ്ടുവരുമെന്നാണ് പ്രതീക്ഷയെന്നായിരുന്നു ജമാഅത്തെ ഇസ്ലാമി ദേശീയ നേതൃത്വത്തിന്റെ പ്രസ്താവന. പുതിയ മാറ്റത്തിലൂടെ അഫ്ഗാന് ജനതയുടെ അവകാശങ്ങള്‍ പുനഃസ്ഥാപിക്കാനാവുമെന്നും പ്രത്യാശിക്കുന്നുവെന്നും ഇസ്ലാമിന്റെ മൂല്യങ്ങള്‍ ഉയര്‍ത്തിപ്പിടിക്കാന്‍ താലിബാന് തയ്യാറാവണമെന്നും ദേശീയ നേതൃത്വം പ്രസ്താവിച്ചിരുന്നു.
പി മുജീബ് റഹ്മാന്റെ ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണ്ണ രൂപം-
രണ്ടു പതിറ്റാണ്ടായി തുടരുന്ന അമേരിക്കന്‍ സാമ്രാജ്യത്വത്തിന്റെ അഫ്ഗാന് അധിനിവേശത്തിന് അന്ത്യം കുറിക്കപ്പെട്ടിരിക്കുന്നു. ജനാധിപത്യപ്പേരു പറഞ്ഞുള്ള സാമ്രാജ്യത്വത്തിന്റെ അഫ്ഗാനിലെ നരനായാട്ട് തെറ്റായിരുന്നെന്ന് കാലം തെളിയിച്ചിരിക്കുന്നു. സാമ്രാജ്യത്വ അധിനിവേശം ഒന്നിനും പരിഹാരമല്ലെന്നും ലോകത്തെയും നാടുകളേയും നരകതുല്യമാക്കുകയുമാണെന്ന ചരിത്രപാഠം അഫ്ഗാന് വീണ്ടുംനമുക്ക് പകരുന്നു.
സ്വാതന്ത്ര്യവും സമാധാനവും പുലരുന്ന, മനുഷ്യമഹത്വം അംഗീകരിക്കുന്ന, സത്രീകളെ മാനിക്കുന്ന, കുട്ടികള്‍ പരിരക്ഷിക്കപ്പെടുന്ന, വൈവിധ്യങ്ങളെ ഉള്‍ക്കൊള്ളുന്ന, തദ്ദേശീയരില്‍ നിന്നുമുള്ള പുതിയ സര്‍ക്കാര്‍ അഫ്ഗാനില്‍
പിറവിയെടുക്കണമെന്നതാണ് നമ്മുടെ നിലപാട്. താലിബാനിലൂടെ അത് സാക്ഷാത്കരിക്കപ്പെടുമോ എന്നത് വരുംകാലമാണ് തെളിയിക്കേണ്ടത്. താലിബാനെക്കുറിച്ച് ലോകത്തിനു മുന്‍പിലുള്ള ചിത്രവും ചരിത്രവും മറിച്ചാണെന്നിരിക്കെ പുതിയ സാഹചര്യത്തിലെ താലിബാന് നീക്കങ്ങളെക്കുറിച്ച് വിത്യസ്ത നിരീക്ഷണങ്ങളാണ് ലോകത്ത് വന്ന് കൊണ്ടിരിക്കുന്നത്.. ഇസ്ലാമിക മൂല്യങ്ങള്‍ നടപ്പാക്കുമെന്ന അവരുടെ അവകാശവാദങ്ങള്‍ സത്യസന്ധമാണെങ്കില്‍ സ്ത്രീകളോടും കുട്ടികളോടും മത, വംശ ന്യൂനപക്ഷങ്ങളോടും നീതിപൂര്‍വം പെരുമാറണമെന്ന ഇസ്ലാമിന്റെ അടിസ്ഥാന പാഠം അവര്‍ നടപ്പാക്കേണ്ടതുണ്ട്.
Also Read-
താലിബാനെതിരെ ഫേസ്ബുക്ക് പോസ്റ്റ്: എം കെ മുനീറിനും കുടുംബത്തിനും വധഭീഷണി; 'ജോസഫ് മാഷിന്റെ അവസ്ഥയുണ്ടാകും'എന്നാല്‍, സാമ്രാജ്യത്വത്തിന്റെ പതനം അംഗീകരിക്കുകയും സാമ്രാജ്യത്വവിരുദ്ധ വികാരം കേരളത്തില്‍ ശക്തിപ്പെടുത്തുകയും ചെയ്യേണ്ടതിനുപകരം താലിബാനെ മുന്നില്‍നിര്‍ത്തി ഇസ്ലാംഭീതി വളര്‍ത്താനാണ് ശ്രമം നടക്കുന്നത്. കേരളത്തിലെ താലിബാന് വേരുകള്‍ പരതി, മുസ്ലിം സംഘടനകള്‍ക്ക് താലിബാന് ചാപ്പചാര്‍ത്തി, ഇസ്ലാമോഫോബിയക്ക് വളംവെക്കുവാനുള്ള 'മതേതര വെമ്പല്‍ ' ആര്‍ക്കാണ് മരുന്നിട്ടുകൊടുക്കുന്നതെന്ന് സംഘ്പരിവാര്‍ ആര്‍മാദത്തില്‍നിന്ന് മനസ്സിലാക്കാന്‍ അതിബുദ്ധിയാവശ്യമില്ല.
ചൈനയും,റഷ്യയും, ഇരു കമ്യൂണിസ്റ്റ് പാര്‍ട്ടികളും കേന്ദ്ര തലത്തിലെടുത്ത അഫ്ഗാന് നിലപാടുകള്‍ കണ്ടില്ലെന്ന് നടിച്ച് മുസ്ലിം അപരവല്‍ക്കരണത്തിന്റെ ആയുധമായി അഫ്ഗാനെ ഉപയോഗിക്കുന്ന നെറികേടും കാപട്യവും അവസാനിപ്പിക്കാന്‍ സമയമായിരിക്കുന്നു.
ഇസ്ലാമിലില്ലാത്ത ഭാരം കേരളത്തിലെ മുസ്ലിം സംഘടനകള്‍ക്ക് മേല്‍ കെട്ടിവെക്കാന്‍ ആരും ശ്രമിക്കേണ്ടതില്ല.
അഫ്ഗാനിസ്ഥാനില്‍ നീതിയും സമാധാനവും സ്വാതന്ത്ര്യവും പുലരുന്നുവെങ്കില്‍ അതിനൊപ്പം നാമുണ്ടാവും. അത് നിരാകരിക്കപ്പെടുന്നുവെങ്കില്‍ മറുവശത്ത് നീതിയുടെ പക്ഷത്ത് നാം നിലയുറപ്പിക്കും.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.