ശബരിമല: ഇരുമുടിക്കെട്ടുമായി പതിനെട്ടാം പടി ചവിട്ടി സന്നിധാനത്തെത്തുന്ന ആയിരക്കണക്കിന് തീര്‍ത്ഥാടകരെ വിസ്മയത്തോടെ അവര്‍ നോക്കിനിന്നു. 'അതുല്യം അനുപമം വിവരണാതീതം' - ആദ്യമായി സന്നിധാനത്തെത്തിയ ഇസ്രയേലുകാരുടെ വാക്കുകളില്‍ നിറഞ്ഞത് ശബരിമല സമ്മാനിച്ച അപൂർവാനുഭവമായിരുന്നു.
ടെല്‍ അവീവില്‍ നിന്നുള്ള സഞ്ചാരികളായ ഗാബിയും ടാലിയും ഡോവിയും സെവിയും ഒരുപോലെ വാചാലരായി. ശ്രീകോവിൽ നടയില്‍ നിന്ന് തൊഴുത് പ്രസാദകളഭം തൊട്ടു. അപ്രതീക്ഷിതമായിരുന്നു ഈ സന്ദര്‍ശനമെന്ന് എഴുപത് പിന്നിട്ട അതിഥികൾ. ഇസ്രയേലില്‍ നിന്നുള്ള ജൂതമത വിശ്വാസികളാണ് നാലുപേരും.
എല്ലാവരും എഞ്ചിനിയര്‍മാരാണ്. സന്നിധാനത്തെത്തിയ അതിഥികൾക്ക് പൊലീസ് സ്‌പെഷ്യല്‍ ഓഫീസര്‍ ഡോ. എ. ശ്രീനിവാസ് വഴികാട്ടിയായി. ക്ഷേത്രത്തിന്‍റെ ഐതിഹ്യവും സവിശേഷതയും ആചാരവും അദ്ദേഹം വിശദീകരിച്ചു. ഉച്ചപൂജ സമയത്ത് ദര്‍ശനം നടത്തിയ നാലുപേര്‍ക്കും മേല്‍ശാന്തി പ്രസാദം നല്‍കി.
ശബരിമല: പതിനെട്ടാം പടിക്ക് മുകളില്‍ മൊബൈൽ ഫോൺ നിരോധിച്ചു
തമിഴ്‌നാട്ടില്‍ മധുര, തഞ്ചാവൂര്‍, കന്യാകുമാരി എന്നിവിടങ്ങളിലെ ക്ഷേത്രങ്ങൾ സംഘം സന്ദർശിച്ചിരുന്നു. വര്‍ക്കല പാപനാശവും കോവളവും കണ്ട ശേഷമാണ് ശബരിമലയിലേക്ക് യാത്ര തിരിച്ചത്.
മറ്റെവിടെയും കാണാത്ത ആചാരാനുഷ്ഠാനങ്ങളിലും ആതിഥ്യമര്യാദയിലും മനം നിറത്തെന്ന് അതിഥികൾ പറഞ്ഞു.
ഇന്ത്യയെക്കെുറിച്ച് വായിച്ചറിഞ്ഞാണ് ഇവിടെ വന്നതെന്നും ദക്ഷിണേന്ത്യ വിസ്മയിപ്പിച്ചുവെന്നും ഇസ്രയേൽ സംഘം. പൊലീസ് നല്‍കിയ ഭക്ഷണവും കഴിച്ച ശേഷമാണ് ഇവർ മലയിറങ്ങിയത്. ചൊവ്വാഴ്ച നെടുമ്പാശ്ശേരിയില്‍ നിന്ന് ടെല്‍ അവീവിലേക്ക് മടങ്ങും. കേരളത്തിന്‍റെ പ്രകൃതിഭംഗിയും ഭക്ഷണവും ശബരീശസന്നിധി പകര്‍ന്നു നല്‍കിയ അനുഭവങ്ങളും എന്നും ഓര്‍മയിലുണ്ടാകുമെന്ന് പറഞ്ഞാണ് സംഘം മലയിറങ്ങിയത്.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.