തൊടുപുഴ: മൂല്യത്തിൽ അടിയുറച്ചുനിന്ന മാധ്യമപ്രവർത്തകനായിരുന്നു തൊടുപുഴയിൽ അന്തരിച്ച സന്തോഷ് പി.ഡി(ചന്തു). എം.എം മണിയുടെ വിവാദമായ മണക്കാട് പ്രസംഗം ചിത്രീകരിച്ച സിപിഎം അംഗം കൂടിയായിരുന്ന ചന്തുവിന് അത് വാർത്തയാക്കുന്നതിനെക്കുറിച്ച് രണ്ടാമതൊന്ന് ആലോചിക്കേണ്ടിവന്നില്ല. ഇടുക്കി ജില്ലയിലെ കരുത്തനായ പാർട്ടി സെക്രട്ടറിക്കെതിരായ ദൃശ്യങ്ങൾ മായ്ച്ചുകളയാതെ വാർത്തയാക്കിയപ്പോൾ ചന്തുവിലെ മാധ്യമപ്രവർത്തകൻ തലയുയർത്തി നിന്നു. പിന്നീട് ഇതേക്കുറിച്ച് സിപിഎം അംഗമായ ചന്തു പാർട്ടിതല അന്വേഷണവും നേരിട്ടിരുന്നു.
അടുത്തകാലത്ത് കേരളം കണ്ട വലിയ വാർത്താ ബ്രേക്കുകളിലൊന്നായിരുന്നു എം.എം മണിയുടെ മണക്കാട് പ്രസംഗം. രാഷ്ട്രീയ പ്രതിയോഗികള സി.പി.എം പട്ടിക തയ്യാറാക്കി വകവരുത്തിയതായുള്ള മണിയുടെ പ്രസംഗം വൻ വിവാദമായിരുന്നു. വാർത്ത വൻ വിവാദമായതോടെ എം.എം മണിക്കെതിരെ പൊലീസ് കേസെടുക്കുകയും അദ്ദേഹം പിന്നീട് ജയിലിലാകുകയും ചെയ്തിരുന്നു.
തൊടുപുഴയിലെ ജനകീയ മാധ്യമപ്രവർത്തകനായി അറിയപ്പെട്ടിരുന്നയാളാണ് ചന്തു. കഴിഞ്ഞ കുറേക്കാലമായി തൊടുപുഴയിലെ വാർത്താ ഇടങ്ങളിലൊക്കെ ചന്തുവിന്‍റെ നിറസാനിധ്യമുണ്ടായിരുന്നു. തൊടുപുഴയുടെ വികസനവും മനുഷ്യ ജീവിതവും ഒപ്പിയെടുത്ത എത്രയെത്ര വാർത്തകൾ ചന്തുവിന്‍റെ ക്യാമറയിലൂടെ പുറത്തുവന്നിട്ടുണ്ടെന്ന് സുഹൃത്തും ന്യൂസ് 18 പ്രതിനിധിയുമായ എം.എസ് അനീഷ് കുമാർ ഫേസ്ബുക്കിൽ കുറിച്ചു.
ഹൃദയാഘാതത്തെ തുടർന്ന് ചികിത്സയിലായിരുന്ന മണക്കാട് പ്ലാപ്പള്ളിൽ പി ഡി സന്തോഷ് (45) സ്വകാര്യ മെഡിക്കൽകോളേജിൽവെച്ചാണ് അന്തരിച്ചത്. സീ- ടി.വി ചാനലിന്റെ ക്യാമറാമാനായി പ്രവർത്തിച്ചിട്ടുണ്ട്. മരിക്കുമ്പോൾ തൊടുപുഴയിലെ പ്രാദേശിക ചാനലായ വീ-വണ്ണിനുവേണ്ടിയാണ് അദ്ദേഹം പ്രവർത്തിച്ചിരുന്നത്. മണക്കാട് സഹകരണ ബാങ്കിലെ മുൻ ബോർഡ് മെമ്പറായിരുന്ന ചന്തു അഞ്ചുവർഷത്തോളം ഈ സ്ഥാനത്ത് പ്രവർത്തിച്ചു.
സംസ്കാരം വൈകിട്ട് വീട്ടു വളപ്പിൽ ഇന്ന് വീട്ടുവളപ്പിൽ നടക്കും.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.
Tags: Journalist Santhosh pd, Manakkad, Mm mani speech, Santhosh pd passes away