തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയനെ വിമര്‍ശിച്ച് കോണ്‍ഗ്രസ് എംപി കെ മുരളീധരന്. ചുവപ്പുനിറം കണ്ടാല്‍ പോത്ത് പേടിക്കുന്നതുപോലെയാണ് മുഖ്യമന്ത്രിക്ക് കറുപ്പുനിറമെന്ന് അദ്ദേഹം പറഞ്ഞു. സമനില തെറ്റിയ പോലെ മുഖ്യമന്ത്രി പെരുമാറുന്നു. പൊതു സമ്മേളനത്തില്‍ നടത്തുന്ന വീരവാദം എന്ത് കൊണ്ട് വാര്‍ത്താ സമ്മേളനം നടത്തി പറയുന്നില്ലെന്നും മുരളീധരന് ചോദിച്ചു.
മുഖ്യമന്ത്രിയുടെ മാനസിക നില പരിശോധിക്കണം. കുരിശ് കണ്ട ഡ്രാക്കുളയെ പോലെയാണ് കറുപ്പ് കണ്ടാല്‍ മുഖ്യമന്ത്രി. സ്വര്‍ണക്കടത്തുകേസില്‍ ജുഡീഷ്യല്‍ അന്വേഷണം പ്രഖ്യാപിച്ചില്ലെങ്കില്‍ മുഖ്യമന്ത്രിക്ക് മനസമാധനത്തോടെ പുറത്തിറങ്ങി നടക്കാനാകില്ലെന്ന് അദ്ദേഹം പറഞ്ഞു.
ഷാജ് കിരണിനെ പോലുള്ളവര്‍ വിളിച്ചാല്‍ ഫോണ്‍ എടുക്കുന്ന പൊലീസ് ജനപ്രതിനിധികള്‍ വിളിച്ചാല്‍ എടുക്കില്ലെന്നും കെ മുരളീധരന് വിമര്‍ശിച്ചു. അതേസമയം മുഖ്യമന്ത്രിയുടെ രാജി ആവശ്യപ്പെട്ടുള്ള പ്രതിഷേധം ശക്തമാക്കുകയാണ് പ്രതിപക്ഷം.
തവനൂരിലെ വേദിക്ക് പുറത്ത് യൂത്ത് കോണ്‍ഗ്രസ്, യൂത്ത് ലീഗ് പ്രതിഷേധിച്ചു. കറുത്തവേഷമിട്ട് കരിങ്കൊടിയുമായാണ് പ്രതിഷേധം നടന്നത്. യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരും പൊലീസും തമ്മില്‍ ഉന്തും തള്ളുമുണ്ടായി. പ്രതിഷേധക്കാര്‍ക്ക് നേരെ പൊലീസ് ജലപീരങ്കി പ്രയോഗിച്ചു.
കുന്നംകുളത്തും പെരുമ്പിലാവിലും ചങ്ങരംകുളത്തും യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരെ പൊലീസ് കസ്റ്റഡിയിലെടുത്തു. അതേസമയം തവനൂരിലേക്കുള്ള മുഖ്യമന്ത്രിയുടെ യാത്രമാധ്യേ മുഖ്യമന്ത്രിയ്ക്ക് നേരെ ബിജെപി പ്രവര്‍ത്തകര്‍ കരിങ്കൊടി കാണിച്ചു. സംഭവത്തില്‍ നാലു പേരെ അറസ്റ്റ് ചെയ്തു. ഇടവഴിയില്‍ മറഞ്ഞു നിന്ന ബിജെപി പ്രവര്‍ത്തകര്‍ മുഖ്യമന്ത്രിയുടെ വാഹനവ്യൂഹത്തിന് മുന്നിലേക്ക് ചാടുകയായിരുന്നു.
Published by:Jayesh Krishnan
First published:
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.