തിരുവനന്തപുരം: ഗവർണർ - സർക്കാർ പോരിൽ മുഖ്യമന്ത്രിയ്ക്കും (Pinarayi Vijayan) ഗവർണർക്കുമെതിരെ (Arif Mohammad Khan) രൂക്ഷ വിമർശനമാണ് വടകര എംപി കെ മുരളീധരൻ നടത്തിയത്. ഒരു ഗവർണർ എത്രമാത്രം തരംതാഴാം എന്ന് ഗവർണർ തെളിയിച്ചു. ഈ സ്ഥിതിയ്ക്ക് സർക്കാരും ഉത്തരവാദിയാണ്. തുടക്കം മുതൽ എല്ലാം നടത്തി കൊടുത്തതിന്റെ കുഴപ്പമാണ് ഇപ്പോൾ സംഭവിക്കുന്നതെന്നും മുരളീധരൻ പറഞ്ഞു.
സെക്രട്ടറിയെ മാറ്റാൻ ആവശ്യപ്പെട്ടില്ലെന്ന് ഗവർണർ പറയുന്നു. അങ്ങനെയെങ്കിൽ മുഖ്യമന്ത്രി ഇത് വ്യക്തമാക്കണം. വിയോജന കുറിപ്പ് കൊടുക്കുകയല്ല സർക്കാർ ചെയ്യേണ്ടിയിരുന്നത് ഫയൽ തിരിച്ചയക്കണമായിരുന്നു. നയപ്രഖ്യാപനം നടത്താൻ മാത്രം ഉദ്യോഗസ്ഥനെ ബലി കൊടുക്കേണ്ടിയിരുന്നില്ല. പൂച്ചയെ കണ്ട് പേടിച്ചാൽ പുലിയെ കാണുമ്പോഴുള്ള അവസ്ഥ എന്താകും. മുഖ്യമന്ത്രിയ്ക്ക് ഇരട്ടച്ചങ്കൊന്നും ഇല്ല, സിംഗിൾ ചങ്ക് എന്ന് തന്നെ ഉണ്ടോ എന്ന് സംശയം. സർക്കാരിൻ മേൽ ഗവർണർ കൂടുതൽ പിടിമുറുക്കുന്നു. ആരിഫ് മുഹമ്മദ് ഖാനെ കണ്ട് പേടിച്ചാൽ അമിത് ഷായിൽ നിന്ന് എങ്ങനെ ജനങ്ങളെ രക്ഷിക്കുമെന്നും കെ മുരളീധരൻ പരിഹസിച്ചു.
ഗവർണറുടെ നയ പ്രഖ്യാപന പ്രസംഗം വഴിപാട് പോലെയായി. പ്രതിപക്ഷം ഇറങ്ങിപ്പോയി, ഭരണപക്ഷം കൈയടിച്ചില്ല. പേഴ്സണൽ സ്റ്റാഫ് വിഷയത്തിൽ ഗവർണർക്ക് ഒരു ചുക്കും ചെയ്യാൻ സാധിക്കില്ല. ഗവർണർക്ക് ഇത് മാറ്റാൻ അധികാരമില്ല. യു ഡി എഫ് സർക്കാരാണ് പേഴ്സണൽ സ്റ്റാഫിന് പെൻഷൻ കൊണ്ടുവന്നത്. ഇടതുപക്ഷം വന്നപ്പോഴാണ് ഇതിൽ കൂടുതൽ ഇളവുകൾ വന്നത്. അതാണ് ഗവർണർക്ക് വിമർശിക്കാൻ ഇട നൽകിയത്. ഗവർണറുടെ ഭീഷണിയ്ക്ക് വഴങ്ങി വിഷയം പുനർ പരിശോധിക്കരുത്. അനാവശ്യ ഭീഷണി തള്ളി കളയാൻ മുഖ്യമന്ത്രിക്ക് ധീരത വേണം.
Also Read- പെൻഷൻ വാങ്ങുന്ന പേഴ്സണൽ സ്റ്റാഫുകൾ 1223 പേർ; പെൻഷൻ നിർത്തണമെന്ന നിലപാടിലുറച്ച് ഗവർണർ
പ്രതിപക്ഷ നേതാവിനെതിരെയുള്ള ഗവർണറുടെ പരാമർശത്തെയും മുരളീധരൻ വിമർശിച്ചു. എല്ലാ ജോലിയും ഗവർണർ ചെയ്യുന്നു. ബിജെപി നേതാക്കൾക്ക് പണിയില്ലാതായി. ഗവർണറെ നിലയ്ക്ക് നിറുത്താൻ മുഖ്യമന്ത്രി തയ്യാറായാൽ എല്ലാവരുടെയും പിന്തുണ ഉണ്ടാകും. ശക്തമായ നടപടി സ്വീകരിക്കണം. രാഷ്ട്രീയ പാർട്ടിയുടെ ആഭ്യന്തര വിഷയങ്ങളിലെ ഇടപെടൽ ഗവർണറുടെ ജോലിയല്ല. വ്യക്തിപരമായ പരാമർശങ്ങൾ നടത്തുന്നത് സ്ഥാനം ഒഴിഞ്ഞിട്ട് വേണം. ഉന്നത സ്ഥാനമാണ് ആഗ്രഹിക്കുന്നതെങ്കിൽ രാജ്ഭവനെ കരുവാക്കരുത്.
നയപ്രഖ്യാപനത്തിൽ ഗവർണർ ഒപ്പിടാത്തത് ഒരു തരത്തിലുള്ള ഭരണഘടനാ പ്രതിസന്ധിയും ഉണ്ടാക്കില്ലായിരുന്നു. പ്രഖ്യാപനം നടത്തിയില്ലായിരുന്നെങ്കിൽ രാജിവെച്ച് പോകേണ്ടി വന്നേനെ. ഗവർണർ പദവി ആവശ്യമില്ലാത്തതെന്ന് പറയുന്നില്ല. പക്ഷെ പരിമിതികൾ മനസ്സിലാക്കണമെന്നും കെ മുരളീധരൻ പറഞ്ഞു.
കിഴക്കമ്പലം ദീപുവിന്റെ കൊലപാതകം മൃഗീയമാണ്. എംഎൽഎക്കെതിരായ സമരത്തിന്റെ പേരിൽ തല്ലി കൊന്നു. സമരം ചെയ്യാനുള്ള അവകാശം പോലുമില്ല എന്നാണ് സംഭവത്തിൽ നിന്ന് വ്യക്തമാക്കുന്നത്. എംഎൽഎയാണ് സംശയത്തിന്റെ നിഴലിൽ. അതിനാൽ സിബിഐ അന്വേഷണം വേണം. കുറ്റക്കാർക്കെതിരെ കർശന നടപടി എടുക്കണമെന്നും മുരളീധരൻ ആവശ്യപ്പെട്ടു.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.
Tags: Cm pinarayi vijayan, Governer Arif Muhammed Khan, K Muraleedharan MP